കൊൽക്കത്ത:കോവിഡ് വൈറസ് വ്യാപനത്തിനിടെ ഐ.സി.എം.ആറിനെതിരെ(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) ഗുരുതര ആരോപ ണങ്ങളുയർത്തി പശ്ചിമബംഗാൾ ആരോഗ്യവകുപ്പ്. കോവിഡ് പരിശോധനക്കായി ഐ.സി.എം.ആർ സംസ്ഥാനത്തേക്ക് അയച്ചത് തകരാറുകളുള് ള കിറ്റുകളാണെന്ന് ബംഗാൾ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ട്വിറ്ററിലൂടെ ആരോപിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പിൻെറ ചുമതല.
ഐ.സി.എം.ആർ- എൻ.ഐ.സി.ഇ.ഡി പ്രവർത്തനക്ഷമമല്ലാത്ത പരിശോധനാ കി റ്റുകൾ അയച്ചുനൽകിയിട്ടുള്ളതിനാൽ രോഗം സ്ഥിരീകരിക്കുന്നതിനായി പരിശോധനകൾ ആവർത്തിച്ച് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്നും ഇത് പരിശോധനാഫലം വൈകിപ്പിക്കുന്നുവെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനം കോവിഡിനെതിരായ പോരാട്ടം തുടരുമ്പോൾ ഈ പ്രശ്നത്തിനൊപ്പം മറ്റ് കാര്യങ്ങൾ കൂടി കൈകാര്യം ചെയ്യേണ്ടതായി വരുന്നുവെന്നും ഇതാണ് കാര്യങ്ങൾ വൈകിപ്പിക്കുന്നതെന്നുമാണ് ആേരാപണം. ഐ.സി.എം.ആർ ഉടൻ ശ്രദ്ധകേന്ദ്രീകരിക്കേണ്ട വിഷയമാണിതെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശോധനാ കിറ്റുകൾ വിതരണം ചെയ്ത സമയത്ത് പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഐ.സി.എം.ആർ- എൻ.ഐ.സി.ഇ.ഡി നേരിട്ട് കിറ്റുകൾ സർക്കാർ ലാബുകളിലേക്ക് നൽകി തുടങ്ങിയപ്പോഴാണ് ഫലങ്ങൾ വൈകിയതെന്നും ട്വീറ്റിൽ പറയുന്നു.
നേരത്തെ ചെറിയ അളവിൽ പരിശോധനാ കിറ്റുകൾ ആവശ്യമായി വന്നപ്പോൾ അവ ഇറക്കുമതി ചെയ്യുകയും പിന്നീട് പൂനെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിതരണം ചെയ്യുകയും ചെയ്തു. എന്നാൽ കിറ്റുകളുടെ ആവശ്യം ഉയരാൻ തുടങ്ങിയപ്പോൾ ഐ.സി.എം.ആർ കിറ്റുകൾ നൽകുകയും അവ കൊൽക്കത്തയിലെ എൻ.ഐ.സി.ഇ.ഡി ഉൾപ്പെടെ 16 പ്രാദേശിക ഹബുകളിലേക്ക് നേരിട്ട് അയയ്ക്കുകയും ചെയ്തു. നിലവാരം ഉറപ്പുവരുത്തേണ്ട കിറ്റുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിതരണം ചെയ്തു. എന്നാൽ സമയക്കുറവും സാങ്കേതിക പരിജ്ഞാനകുറവും കാരണം കിറ്റുകളുെട നിലവാരം പരിശോധിക്കൽ നടന്നില്ലെന്ന് എൻ.ഐ.സി.ഇ.ഡി ഡയറക്ടർ ശാന്ത ദത്ത വിശദീകരിച്ചു.
പശ്ചിമ ബംഗാൾ സർക്കാർ പരിശോധനക്കായി വേണ്ടത്ര സാമ്പിളുകൾ അയക്കുന്നില്ലെന്ന ഐ.സി.എം.ആറിെൻറ ആരോപണത്തിന് പിറകെയാണ് തകരാറിലായ കിറ്റുകളാണ് നൽകുന്നതെന്ന മറുപടിയുമായി സർക്കാർ രംഗത്തെത്തിയത്. പശ്ചിമബംഗാൾ പുറത്തുവിടുന്ന കോവിഡ് മരണസംഖ്യയിൽ പാകപ്പിഴകളുണ്ടെന്നും ഐ.സി.എം.ആർ ആരോപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഐ.സി.എം.ആർ അംഗീകാരമുള്ള ലബോറട്ടറികളുടെ അഭാവമുണ്ടെന്നും ഇത് സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണെന്നും പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.