ചണ്ഡീഗഢ്: പഞ്ചാബിൽ മേയ്ദിന പ്രത്യേക സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച് നിയമസഭയിൽ എത്തിയെന്ന് പ്രതിപക്ഷം. ആരോപണം ഉയർന്നതോടെ ഭരണ -പ്രതിപക്ഷ എം.എൽ.എമാർ തമ്മിൽ വാക്കേറ്റമുണ്ടായി.
മുഖ്യമന്ത്രി മദ്യപിച്ചാണ് നിയമസഭയിലെത്തിയതെന്ന് ഒരു കോൺഗ്രസ് എം.എൽ.എ ആരോപിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. എല്ലാ എം.എൽ.എമാരും ആൽക്കഹോൾ മീറ്റർ പരിശോധനക്ക് വിധേയരാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വയും രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എല്ലാ എം.എൽ.എമാരും സത്യം തെളിയിക്കാനായി പരിശോധനക്ക് വിധേയമാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദളും രംഗത്തെത്തി. നിയമസഭയിൽ നിന്നുള്ള വീഡിയോകൾ പുറത്തുവിടുകയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. തൊഴിലാളി ദിനത്തിൽ മദ്യപിച്ച് ഭഗവന്ത് മാൻ നിയമസഭയിലെത്തിയത് ലജ്ജാകരമാണെന്നും പാർട്ടി പറഞ്ഞു. പൊതുജനങ്ങളോട് സഭയിലെ മുഖ്യമന്ത്രിയുടെ പെരുമാറ്റം നിരീക്ഷിക്കാൻ ആവശ്യപ്പെടുകയും പെരുമാറ്റത്തിൽ അപലപിക്കുകയും ചെയ്തു. സത്യം പുറത്തുകൊണ്ടുവരാൻ ഭഗവന്ത് മാനെ പഞ്ചാബിലെ ജനങ്ങളുടെ മുന്നിൽ വെച്ച് പരിശോധനക്ക് വിധേയമാക്കണമെന്നും അകാലിദൾ ആവശ്യപ്പെട്ടു.
അതേസമയം, ആരോപണം ഉയർന്നതിന് പിന്നാലെ എല്ലാ അംഗങ്ങളോടും വാദ പ്രതിവാദങ്ങൾ ഒഴിവാക്കി സഭയുടെ മാന്യത നിലനിർത്താൻ മുഖ്യമന്ത്രി അഭ്യർഥിച്ചു. തൊഴിലാളികൾക്ക് ആദരമർപ്പിക്കുന്നതിനായി ആം ആദ്മി പാർട്ടി സർക്കാർ വിധാൻ സഭയിൽ പ്രത്യേക സമ്മേളനം മേയ് ഒന്നിന് വിളിച്ചുചേർക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയുടെ പഞ്ചാബിൽനിന്നുള്ള ആറ് രാജ്യസഭ എം.പിമാർ ഉൾപ്പെടെ ഏഴുപേർ ആപ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.