ന്യൂഡൽഹി: വിദ്യാർഥികൾക്ക് ആശ്വാസമായി സി.ബി.എസ്.ഇ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള പോർട്ടൽ പ്രവർത്തന സജ്ജമായി. ചൊവ്വാഴ്ച രാവിലെയോടെയാണ് പോർട്ടൽ തകരാർ പരിഹരിച്ചത്. വിദ്യാർഥികൾക്ക് ജൂൺ ആറുവരെ അപേക്ഷ സമർപ്പിക്കാമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
കഴിഞ്ഞ ദിവസവും വെബ്സൈറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ കടുത്ത പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇന്നലെ മുതൽ നൽകാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനുള്ള വെബ്സൈറ്റ് സജ്ജീകരിച്ചതായും സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു. സൈബർ സുരക്ഷാ വിദഗ്ധരും സർക്കാരിൽ നിന്നും ഐ.ടിയിൽ നിന്നുമുള്ള വിദഗ്ധരും ഇതിനായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.
നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ പിഴവുകളിൽ പാർലമെന്ററി സമിതി മൊഴി രേഖപ്പെടുത്തിയിരുന്നു. സി.ബി.എസ്.ഇയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും ആരോപണമുയർന്നു. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ഇന്റർനെറ്റിൽ സുലഭമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റുകൾ രംഗത്തെത്തി. ഒ.എസ്.എം പോർട്ടലുമായി ബന്ധപ്പെട്ടാണ് ചോർച്ച കണ്ടെത്തിയത്. ഡാറ്റാ ബേസ് ആർക്കും ആക്സസ് ചെയ്യാവുന്ന നിലയിലാണെന്ന് എത്തിക്കൽ ഹാക്കർമാർ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.