ബംഗളൂരു: രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ബംഗളൂരുവിൽ നിരവധി പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. റോഡിൽ വെള്ളം കയറിയതോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കർണാടക തലസ്ഥാനം ഇത്രയും രൂക്ഷമായ വെള്ളക്കെട്ടിന് സാക്ഷ്യം വഹിക്കുന്നത്.
ഇന്നലെ രാത്രി പെയ്ത മഴയിൽ അപ്പാർട്ട്മെന്റുകളുടെ ബേസ്മെന്റുകളടക്കം വെള്ളത്തിനടിയിലായി. അടിയന്തര സാഹചര്യങ്ങൾക്കല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ സ്‌കൂളിൽ അയക്കരുതെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
ഇകോസ്‍പേസ്, ബെല്ലാന്ദൂർ, കെ.ആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജങ്ഷൻ, വാർത്തൂർ എന്നീ മേഖലകളിൽ വെള്ളം കയറിയിട്ടുണ്ട്. നിരവധി വീടുകളിലും ഐ.ടി കോറിഡോറിലും വെള്ളം കയറി.
വെള്ളം കയറിയ പഴയ എയർപോർട്ട് റോഡിൽ ബസ് കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ മഴയിലും റോഡ് വെള്ളത്തിനടിയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പ്രദശേം സന്ദർശിച്ചിരുന്നത്. സർജാപൂർ റോഡിൽ സമീപ കെട്ടിടങ്ങളിലെ പാർക്കിങ് മേഖല പൂർണമായും വെള്ളത്തിനടിയിലായി.
വെള്ളം കയറിയ വർത്തൂരിലെ ബാലഗെരെ-പാണത്തൂർ റോഡിൽ രക്ഷാപ്രവർത്തകർ ബോട്ടിറക്കി. മഹാദേവപുരയിൽ മുപ്പതിലധികം അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളുടെ ബേസ്‌മെന്റുകളും വെള്ളത്തിലാണ്. വൈറ്റ്ഫീൽഡ് മെയിൻ റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, ബാലഗെരെ മെയിൻ റോഡ്, സർജാപൂർ റോഡ്, യെമാലൂർ മെയിൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
നിരവധി സ്ഥാപനങ്ങൾ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും ബംഗളൂരുവിൽ അതിശക്തമായ മഴ അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളം കയറി സമാന സാഹചര്യം നേരിടേണ്ടി വന്നിരുന്നു. മരങ്ങൾ കടപുഴകുകയും സ്കൂളുകളും കോളജുകളും അടച്ചിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.