ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യൻ സായുധ സേനയിൽ ചേർന്നിരുന്ന 49 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടലുകളെത്തുടർന്ന്, റഷ്യൻ സൈന്യവുമായി കരാറിലേർപ്പെട്ടിരുന്ന 139 ഇന്ത്യക്കാരെ മോചിപ്പിച്ചതായും കേന്ദ്രം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റഷ്യൻ സൈന്യത്തിലുള്ള 26 ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്.
ലഭ്യമായ പുതിയ കണക്കുകൾ പ്രകാരം ആകെ 217 ഇന്ത്യൻ പൗരന്മാരാണ് റഷ്യൻ സൈന്യത്തിൽ ചേർന്നത്. കൊല്ലപ്പെട്ടവർക്കുപുറമെ, 6 ഇന്ത്യക്കാർ കാണാതായതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് 23 പേരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ല. ഇവരെ കണ്ടെത്താനായി മോസ്കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കാണാതായവരെ കണ്ടെത്തുന്നതിനും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുമായി 21 പേരുടെ അടുത്ത ബന്ധുക്കളുടെ ഡി.എൻ.എ റിപ്പോർട്ടുകൾ ശേഖരിച്ച് റഷ്യൻ അധികൃതർക്ക് കൈമാറിയതായി അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.
ഹരജിയിൽ ചൂണ്ടിക്കാണിച്ച 26 ഇന്ത്യക്കാരിൽ 14 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. 11 പേർ യുദ്ധഭൂമിയിൽ കാണാതാവുകയോ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിലോ ആണെന്നും ഒരാൾ പീഡനക്കേസിൽപ്പെട്ട് എട്ട് വർഷത്തെ തടവുശിക്ഷ അനുഭവിച്ച് വരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അതിനിടെ, മരണപ്പെട്ട എട്ട് പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങളുടെ അനുമതിയോടെ നാട്ടിലെത്തിച്ചിട്ടുണ്ട്.
ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേർന്ന വിവരം ലഭിച്ച ഉടൻ തന്നെ അവരുടെ സുരക്ഷ ഉറപ്പാക്കാനും നേരത്തെ മോചിപ്പിക്കാനുമുള്ള നടപടികൾ എംബസി മുൻഗണനയോടെ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ ബോധിപ്പിച്ചു. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇന്ത്യൻ യുവാക്കളെ റഷ്യൻ സൈന്യത്തിലേക്ക് ആകർഷിച്ചതെന്നാണ് റിപ്പോർട്ട്.
സൈന്യത്തിൽ ചേരുമ്പോൾ ബോണസ് 5,000 യു.എസ് ഡോളർ (ഏകദേശം 4.15 ലക്ഷം രൂപ), പ്രതിമാസ ശമ്പളം 2,500 യു.എസ് ഡോളർ (ഏകദേശം 2.07 ലക്ഷം രൂപ) എന്നിങ്ങനെ പല ആനുകൂല്യങ്ങളും സൈനികർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.