മധുരയിൽ ബോട്ട് അപകടത്തിൽ രക്ഷാപ്രവർത്തനം
ലഖ്നോ: ഉത്തർപ്രദേശിലെ പ്രധാന തീർഥാടനകേന്ദ്രമായ മഥുരയിലെ യമുന നദിയിൽ തീർഥാടകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു. നിരവധി പേരെ കാണാതായതായി സംശയം. ബോട്ട് പോണ്ടൂൺ പാലത്തിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 25 മുതൽ 30 വരെ ആളുകൾ സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. കേശി ഘട്ടിന് സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് 3.15 ഓടെയാണ് അപകടം.
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. പത്ത് മൃതദേഹങ്ങൾ നദിയിൽനിന്ന് കണ്ടെടുത്തതായി മഥുര ഡി.ഐ.ജി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ, പ്രാദേശിക മുങ്ങൽ വിദഗ്ധർ, നാട്ടുകാർ തുടങ്ങിയവർ നദിയിൽ തിരച്ചിൽ തുടരുകയാണ്. എൻ.ഡി.ആർ.എഫിൽ നിന്നും എസ്.ഡി.ആർ.എഫിൽ നിന്നുമുള്ള ടീമുകൾ ഉടൻ എത്തുമെന്നും കാണാതായവർക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.
മഥുരയിൽ ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെടാനുണ്ടായ സംഭവം അത്യന്തം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്താനും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്താനും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.