പ്രതിസന്ധികാലത്ത് കോൺഗ്രസിനെ 'കൈ'വിട്ട രാഷ്ട്രീയ നേതാക്കൾ ഇവരൊക്കെയാണ്

ചരിത്രത്തിലില്ലാത്ത വിധം പ്രതിസന്ധി അനുഭവിക്കുകയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്. ഒരു കാലത്ത് രാജ്യത്ത് പ്രതാപത്തോടെ അധികാരം കൈയാളിയിരുന്ന പാർട്ടിയുടെ നിലവിലെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. അധികാരമുണ്ടായിരുന്ന കാലത്ത് അതെല്ലാം നിരന്തരം അനുഭവിച്ചിരുന്ന മുതിർന്ന നേതാക്കളാണ് പ്രതിസന്ധി കാലത്ത് കോൺഗ്രസിനെ ഉപേക്ഷിച്ച് പുതിയ ലാവണങ്ങൾ തേടി പോകുന്നത്.

അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഗുലാം നബി ആസാദ്. അടുത്തിടെ പാർട്ടിയിൽ നിന്ന് രാജിവച്ച കോൺഗ്രസ് നേതാക്കളുടെ പട്ടിക വളരെ നീണ്ടതാണ്. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും രണ്ട് വർഷത്തിനുള്ളിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനും മാസങ്ങൾക്ക് മുമ്പ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് പുറത്തായതോടെ പാർട്ടിക്ക് വലിയ തിരിച്ചടിയാണ്.

ആസാദ് മാത്രമല്ല, നിരവധി ഉന്നത നേതാക്കൾ ഈ വർഷം കോൺഗ്രസിൽ നിന്ന് പുറത്തുപോയി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടി നിലനിൽപ്പ് പോലും ബുദ്ധിമുട്ടാണ്. പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് 148 ദിവസം കൊണ്ട് കശ്മീരിൽ സമാപിക്കുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് ഒരുക്കങ്ങൾ പൂർത്തിയാകവേയാണ് ഈ ചുവടുമാറ്റങ്ങൾ. സ്വന്തം നേതാക്കളെ തന്ത്രപരമായി പാർട്ടിയിൽ നിലനിർത്താൻ പാർട്ടി പാടുപെടുകയാണ്.

ഗുലാം നബി ആസാദിന്റെ രാജിക്ക് മണിക്കൂറുകൾക്ക് ശേഷം, ജമ്മു കശ്മീരിലെ മുൻ മന്ത്രി ആർ.എസ് ചിബ് ഉൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി കോൺഗ്രസ് നേതാക്കൾ വെള്ളിയാഴ്ച കോൺഗ്രസ് വിട്ടു. ആസാദിന്റെ രാജിയെ പിന്തുണച്ച് കോൺഗ്രസിലെ മറ്റ് അഞ്ച് നേതാക്കൾ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചു. പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചവരിൽ ജി.എം സറൂരി, ഹാജി അബ്ദുൾ റഷീദ്, മൊഹമ്മദ് അമിൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നിവരും ഉൾപ്പെടുന്നു.

കോൺഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിൽ പാർട്ടി വിട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ആസാദിന്റെ രാജി. അഭിഭാഷകനും യുവ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനുമായ ജയ്‌വീർ ഷെർഗിൽ ആഗസ്റ്റ് 24നാണ് പാർട്ടിവിട്ടത്. തീരുമാനങ്ങളെടുക്കുന്നവരുടെ കാഴ്ചപ്പാട് യുവാക്കളുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പറഞ്ഞായിരുന്നു രാജി സമർപ്പിച്ചത്.

പൊതുതാൽപ്പര്യങ്ങളും ദേശീയതാൽപ്പര്യങ്ങളും അവഗണിക്കപ്പെടുമ്പോൾ സ്വാശ്രയ താൽപര്യങ്ങൾക്കാണ് മുൻതൂക്കം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഷെർഗിൽ തന്റെ കത്ത് അയച്ചുകൊണ്ട് പറഞ്ഞു -''ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നിലവിലെ തീരുമാനമെടുക്കുന്നവരുടെ പ്രത്യയശാസ്ത്രവും കാഴ്ചപ്പാടും യുവാക്കളുടെയും ആധുനിക ഇന്ത്യയുടെയും അഭിലാഷങ്ങളുമായി ഇപ്പോൾ സമന്വയിക്കുന്നില്ല എന്നതാണ് പ്രാഥമിക കാരണം''.

കപിൽ സിബൽ

ഈ വർഷം മെയ് മാസത്തിൽ, പാർട്ടിയിൽ നിന്ന് രാജിവച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം ജി-23 ഗ്രൂപ്പിലെ വിമത നേതാക്കളുടെ പ്രമുഖ മുഖവും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പാർട്ടിക്ക് തിരിച്ചടി നൽകി. ഈ വർഷം ആദ്യം സമാജ്‌വാദി പാർട്ടി (എസ്‌.പി) അദ്ദേഹത്തെ പിന്തുണച്ചു.

