'യാത്രക്കാരനായി' വവ്വാലും; യു.എസിലേക്ക് പറന്നുയർന്ന വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്ക് പറന്നുയർന്ന വിമാനം അരമണിക്കൂറിനുള്ളിൽ തിരിച്ചിറക്കി. ബിസിനസ് ക്ലാസ് ക്യാബിനുള്ളിൽ ക്രൂ അംഗങ്ങൾ വവ്വാലിനെ കണ്ടെത്തിയതാണ് കാരണം. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ കയറ്റി വിടുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് യു.എസിലെ നൊവാർക്കിലേക്ക് പറന്ന എയർ ഇന്ത്യ A1-105 വിമാനമാണ് 30 മിനിറ്റിന് ശേഷം തിരിച്ചറിക്കിയത്.

ബിസിനസ് ക്ലാസ് ക്യാബിനിൽ വവ്വാലിനെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞ ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് വിമാനം സുരക്ഷിതമായി ഡൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു. വവ്വാലിനെ പിടികൂടാൻ വന്യജീവി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. പക്ഷേ, വവ്വാൽ പിന്നീട് ചത്തു. വിമാനം അണുവിമുക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നൊവാർക്കിൽ എത്തിക്കുകയും ചെയ്തെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

മൂന്നാം കക്ഷിയിൽ നിന്നാകും വവ്വാൽ വിമാനത്തിനുള്ളിലെത്തിയതെന്നാണ് എയർ ഇന്ത്യ എൻജിനിയറിങ് ടീം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലുള്ളത്. കാറ്ററിങ് സാധനങ്ങൾ കൊണ്ടുവരുന്ന ലോഡിങ് വാഹനങ്ങളിൽ നിന്നാണ് സാധാരണ എലികളും വവ്വാലുകളും വരാറുള്ളത്. അതിനാൽ അത്തരം വാഹനങ്ങളിൽ നിന്നാകും വിമാനത്തിൽ വവ്വാൽ കയറിയതെന്നാണ് കരുതുന്നതെന്നും എയർ ഇന്ത്യ എൻജിനിയറിങ് ടീം ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Air India flight returns mid-air to Delhi after bat found in plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.