ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വിമാനങ്ങളുടേയും ഹെലികോപ്ടറുകളുടേയും വിവരം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. എവിടെ നിന്നും എവിടേക്കാണ് യാത്ര ചെയ്തത്, ഏത് നേതാവാണ് യാത്ര നടത്തിയത് തുടങ്ങിയ വിവരങ്ങൾ നൽകാൻ കമീഷൻ നിർദേശിച്ചിട്ടുണ്ട്. മുംബൈ സബർബനിലെ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് ഓഫീസറാണ് ഇതുസംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോൾ കത്ത് നൽകിയിരിക്കുന്നത്.
മുംബൈ സബർബൻ ജില്ലയിലെ ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസർ തേജസ് സാമുവൽ യാത്രക്ക് മൂന്ന് ദിവസം മുമ്പ് ഇത്തരം വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഇത് 24 മണിക്കൂറാക്കി ചുരുക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.
അഞ്ച് ഘട്ടമായാണ് മഹാരാഷ്ട്രയിലെ 48 ലോക്സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19നും മെയ് 20നും ഇടയിലാണ് വോട്ടെടുപ്പ് നടക്കുക. മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഖാഡിയും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയും തമ്മിലാണ് മുഖ്യ പോരാട്ടം. ശിവസേന വിട്ടുവന്ന ഏക്നാഥ് ഷിൻഡെ വിഭാഗവും എൻ.സി.പിയിൽ നിന്നും വന്ന അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ഇക്കുറി എൻ.ഡി.എക്ക് ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.