അലഹബാദ്: വിവാഹിതനായ പുരുഷൻ ഭാര്യ അല്ലാതെ, പ്രായപൂർത്തിയായ മറ്റൊരു വ്യക്തിക്കൊപ്പം കഴിയുന്നത് കുറ്റകൃത്യമല്ലെന്ന് അലഹബാദ് ഹൈകോടതി. ധാർമികതയും നിയമവും രണ്ടാണെന്നും കോടതി പറഞ്ഞു. സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് പങ്കാളികൾ നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം.
വിവാഹിതനായ വ്യക്തിക്കൊപ്പമുള്ള ബന്ധം പെൺകുട്ടിയുടെ കുടുംബം എതിർക്കുകയും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തിരുന്നു. മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ഇരുവർക്കും പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഇരുവരുടെയും കാര്യത്തിൽ കുടുംബം ഇടപെടരുതെന്നും ജെ.ജെ മുനീർ, തരുൺ സക്സേന എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ദുരഭിമാന കൊലനടക്കുമോ എന്ന് ഭയന്നാണ് പരാതിക്കാർ ഹരജി ഫയൽ ചെയ്തത്.
വിവാഹിതനായ വ്യക്തി തന്‍റെ 18 വയസുള്ള മകളെ തട്ടിക്കൊണ്ട് പോയി വിവാഹത്തിന് നിർബന്ധിക്കുകയാണെന്ന് പെൺകുട്ടിയുടെ മാതാവ് ആരോപിച്ചു. വിവാഹം കഴിഞ്ഞ് മക്കളുള്ള വ്യക്തി മറ്റൊരു സ്ത്രീയുടെ കൂടെ കഴിയുന്നത് കുറ്റമാണെന്ന് പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
എന്നാൽ വിവാഹിതനായ വ്യക്തി മറ്റൊരു മുതിർന്ന വ്യക്തിയോടൊപ്പം സമ്മതപ്രകാരം കഴിയുന്നത് കുറ്റകൃത്യമായി കാണാനാവില്ലെന്നും പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കോടതിയുടെ നടപടികളെ സാമൂഹിക അഭിപ്രായങ്ങളും ധാർമികതയും നയിക്കില്ലെന്നും ബെഞ്ച് പറഞ്ഞു. കേസിൽ തുടർവാദങ്ങൾ ഏപ്രിൽ എട്ടിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.