ട്രാഫിക് നിയമലംഘനം; ഡൽഹിയിൽ 18.98 കോടി പിഴയിട്ടു

കോവിഡ് കാലത്ത് ട്രാഫിക് നിയമലംഘകർക്ക് കോടികൾ പിഴയിട്ട് രാജ്യതലസ്ഥാനം. മാർച്ച് 25 മുതൽ മെയ് 31വരെയുള്ള കാലത്ത് 18.98 കോടി രൂപയാണ് വാഹന യാത്രികർക്ക് പിഴ ചുമത്തിയത്. 1,29,932 നോട്ടീസുകളാണ് ഇക്കാലയളവിൽ നൽകിയത്. നഗരത്തിലെ ഓട്ടോമേറ്റഡ് ക്യാമറകൾ പകർത്തിയ നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അമിത വേഗത, റെഡ് ലൈറ്റ് അല്ലെങ്കിൽ സ്റ്റോപ്പ് ലൈൻ ലംഘിക്കൽ തുടങ്ങിയവയാണ് കൂടുതലും പിടിക്കപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ലോക്സഭയിൽ പറഞ്ഞു. വാഹൻ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലാണ് നോട്ടീസുകൾ അയച്ചത്. '2020 മാർച്ച് 25 മുതൽ 2020 മെയ് 31 വരെയുള്ള കാലയളവിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പുറപ്പെടുവിച്ച 1,29,932 നോട്ടീസുകളിൽ നിന്ന് 18.98 കോടി പിരിച്ചെടുത്തിട്ടുണ്ട്'-മന്ത്രി പറഞ്ഞു.

വാഹൻ ഡാറ്റാബേസിൽ നിലവിൽ 13,15,059 ലക്ഷം പെൻഡിങ് നോട്ടീസുകൾ ഉണ്ടെന്നും 5,59,610 നോട്ടീസുകൾ കോടതിയിലേക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ഡൽഹിയിൽ റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ (ആർ‌എൽ‌വിഡി) ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള 37 സ്ഥലങ്ങളാണുള്ളത്. ഇതിൽ 18 സ്ഥലങ്ങളിൽ ലോക്ഡൗൺ കാലയളവിൽ സിഗ്നലുകൾ വിവിധ ആവശ്യങ്ങൾക്കായി ഒാഫ് ചെയ്തിട്ടുള്ളതായും റോഡ് ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഓവർ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ (ഒ‌എസ്‌വിഡി) ക്യാമറകൾ കൂടുതൽ സമയവും ആക്റ്റീവ് മോഡിൽ സൂക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.