രാമക്ഷേത്രത്തിന് 11 കോടി രൂപ നൽകിയ വജ്ര വ്യവസായി ഗോവിന്ദ് ധോലാകിയ ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക്

സൂററ്റ്: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ 11 കോടി രൂപ സംഭാവന നൽകിയ ഗുജറാത്തിലെ വജ്ര വ്യവസായി ഗോവിന്ദ് ധോലാകിയയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് ബി.ജെ.പി. സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വജ്ര നിർമാണ, കയറ്റുമതി സ്ഥാപനമായ ശ്രീ രാമകൃഷ്ണ എക്‌സ്‌പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്.ആർ.കെ) സ്ഥാപകനും ചെയർമാനുമാണ് ഗോവിന്ദ് ധോലാകിയ. 1970ലാണ് അദ്ദേഹം കമ്പനി ആരംഭിച്ചത്. 5000ത്തിലധികം ജീവനക്കാരുള്ള കമ്പനിയുടെ മൊത്തം വരുമാനം 1.8 ബില്യൺ ഡോളറാണ്.

അംറേലിയിലെ കർഷക കുടുംബത്തിൽ ജനിച്ച ഗോവിന്ദ് ധോലാകിയ 17ാം വയസ്സിൽ വജ്ര മേഖലയിലെ തൊഴിലാളിയായി തുടങ്ങിയാണ് സ്വന്തം വ​ജ്ര സാമ്രാജ്യം പടുത്തുയർത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 2014ൽ എസ്.ആർ.കെ നോളജ് ഫൗണ്ടേഷൻ സ്ഥാപിച്ച ​അദ്ദേഹം ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ പ്രഭാഷകനായും എത്താറുണ്ട്.

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, മായങ്ക് നായക്, ഡോ. ജഷ്വന്ദ്സിങ് പാർമർ എന്നിവരും ഗുജാറത്തിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ബാബരി മസ്ജിദ് തകർത്ത കർസേവകരിലൊരാളായ അജിത് ഗൊപ്ചാതെ മഹാരാഷ്ട്രയിൽനിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭ സ്ഥാനാർഥി പട്ടികയിലുണ്ട്. 

Tags:    
News Summary - Diamond tycoon Govind Dholakia, who donated Rs 11 crore to the Ram temple, is on a BJP ticket to the Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.