ന്യൂഡൽഹി: അഹ്മദാബാദ് ദുരന്തം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽനിന്ന് തലനാരിഴക്ക് രഷപ്പെട്ടതായി റിപ്പോർട്ട്. ഡൽഹിയിൽനിന്ന് വിയനയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനമാണ് രക്ഷപ്പെട്ടത്. പറന്നുയർന്ന വിമാനം ഏകദേശം 900 അടി താഴ്ചയിലേക്ക് താഴ്ന്നതായാണ് റിപ്പോർട്ട്.
ജൂൺ 14ന് പുലർച്ചെ 2.56ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട എ.ഐ -187 ബോയിങ് 777 വിമാനമാണ് അപകടത്തിൽപെട്ടത്. മോശം കാലാവസ്ഥയെ അവഗണിച്ച് പൈലറ്റുമാർ വിമാനം നിയന്ത്രിച്ച് സുരക്ഷിതമായി യാത്ര തുടർന്നതായും എയർ ഇന്ത്യ അറിയിച്ചു. ഒമ്പത് മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം വിമാനം സുരക്ഷിതമായി വിയനയിൽ ഇറങ്ങിയതായും പൈലറ്റുമാർ അറിയിച്ചു.
പൈലറ്റ്മാരിൽനിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ ഡി.ജി.സി.എ) വിവരം അറിയിച്ചു. വിമാനത്തിന്റെ റെക്കോർഡറുകളിൽനിന്ന് ലഭിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ രണ്ട് പൈലറ്റുമാരെയും ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായും എയർ ഇന്ത്യ അറിയിച്ചു.
സംഭവത്തില്‍ ഡി.ജി.സി.എയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തു.
ജൂൺ 12ന് ഉച്ചക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനമായ ബോയിങ് ഡ്രീംലൈനർ 787-8 തകർന്നുവീണ് 270 പേർ മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ജൂൺ ആദ്യത്തിൽ എയർ ഇന്ത്യ വിമാനങ്ങൾക്ക് നിരവധി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡി.ജി.സി.എ നടത്തിയ അന്വേഷണത്തിൽ എയർ ഇന്ത്യ വിമനങ്ങളിൽ ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾ നടന്നതായും മറ്റു പിഴവുകളും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.