എല്ലാവരും മിനി എസ്.യു.വി ഇറക്കുമ്പോള്‍ ഞങ്ങളെങ്ങിനെ വെറുതെ ഇരിക്കുമെന്ന ഹോണ്ടയുടെ ചിന്തയില്‍ നിന്നാണ് ബി.ആര്‍.വി പിറക്കുന്നത്. ഡസ്റ്ററും ക്രെറ്റയും എക്കോസ്പോര്‍ട്ടും ചൂടപ്പം പോലെ വിറ്റഴിയുന്നത് കണ്ട് ആവേശത്തില്‍ ഉണ്ടാക്കിയ ഉല്‍പ്പന്നം. സാധാരണ മിനി എസ്.യു.വിയില്‍ നിന്ന് വ്യത്യസ്തമായി ബി.ആര്‍.വിയൊരു ഏഴ് സീറ്റ് വാഹനമാണ്. ഹോണ്ടയുടെ ബ്രിയോ, അമേസ്, മൊബീലിയൊ എന്നീ വാഹനങ്ങളുടെ പ്ളാറ്റ്ഫോമിലാണ് ബി.ആര്‍.വിയും നിര്‍മ്മിച്ചിരിക്കുന്നത്. ഈ മൂന്ന് വാഹനങ്ങളും മൂന്ന് തരത്തിലുള്ളതാണ്. ബ്രിയോ ഹാച്ചും അമേസ് സെഡാനും മൊബീലിയൊ എം.പി.വിയുമാണ്. 3610എം.എം നീളമാണ് ബ്രിയോക്ക്. ബി.ആര്‍.വിയുടെ നീളം 4453എം.എമ്മും. ബ്രിയോ ഒരു കുഞ്ഞന്‍ വാഹനമാണെങ്കില്‍ ബി.ആ.വിയൊരു എസ്.യു.വിയും. എന്നാല്‍ രണ്ടിന്‍േറയും അടിസ്ഥാനം ഒന്നാണ്. അപ്പോള്‍ ചില ഏച്ചുകെട്ടലുകള്‍ തീര്‍ച്ചയായും നമ്മള്‍ പ്രതീക്ഷിക്കണം.
രൂപഭംഗി
നിലവിലെ ഇന്ത്യന്‍ മിനി എസ്.യുവികളില്‍ ഏറ്റവും നീളമുള്ള വാഹനമാണ് ബി.ആര്‍.വി. കാഴ്ചയില്‍ ഈ വലുപ്പം പ്രകടമാണ്.(ഹ്യൂണ്ടായ് ക്രെറ്റയുടെ നീളം 4270എം.എം മാത്രമാണ്) എം.പി.വി ആയ മൊബീലിയോയോട് ഏറെ സാമ്യമുണ്ട്. ഉയരം കൂട്ടിയ മൊബീലിയോ വരികയാണെന്നെ ദൂരക്കാഴ്ചയില്‍ തോന്നൂ. മുന്നില്‍ നിന്ന് നോക്കുമ്പോള്‍ യൂറോപ്യന്‍ വാഹനങ്ങളുടെ കാഴ്ച്ചാ സുഖം നല്‍കുന്നുണ്ട് ബി.ആര്‍.വി. ക്രോമിയം പൂശിയ വലിയ ബാറുകള്‍ ഘടിപ്പിച്ച ഗ്രില്ലില്‍ ഹോണ്ടയുടെ ചിഹ്നം പതിച്ചിരിക്കുന്നു. വശങ്ങളിലേക്ക് കയറി നില്‍ക്കുന്ന ഹെഡ്ലൈറ്റുകള്‍ ആകര്‍ഷകം. ക്രോം സ്ട്രിപ്പോടുകൂടിയ ഫോഗ് ലാമ്പുകളും സ്കിഡ് പ്ളേറ്റുകളും നല്‍കിയിട്ടുണ്ട്. മറ്റ് എസ്.യു.വികളെപ്പോലെ ഉയര്‍ന്ന നില്‍പ്പല്ല ബി.ആര്‍.വിക്ക്. കാറുകളെപ്പോലെ അല്‍പ്പം താഴ്ന്നാണ് ഇവ നിലയുറപ്പിച്ചിരിക്കുന്നത്. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ മൊബീലിയൊ തന്നെയാണ് ബി.ആ.വി. റൂഫ് റെയിലുകളും സ്കഫ് പ്ളേറ്റുകളും നല്‍കി ആഢ്യത്വം കൈവരുത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. 16 ഇഞ്ച് വീലുകളാണ്. പിന്‍ ഭാഗം അത്ര ആകര്‍ഷകമല്ളെങ്കിലും മോശമാക്കാതിരിക്കാന്‍ ഹോണ്ട എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നല്ല വലുപ്പമുള്ള പിന്നിലെ ഗ്ളാസുകള്‍ അകത്തുള്ളവര്‍ക്ക് നല്ല പുറംകാഴ്ച്ച നല്‍കും.