"മെയ് 16ന് ഞാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു. ഒരു സ്വതന്ത്ര ശബ്ദമാകേണ്ടത് പ്രധാനമാണ്. പ്രതിപക്ഷത്ത് തുടരുമ്പോൾ ഞങ്ങൾ ഒരു സഖ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ഞങ്ങൾക്ക് മോദി സർക്കാരിനെ എതിർക്കാൻ കഴിയും. ജനങ്ങൾ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മോദി സർക്കാരിന്റെ പിഴവുകൾ, അതിനായി ഞാൻ എന്റെ ശ്രമം നടത്തും" -രാജിക്ക് ശേഷം സിബൽ പറഞ്ഞു.

സുനിൽ ജാഖർ

മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖറും ഈ വർഷം മേയിൽ കോൺഗ്രസുമായി വേർപിരിഞ്ഞു. ഉദയ്പൂരിൽ ചിന്തൻ ശിവിർ നടക്കുന്നതിനിടെയായിരുന്നു 'ഗുഡ് ബൈ ആൻഡ് ഗുഡ്‍ലക്ക്' പറഞ്ഞ് അദ്ദേഹം പാർട്ടി വിട്ടത്.

ആർപിഎൻ സിംഗ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ താരപ്രചാരകനെന്നറിയപ്പെട്ടിരുന്ന ആർ.പി.എൻ സിംഗ്, ഉത്തർപ്രദേശിൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ വിജയിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുമ്പോഴാണ് പാർട്ടി വിട്ടത്. രാഷ്ട്രത്തെയും ജനങ്ങളെയും പാർട്ടിയെയും സേവിക്കാൻ അവസരം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ട് സിംഗ് ജനുവരിയിൽ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു.

അശ്വനി കുമാർ

മുൻ കേന്ദ്ര നിയമമന്ത്രി അശ്വനി കുമാർ 46 വർഷത്തെ നീണ്ട ബന്ധത്തിന് ശേഷം ഫെബ്രുവരിയിൽ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. സോണിയാ ഗാന്ധിക്ക് കത്ത് അയച്ചാണ് രാജി പ്രഖ്യാപിച്ചത്.

ഹാർദിക് പട്ടേൽ

മെയ് മാസത്തിൽ, ഗുജറാത്ത് പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ തന്നെ "അവഗണിക്കുന്നു" എന്ന് തോന്നിയതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.

രാഹുൽ ഗുജറാത്തിൽ വരുമ്പോൾ ഗുജറാത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചില്ല. രാഹുൽ ഗാന്ധിക്ക് ചിക്കൻ സാൻഡ്‌വിച്ചും ഡയറ്റ് കോക്കും ഒരുക്കുന്ന തിരക്കിലാണ് പാർട്ടി നേതാക്കൾ. ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് പാർട്ടിയിൽ സംസാരമുണ്ട്. മറുകക്ഷിയോട് വിരസതയുണ്ട്. ഞാൻ രാഹുൽ ഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടും സംസാരിച്ചു. ഗുജറാത്തിലെ പ്രശ്‌നങ്ങൾ പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു, ഞാൻ പറഞ്ഞു. അപ്പോഴാണ് എന്നെ അവഗണിച്ചത്. സങ്കടത്തോടെയല്ല പാർട്ടി വിടാൻ തീരുമാനിച്ചത്. ധൈര്യത്തോടെ" -ഹാർദിക് പട്ടേൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയിലെ ഏഴ്‌ സംസ്ഥാനത്തും ഇപ്പോള്‍ ബിജെപി ഭരണം. അരുണാചൽപ്രദേശ്, അസം, മണിപ്പുർ, ത്രിപുര സംസ്ഥാനങ്ങളിൽ ബിജെപിക്ക് അധികാരത്തിലെത്താൻ വഴിയൊരുക്കിയത്‌ കോൺഗ്രസ്‌ നേതാക്കളുടെ കൂട്ടകാലുമാറ്റം. യുപി, ഗുജറാത്ത്‌, കർണാടക, ഗോവ, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും നിരവധി എംഎൽഎമാരും നേതാക്കളും ബിജെപിയിലേക്ക്‌ ചേക്കേറി.

2014നുശേഷം ഇരുനൂറിലധികം കോൺഗ്രസ്‌ എംഎൽഎമാരും എംപിമാരും പാർടി വിട്ടു. ഈ വർഷം നടന്ന ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പിലും നേതാക്കൾ കൂട്ടത്തോടെ പാർടി വിട്ടു. 2017ൽ യുപിയിൽ കോൺഗ്രസിനുണ്ടായിരുന്നത്‌ നാല്‌ എംഎൽഎമാരാണ്‌. നാലു പേരും പാർടി വിട്ടു. കോൺഗ്രസ്‌ നേതാക്കളായിരുന്ന റീത്ത ബഹുഗുണ ജോഷി, ജിതിൻ പ്രസാദ, ആർ പി എൻ സിങ്‌, ഗിരിധർ ഗമങ്‌, എസ്‌ എം കൃഷ്‌ണ, ജഗദാംബിക പാൽ, വിജയ്‌ ബഹുഗുണ, സത്യപാൽ മഹാരാജ തുടങ്ങിയവരും ബിജെപിയിലെത്തി.

Tags:    
News Summary - Here's the list of Congress leaders who resigned from party recently

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.