ഡിജിറ്റൽ പരിശോധനയുടെ പേരിൽ ക്രൂരത; പെൻഷനായി 90-കാരിയെ ചുമലിലേറ്റി മരുമകൾ നടന്നത് 9 കിലോമീറ്റർ

റായ്പൂർ: സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റാനുള്ള ബയോമെട്രിക് പരിശോധനകൾ സാധാരണക്കാരെ എത്രത്തോളം ദുരിതത്തിലാക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഛത്തീസ്ഗഡിൽ നിന്ന് വരുന്നത്. പെൻഷൻ തുക വാങ്ങുന്നതിനായി തൊണ്ണൂറുകാരിയായ അമ്മായിയമ്മയെ ചുമലിലേറ്റി യുവതി നടന്നത് ഒൻപത് കിലോമീറ്ററോളം ദൂരമാണ്. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലുള്ള മെയിൻപത് മേഖലയിലാണ് സംഭവം. സുഖ്മാനിയ ബായി എന്ന യുവതി കത്തുന്ന വെയിലിൽ വനപ്രദേശങ്ങളും അരുവികളും താണ്ടി വൃദ്ധയെ ചുമന്നുകൊണ്ട് പോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഗുണഭോക്താവ് നേരിട്ടെത്തി വിരലടയാളം പതിപ്പിച്ചാൽ മാത്രമേ പെൻഷൻ നൽകൂ എന്ന ബാങ്ക് അധികൃതരുടെ കടുംപിടുത്തമാണ് ഈ ദുരിതയാത്രയ്ക്ക് കാരണം. ഒന്നിലധികം മാസത്തെ കുടിശ്ശികയടക്കം കേവലം 1500 രൂപ വാങ്ങാനാണ് ഇവർ ഇത്രയും കഷ്ടപ്പെട്ടത്. ഗതാഗത സൗകര്യങ്ങൾ പോലുമില്ലാത്ത ഉൾഗ്രാമത്തിൽ നിന്നും മാസങ്ങളായി താൻ അമ്മായിയമ്മയെ ഇത്തരത്തിലാണ് ബാങ്കിലെത്തിക്കുന്നതെന്നാണ് യുവതി പറയുന്നുത്. മുൻപ് പെൻഷൻ തുക പ്രാദേശികമായി വിതരണം ചെയ്തിരുന്ന സംവിധാനം നിർത്തലാക്കിയതിനെ തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്.

ക്ഷേമപദ്ധതികൾ വീട്ടുപടിക്കൽ എത്തിക്കുന്നുവെന്ന സർക്കാർ വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ഡിജിറ്റൽ സംവിധാനങ്ങളുടെ പേരിൽ പ്രായമായവരെയും കിടപ്പുരോഗികളെയും ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്.


Tags:    
News Summary - Cruelty in the name of digital verification; daughter-in-law walks 9 km carrying 90-year-old on her shoulders for pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.