അകക്കാഴ്ച്ച
ഉയരം കുറവായതിനാല്‍ കയറലും ഇറങ്ങലും അനായാസമാണ്. ഹോണ്ട ജാസ്,അമേസ് എന്നിവക്ക് സമാനമാണ് ഡാഷ്ബോര്‍ഡ്. മൊത്തം കറുപ്പ് നിറവും അലൂമിനിയം ഫിനിഷും നല്‍കിയത് കാബിനെ ആകര്‍ഷകമാക്കുന്നു. ടച്ച് സ്ക്രീനോടുകൂടിയ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം ഇല്ലാത്തത് പോരായ്മ. ഉള്ളിലെ സാധനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാമാന്യം നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ്. എന്നാല്‍ ക്രെറ്റയുടെ ആഢ്യത്വം പ്രതീക്ഷിക്കണ്ട. ബ്ളൂടൂത്ത് കണക്ടിവിറ്റി, ഓട്ടോമാറ്റിക് കൈ്ളമറ്റിക് കണ്‍ട്രോള്‍, സ്റ്റിയറിങ്ങില്‍ പിടിപ്പിച്ചിരിക്കുന്ന ഓഡിയോ സ്വിച്ചുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഇലക്ട്രിക് ആയി മടക്കാവുന്ന റിയര്‍വ്യൂ മിററുകള്‍, റിവേഴ്സ് പാര്‍ക്കിങ്ങ് സെന്‍സറുകള്‍ എന്നിവ ഏറ്റവും ഉവര്‍ന്ന വേരിയന്‍െറുകളില്‍ ലഭിക്കും. മൂന്ന് നിരകളിലായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും പിന്നില്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ കുട്ടികള്‍ക്കാണ് സുഖമായിരിക്കാനാകുന്നത്. രണ്ട് നിര സീറ്റുകള്‍ മടക്കി വച്ചാല്‍ ആവശ്യത്തിലധികം ഇടം ഡിക്കിയില്‍ ലഭിക്കും. പിന്നിലെ സീറ്റ് മാത്രം മടക്കിയാല്‍ 691ലിറ്റര്‍ ബൂട്ടാണ് ലഭിക്കുന്നത്.
പെട്രോള്‍,ഡീസല്‍ എഞ്ചിനുകള്‍ ബി.ആര്‍.വിക്കുണ്ട്. ഹോണ്ട സിറ്റിയില്‍ കാണുന്ന അതേ iVTEC പെട്രോള്‍ iDTEC ഡീസല്‍ എഞ്ചിനുകള്‍ തന്നെ. പെട്രോള്‍ വാഹനത്തിന് പഴയ അഞ്ച് സ്പീഡിന് പകരം ആറ് സ്പീഡ് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. ഒരു സി.വി.ടി ആട്ടോമാറ്റിക് പെട്രോള്‍ മോഡലുമുണ്ട്. ഇതില്‍ പാഡില്‍ ഷിഫ്റ്റ് സൗകര്യവുമുണ്ട്. ഡീസലില്‍ ഓട്ടോമാറ്റിക് ഇല്ല. പെട്രോളില്‍ 15.4ഉും ഡീസലില്‍ 21.9ഉും ഇന്ധനക്ഷമത പ്രതീക്ഷിക്കാം. മുന്നിലെ ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. ഏറ്റവും കുറഞ്ഞ വേരിയന്‍െറിലൊഴികെ എ.ബി.എസ് ബ്രേക്കിങ്ങ് സംവിധാനവും ലഭിക്കും. വില 9.3 മുതല്‍ 13.6 ലക്ഷം വരെ.
വിധി: ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന മിനി എസ്.യു.വി എന്നതാണ് വലിയ നേട്ടം. മികച്ച പെട്രോള്‍ എഞ്ചിനും ഓട്ടോമാറ്റിക് വാഹനവുമെന്നത് മികവ് നല്‍കുന്നു. കാഴ്ച്ചയില്‍ അത്ര എസ്.യു.വി അല്ളെന്നതും ക്രെറ്റ പോലെ നിര്‍മ്മാണത്തില്‍ നിലവാരം പുലര്‍ത്തിയിട്ടില്ളെന്നതും പോരായ്മ. പിന്നെ എസ്.യു.വി എന്ന് പറയാവുന്ന സവിശേഷതകളും അധികമില്ല. കുടുംബമായി പോകാവുന്ന അല്‍പ്പം ഉയര്‍ന്ന എം.പി.വിയാണ് ബി.ആര്‍.വി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.