ന്യൂഡൽഹി: നിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതും തെറ്റായ ലേബലിംഗ് നടത്തിയതുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എവറസ്റ്റ് ഫുഡ് പ്രോഡക്ട്സിന്റെയും ലാൽജി ഗോധൂ ആൻഡ് കമ്പനിയുടെയും കൂട്ടുകായം (compounded asafoetida0 ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും വിൽപ്പനക്കും ഇന്ത്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) അടിയന്തര വിലക്ക് ഏർപ്പെടുത്തി.
എവറസ്റ്റ് ഫുഡ് പ്രോഡക്ട്സിന്റെ കായം സാമ്പിളുകൾ പരിശോധിച്ചപ്പോൾ അവ "നിലവാരക്കുറവുള്ളതും തെറ്റായ ലേബലിംഗ് നടത്തിയതുമായ" ഉൽപ്പന്നങ്ങളാണെന്ന് കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ-അതോറിറ്റി അറിയിച്ചു. കായത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട 'ആൽക്കഹോൾ സൊള്യൂബിൾ എക്സ്ട്രാക്റ്റ് അളവ് കുറഞ്ഞത് അഞ്ച് ശതമാനം' ഉണ്ടായിരിക്കണമെന്നാണ് മാനദണ്ഡം.
എന്നാൽ പരിശോധിച്ച ചില സാമ്പിളുകളിൽ ഇത് നിശ്ചിത അളവിൽ താഴെയാണെന്ന് കണ്ടെത്തി. ഒരു സാമ്പിളിൽ ഈ ഘടകം പൂജ്യം ശതമാനമായിരുന്നു. മഞ്ഞ കായം പൗഡറിലും കറുത്ത കായം പൗഡറിലും യഥാക്രമം 3.29 ശതമാനവും 4.4 ശതമാനവും മാത്രമാണ് രേഖപ്പെടുത്തിയത്. കൂടാതെ, എവറസ്റ്റ് ഗരം മസാല, ചിക്കൻ മസാല, എഗ് കറി പൗഡർ തുടങ്ങിയ ഉൽപ്പന്നങ്ങളിലും മുൻപ് നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. അഞ്ച് ശതമാനത്തിൽ കൂടുതൽ ഉപ്പ് അടങ്ങിയിട്ടും അത് ലേബലിൽ വ്യക്തമാക്കിയില്ലെന്നും, മസാലയുടെ അളവ് സംബന്ധിച്ച വിവരങ്ങൾ നൽകിയില്ലെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി ചൂണ്ടിക്കാട്ടി.
വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലും സമാനമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് എവറസ്റ്റിന്റെ കൂട്ടുകായം ഉൽപ്പന്നങ്ങളുടെയും അവയുടെ എല്ലാ വകഭേദങ്ങളുടെയും വിൽപ്പന അടുത്ത ഉത്തരവ് വരുന്നതുവരെ നിരോധിച്ചു. നിലവാരക്കുറവുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനും നിയമാനുസൃത ഉൽപ്പന്നങ്ങൾ മാത്രം വിപണിയിലെത്തിക്കുന്നതിനുമായി പ്രവർത്തനപദ്ധതി സമർപ്പിക്കാനും കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ലാൽജി ഗോധൂ ആൻഡ് കമ്പനിയുടെ കൂട്ടുകായം പൗഡറുകളും കട്ടരൂപത്തിലുള്ള കായം ഉൽപ്പന്നങ്ങളും നിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ചിലത് തെറ്റായ ലേബലിംഗ് നടത്തിയതാണെന്നും പരിശോധനയിൽ കണ്ടെത്തി. ഉൽപ്പന്ന നിർമ്മാണത്തിന് ഉപയോഗിച്ച അസംസ്കൃത കായത്തിൽ അനുവദനീയമായതിലധികം അന്നജം അടങ്ങിയിരുന്നതായും ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കി. നിലവിലെ ചട്ടങ്ങൾ പ്രകാരം കായത്തിലെ അന്നജം അളവ് ഒരു ശതമാനത്തിൽ കവിയാൻ പാടില്ല.
വിപണി നിരീക്ഷണങ്ങളിലും പരിശോധനകളിലും ആവർത്തിച്ച് നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമേ വിപണിയിൽ എത്തിക്കാവൂ എന്നും, നിർദേശങ്ങൾ പാലിക്കാത്ത പക്ഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.