ന്യൂഡൽഹി: ബലൂചിസ്താനിലെ നേതാവ് ബ്രഹാംദാഗ് ബുഗ്തിയുടെ ഇന്ത്യയിലേക്കുള്ള അഭയവുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബുഗ്തിക്ക് വേണ്ടിയുള്ള അനുയോജ്യമായ സംവിധാനങ്ങൾ കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നടപടികൾ ഏകദേശം പൂർത്തിയായി. ബുഗ്തിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവമായി തന്നെ എടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാഷ്ട്രീയ അഭയം കൊടുക്കുന്നതിൽ ഇതിന് മുമ്പും ഇന്ത്യക്ക് അനുഭവങ്ങളുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 1959 ലായിരുന്നു ദലൈലാമക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയത്.
ബലൂചിസ്താൻ റിപബ്ലിക്കൻ പാർട്ടി (ബി. ആർ.പി) നേതാവാണ് ബ്രഹാംദാഗ് ബുഗ്തി. ബുഗ്തിക്ക് രാഷ്ട്രീയ അഭയം നൽകുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിദേശത്ത് അഭയാർഥികളായി കഴിയുന്ന താനടക്കമുള്ള ബലൂച് നേതാക്കൾക്ക് യാത്രാ രേഖകൾ ഇല്ലെന്നും, ഇന്ത്യ അഭയം നൽകിയാൽ ചരിത്രപരമായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം നേരത്തെ ബുഗ്തി അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടുന്നതിന് ഒൗദ്യോഗികമായി അപേക്ഷ നൽകാൻ ജനീവയിൽ ചേർന്ന ബലൂചിസ്താൻ റിപബ്ലിക്കൻ പാർട്ടി എക്സിക്യുട്ടീവ് കൗൺസിൽ യോഗമാണ് ബ്രഹാംദാഗ് ബുഗ്തിക്ക് അനുമതി നൽകിയത്. 2006 ൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ബലൂചിസ്താൻ ദേശീയനേതാവ് നവാബ് അക്ബര്‍ഖാൻ ബുഗ്തിയുടെ ചെറുമകനാണ് ബ്രഹാംദാഗ് ബുഗ്തി.
അക്ബര്‍ ബുഗ്തിയുടെ കൊലയെ തുടർന്ന് ബ്രഹാംദാഗ് ബുഗ്തി അഫ്ഗാനിസ്താനിൽ അഭയംതേടി. ബുഗ്തി തങ്ങൾ തേടുന്ന കുറ്റവാളിയാണെന്നും അദ്ദേഹത്തെ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്താൻ അഫ്ഗാൻ സർക്കാറിനുമേൽ സമ്മർദം ചെലുത്തിയതിനെ തുടർന്ന് ബ്രഹാംദാഗ് സ്വിറ്റ്സർലൻഡിലേക്ക് മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.