നരേന്ദ്ര മോദി, രാഹുൽ ഗാന്ധി
ന്യൂഡൽഹി: സി.ബി.എസ്.ഇ ഉത്തരക്കടലാസ് തെറ്റായി മൂല്യനിർണയം ചെയ്തെന്ന പരാതികൾ സാമൂഹിക മാധ്യമങ്ങളിൽ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഓൺലൈൻ ട്രോളുകളിൽ നിന്ന് 'രാജ്യദ്രോഹി' മുദ്ര ഏറ്റുവാങ്ങേണ്ടി വന്ന 17 വയസുകാരനായ വിദ്യാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച രാഹുൽ, മോദി സർക്കാർ യുവതലമുറ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ ഭയക്കുന്നുവെന്നും ആരോപിച്ചു.
മോദി- അമിത് ഷാ കൂട്ടുകെട്ട് സി.ബി.എസ്.ഇയെ 'ക്രമക്കേടിന്റെ പ്രതീകമാ'ക്കി മാറ്റിയെന്ന് അദ്ദേഹം 'എക്സ്' പ്ലാറ്റ്ഫോമിൽ കുറ്റപ്പെടുത്തി. ഉത്തരക്കടലാസ് തെറ്റായി മൂല്യനിർണയം ചെയ്തതിൽ നീതി തേടി സോഷ്യൽ മീഡിയയിലെത്തിയ 17 വയസുകാരന് ന്യായം ലഭിക്കുന്നതിന് പകരം ബി.ജെ.പിയുടെ ഐ.ടി സെൽ വിദ്യാർഥിയെ 'രാജ്യദ്രോഹി'യെന്നും 'സോറോസ് ഏജന്റ്' എന്നും 'ഡീപ് സ്റ്റേറ്റിന്റെ ഭാഗം' എന്നും വിളിച്ചാക്ഷേപിക്കുകയാണ് ചെയ്തതെന്ന് രാഹുൽ ആരോപിച്ചു.
പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി സി.ബി.എസ്.ഇ പരീക്ഷകളെക്കുറിച്ച് ഇത്രയും ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 18.5 ലക്ഷം കുട്ടികൾ പരീക്ഷ എഴുതിയ സാഹചര്യത്തിൽ ഒരാഴ്ചയായി ഉയർന്നുവരുന്ന ഒ.എസ്.എം പരാതികളും തെറ്റായ മൂല്യനിർണയ പരാതികളും അവഗണിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി സ്വദേശിയായ വേദാന്ത് എന്ന വിദ്യാർഥി 'എക്സ്' പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത വ്യത്യസ്ത കൈയക്ഷരങ്ങളിലുള്ള രണ്ട് ഉത്തരക്കടലാസുകളുടെ ചിത്രമാണ് വിവാദത്തിന് തുടക്കമിട്ടത്. ഫിസിക്സ് പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്ന് ഫോട്ടോകോപ്പിക്ക് അപേക്ഷിച്ചപ്പോൾ ലഭിച്ചത് തന്റേതല്ലാത്ത ഉത്തരക്കടലാസ് ആണെന്ന് വേദാന്ത് ആരോപിച്ചു. ഇതേ തുടർന്നാണ് വേദാന്ത് ഓൺലൈൻ ആക്രമണത്തിന് ഇരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.