ഫരീദാബാദ്: ചൊവ്വാഴ്ച ഫരീദാബാദിൽ 45 വയസ്സുകാരൻ തന്‍റെ നാല് കുട്ടികളുമായി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ബീഹാർ സ്വദേശികളായ മനോജ് മഹാതോ (45), പവൻ (10), കരു (9), മുരളി (5), ചോട്ടു (3) എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് 12.55 ഓടെ ഗോൾഡൻ ടെമ്പിൾ എക്സ്പ്രസ് ട്രെയിൻ ബല്ലബ്ഗഡ് സ്റ്റേഷനിലേക്ക് എത്തുന്നതിനിടെയാണ് സംഭവം. ഭാര്യയുമായി ഉണ്ടായ തർക്കങ്ങളാണ് ആത്മഹത്യ കാരണമെന്ന് പൊലീസ് പറഞ്ഞു.
ട്രെയിൻ എത്തിയപ്പോൾ കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ അവരെ കൈകളിൽ മുറുകെ പിടിച്ചിരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷന് ഏകദേശം ഒരു കിലോമീറ്റർ മുമ്പ് അഞ്ചുപേരും ട്രാക്കിലൂടെ പോകുന്നത് കണ്ടതായും ട്രാക്കിൽ നിന്ന് മാറി നടക്കാൻ ആവശ്യപ്പെട്ടതായും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.