ന്യൂഡൽഹി: ആൻഡ്രോയ്ഡ്, ഐ ഫോൺ ഉപയോക്താക്കളിൽ നിന്ന് സമാന ഓട്ടത്തിന് വ്യത്യസ്ത ചാർജ് ഈടാക്കുന്നുവെന്ന പരാതിയിൽ ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഒലെ, ഉബെർ എന്നീ കമ്പനികൾക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ) നോട്ടീസ് അയച്ചു. ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
ഉപയോഗിക്കുന്ന ഫോണുകളുടെ വ്യത്യസ്ത മോഡലുകളെ അടിസ്ഥാനമാക്കിയുള്ള വിവേചനം സംബന്ധിച്ചുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്തൃകാര്യ വകുപ്പ് സി.സി.പി.എ മുഖേന ഒലെ, ഉബർ എന്നിവരിൽ നിന്ന് പ്രതികരണങ്ങൾ തേടി നോട്ടീസ് അയച്ചതായി ജോഷി സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു. ഒന്നിലധികം സമൂഹ മാധ്യമ ഉപയോക്താക്കൾ ഒരേ റൂട്ടുകളിൽ ഐ ഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും നിരക്ക് വ്യത്യാസം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി.
ഈ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ സി.സി.പി.എയോട് കഴിഞ്ഞ ആഴ്ച ജോഷി ആവശ്യപ്പെട്ടിരുന്നു. ഈ സമ്പ്രദായത്തെ പ്രഥമദൃഷ്ട്യാ ‘അന്യായമായ വ്യാപാര സമ്പ്രദായം’ എന്നും ഉപഭോക്താക്കളുടെ സുതാര്യതക്കായുള്ള അവകാശത്തോടുള്ള ‘അവഗണന’ എന്നും ജോഷി വിശേഷിപ്പിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.