ഭുവനേശ്വർ: ഒഡിഷയിൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കാൻ ബി.ജെ.പി. 21 ലോക്സഭ സീറ്റുകളിലും 147 നിയമസഭ സീറ്റുകളിലും പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മൻമോഹൻ സമൽ എക്സിൽ അറിയിച്ചു.
‘വികസിത ഭാരതം വികസിത ഒഡിഷ’ എന്ന ലക്ഷ്യം കൈവരിക്കാൻ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനുകീഴിൽ ഒറ്റക്ക് പോരാടും -അദ്ദേഹം പറഞ്ഞു. പത്തു വർഷത്തിനിടെ വിവിധ സന്ദർഭങ്ങളിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന് നൽകിയ പിന്തുണയിൽ ബി.ജെ.ഡി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിന് അദ്ദേഹം നന്ദി അറിയിച്ചു.
ബിജു ജനതാദളുമായി (ബി.ജെ.ഡി) കുറച്ചുനാളായി സഖ്യ ചർച്ചകൾ നടന്നുവരുകയായിരുന്നു. സഖ്യം സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ ഡൽഹിയിൽ വ്യക്തമാക്കിയിരുന്നു.
1998നും 2009നും ഇടയിൽ 11 വർഷത്തോളം ബി.ജെ.ഡിയും ബി.ജെ.പിയും സഖ്യത്തിലായിരുന്നു. മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സഖ്യമായാണ് മത്സരിച്ചത്. ഒഡിഷയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.