പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ റോഡപകടങ്ങൾ ഗണ്യമായി കുറക്കുന്നതിനും സുരക്ഷിതമായ ഗതാഗത സംസ്കാരം ഉറപ്പാക്കുന്നതിനുമായി ചരിത്രപരമായ നയരൂപീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം (MoRTH). രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പുതിയ വാഹനങ്ങളിൽ വാഹനങ്ങൾ തമ്മിൽ വയർലെസായി ആശയവിനിമയം നടത്തുന്ന 'വെഹിക്കിൾ-ടു-വെഹിക്കിൾ' (V2V) കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ നിർബന്ധമാക്കാൻ സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിൽ (സി.എം.വി.ആർ) ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം.
കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയ നിർദ്ദേശപ്രകാരം വാഹന നിർമാതാക്കൾക്കും ഉൽപന്ന വിതരണക്കാർക്കും സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിന് ആവശ്യമായ സമയം നൽകിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വി2വി സാങ്കേതികവിദ്യ മുൻകൂട്ടി ഘടിപ്പിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങൾ പുതിയ എ.ഐ.എസ്-230 (ഓട്ടോമോട്ടീവ് ഇൻഡസ്ടറി സ്റ്റാൻഡേർഡ് 230) സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. 2028 ഒക്ടോബർ 1 മുതൽ നിർമിക്കുന്ന എൽ (L), എം (M), എൻ (N) കാറ്റഗറിയിലുള്ള എല്ലാ പുതിയ വാഹനങ്ങളിലും വി2വി സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണം.
കാമറകൾ, റഡാറുകൾ, സെൻസറുകൾ എന്നിവയെ മാത്രം ആശ്രയിക്കുന്ന പരമ്പരാഗത സുരക്ഷാ സംവിധാനങ്ങളിൽ (ADAS) നിന്ന് വ്യത്യസ്തമാണ് വി2വി ടെക്നോളജി. സമീപത്തുള്ള വാഹനങ്ങളിലേക്ക് വേഗത, സ്ഥാനം (GPS location), സഞ്ചരിക്കുന്ന ദിശ, ആക്സിലറേഷൻ, ബ്രേക്കിങ് നില തുടങ്ങിയ വിവരങ്ങൾ വയർലെസ് റേഡിയോ സിഗ്നലുകൾ വഴി സെക്കൻഡിൽ പലതവണ തത്സമയം അയക്കാൻ വി2വി സംവിധാനത്തിന് സാധിക്കും. ഡ്രൈവറുടെ കണ്ണ് എത്താത്തിടത്തെയോ അല്ലെങ്കിൽ കാമറയുടെ പരിധിക്ക് പുറത്തുള്ളതോ ആയ അപകടസാധ്യതകളെക്കുറിച്ച് സാങ്കേതികവിദ്യ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നു.
ചൈന, ജപ്പാൻ, യു.എസ്.എ, യൂറോപ്യൻ യൂനിയൻ എന്നീ രാജ്യങ്ങൾ V2V / V2X പരീക്ഷണാടിസ്ഥാനത്തിലും ചില പ്രീമിയം മോഡലുകളിലും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, ടു വീലറുകളും ത്രീ വീലറുകളും ഉൾപ്പെടെയുള്ള ഇത്രയും വലിയൊരു വാഹനശൃംഖലയിൽ നിർബന്ധിത നിയമമാക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും. ചൈന നിലവിൽ C-V2X സാങ്കേതികവിദ്യയിൽ മുൻപന്തിയിലാണെങ്കിലും അവിടെ പൂർണമായ നിയമപരമായ നിർബന്ധിത നിർദ്ദേശം നിലവിലില്ല. ഇന്ത്യയിൽ ഇത് നടപ്പിലാകുന്നതോടെ ആഗോള ആട്ടോമൊബൈൽ, ടെലിമാറ്റിക്സ്, സോഫ്റ്റ്‌വെയർ രംഗങ്ങളിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. കെ.പി.ഐ.ടി ടെക്നോളജീസ്, ടാറ്റ എൽക്സി തുടങ്ങിയ ഇന്ത്യൻ ഓട്ടോമൊബൈൽ സോഫ്റ്റ്‌വെയർ കമ്പനികൾക്ക് ഇത് വലിയ അവസരങ്ങൾ തുറന്നുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.