ന്യൂഡൽഹി: രാജ്യത്ത് കാറുകൾ സ്വന്തമായിട്ടുള്ള സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടെന്ന് സ്പിന്നിയുടെ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏതാനും വർഷങ്ങളായി ഇന്ത്യയിലെ സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ഗണ്യമായ ചുവടുവെപ്പാണ് നടത്തുന്നത്. ഓട്ടോമോട്ടീവ് മേഖലയിലെ അവരുടെ വർധിച്ചുവരുന്ന സാന്നിധ്യം ഈ പരിവർത്തനത്തിന് തെളിവായി വേണം കണക്കാക്കാൻ.
സ്പിന്നി റിപ്പോർട്ട് പ്രകാരം, 2024 ൽ കാർ സ്വന്തമാക്കിയവരിൽ 26 ശതമാനം സ്ത്രീകളായിരുന്നു. 2023 ൽ ഇത് 16 ശതമാനമായിരുന്നു. എന്നാൽ, ഈ വർഷം മാർച്ച് ആദ്യവാരം വരെയുള്ള കണക്കുപ്രകാരം 46 ശതമാനം സ്ത്രീകളാണ് കാറുകൾ സ്വന്തമാക്കിയത്. സ്ത്രീകൾ കാറുകൾ ഓടിക്കുന്നത് മാത്രമല്ല, വ്യവസായത്തിൽ മാറ്റത്തിന് വഴിയൊരുക്കുന്ന ഒരു പുതിയ യുഗത്തെയാണ് ഈ പ്രവണത സൂചിപ്പിക്കുന്നത്.
ഏതാണ്ട് 60 ശതമാനം സ്ത്രീകളും ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെയാണ് ഇഷ്ടപ്പെടുന്നത്. കോംപാക്റ്റ് എസ്.യു.വികളും പ്രിയ മോഡലുകളാണ്.
ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന കാർ മോഡലുകളിൽ റെനോ ക്വിഡ് , ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കാറുകൾ വാങ്ങുന്ന സ്ത്രീകളിൽ ഏറ്റവും കൂടുതൽ പേർ ഡൽഹിയിലാണ്. 48 ശതമാനം പേരും സ്ത്രീകളാണ്. തൊട്ടുപിന്നിൽ മുംബൈയാണ്, 46 ശതമാനം.
ബംഗളൂരുവിൽ 41 ശതമാനവും പൂണെയിൽ 39 ശതമാനവും സ്ത്രീകളാണ് കാർ വാങ്ങുന്നത്. ലഖ്നൊ, ജയ്പൂർ തുടങ്ങിയ മെട്രോ അല്ലാത്ത നഗരങ്ങളിലും സ്ത്രീകളുടെ വാങ്ങൽ നിരക്കിൽ 20 ശതമാനം വർധനവുണ്ടായിട്ടുണ്ട്. കാറുകൾ വാങ്ങുന്ന സ്ത്രീകളുടെ ശരാശരി പ്രായം 30 നും 40 നും ഇടയിലാണ്.
സ്ത്രീ കാർ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നത് വിശാലമായ ഒരു സാമൂഹിക മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് സ്ത്രീകളുടെ വർധിച്ചുവരുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തെയും പരമ്പരാഗത മാനദണ്ഡങ്ങൾ ലംഘിക്കാനുള്ള സന്നദ്ധതയെയും എടുത്തുകാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.