ന്യൂഡൽഹി: ചർച്ചിൽ ബ്രദേഴ്സിനെ ഐ ലീഗ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത് കായിക തർക്ക പരിഹാര കോടതി സ്റ്റേ ചെയ്തു. രണ്ടാം സ്ഥാനക്കാരായ ഇന്റർ കാശി ക്ലബിന്റെ പരാതിയെത്തുടർന്നാണിത്. ഐ ലീഗ് സീസൺ സമാപിച്ചപ്പോൾ ചർച്ചിൽ ബ്രദേഴ്സ് (40), ഇന്റർ കാശി (39), റിയൽ കശ്മീർ (37) ടീമുകളായിരുന്നു ആദ്യ മൂന്നിൽ. എന്നാൽ, മുമ്പ് നാംധാരി എഫ്.സിക്കെതിരായ മത്സരത്തിൽ തങ്ങൾക്ക് അനുവദിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത മൂന്ന് പോയന്റ് തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്റർ കാശി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ സമീപിച്ചിരുന്നു.
ഏപ്രിൽ 19ന് എ.ഐ.എഫ്.എഫ് അപ്പീൽ കമ്മിറ്റി ഈ ആവശ്യം തള്ളി ചർച്ചിലിനെ ജേതാക്കളായി പ്രഖ്യാപിച്ചു. തുടർന്നാണ് ക്ലബ് കായിക തർക്ക പരിഹാര കോടതിയിലെത്തിയത്. ഇന്റർ കാശിക്കെതിരായ കളി നാംധാരിയാണ് ജയിച്ചതെങ്കിലും അവർ അയോഗ്യനായ താരത്തെ കളിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് മത്സരഫലം തിരുത്തിയിരുന്നു. ഇതോടെ വിജയികളായി പ്രഖ്യാപിച്ചു. നാംധാരി അപ്പീൽ പോയതോടെ ഇന്റർ കാശിയിൽനിന്ന് മൂന്ന് പോയന്റ് തിരിച്ചെടുത്ത് ഇവർക്കുതന്നെ നൽകുകയായിരുന്നു. അതേസമയം, കായിക തർക്കാര പരിഹാര കോടതിയുടെ ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം ചർച്ചിലിന് ഐ ലീഗ് കിരീടം സമ്മാനിച്ചു. എ.ഐ.എഫ്.എഫ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ എം. സത്യനാരായണനിൽനിന്നാണ് ടീം കിരീടം ഏറ്റുവാങ്ങിയത്. ചടങ്ങ് സംഘടിപ്പിച്ചതിന് ശേഷമാണ് കോടതി ഉത്തരവ് അറിഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.