Posted On
date_range Updated On
date_range മഴയാണ്, വാഹനമെടുത്ത് പുറത്തിറങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നമ്മുടെ സംസ്ഥാനം കടുത്ത മഴയുടെ പിടിയിലാണ്. മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം. മഴയുള്ള സമയത്ത് വാഹന യാത്ര നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം.
- മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക.
- ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗം ക്രമപ്പെടുത്തി വാഹനം ഓടിക്കുക.
- മുൻപിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.
- ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു.
- വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക.
- ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകൾ എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക.
- വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും മറ്റും നനഞ്ഞുകിടക്കുന്ന റോഡുകളില്‍ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു. വേഗം കുറച്ച് വാഹനമോടിച്ചാല്‍ ഈ സാഹചര്യത്തില്‍ അപകടം പരമാവധി കുറയ്ക്കാനാകും. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
- വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. വെള്ളത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പുറമേ നിന്ന് അറിയാന്‍ കഴിഞ്ഞേക്കില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.
- മുന്നിലേയ്ക്കുള്ള കാഴ്ച തടസപ്പെടുത്തുന്ന അതിശക്തമായ മഴയുള്ളപ്പോൾ കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം. മഴയുള്ളപ്പോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ തെളിച്ചാല്‍ എതിരേ വരുന്ന ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.