അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിങ് 787 യാത്രാവിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉണ്ടായിരുന്നതായി റിപ്പോർട്ട്. 2016 മുതൽ 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു.
232 യാത്രക്കാരും 12 ജീവനക്കാരും അടക്കം 244 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിൽ 110 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. അപകട സ്ഥലത്തുനിന്ന് തീയും കറുത്ത പുകയും ഉയരുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് 1.40 ഓടെയാണ് രാജ്യത്തെ നടുക്കിയ അപകടം. അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം റൺവേയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിന് ഏകദേശം ഒരു കിലോമീറ്ററോളം അകലെയാണ് വിമാനം തകർന്നത്.
ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന് ഉച്ചക്ക് 1.39നായിരുന്നു പുറപ്പെടൽ സമയം. ഇതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. ദീർഘയാത്രക്ക് മുന്നോടിയായതിനാൽ വിമാനത്തിൽ നിറയെ ഇന്ധനമുണ്ടായിരുന്നു. ഇത് തീപ്പിടിത്തതിന്‍റെ ആഘാതം കൂട്ടിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ഥലത്ത് നിരവധി ഫയർ എൻജിനുകളും മറ്റ് ഏജൻസികളുമെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.