അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി; പക്ഷെ, പലരും അവ ഉപയോഗിക്കുന്നില്ലെന്ന് പഠനം

മു​മ്പെത്തേതിനേക്കാളും കൂടുതൽ സ്ത്രീകൾ അണ്ഡങ്ങൾ പിന്നീട് ഉപ​യോഗിക്കാനായി ശീതീകരിച്ച് സൂക്ഷിക്കുന്നുണ്ടെന്നും എന്നാൽ, ചുരുക്കം ചിലർ മാത്രമേ അവ ഏറ്റുവാങ്ങാനായി മടങ്ങിവരുന്നുള്ളൂ എന്നും പുതിയ പഠനം. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2014നും 2021നും ഇടയിൽ പ്രത്യുൽപാദനത്തിനായി വീണ്ടും ഉപയോഗിക്കാവുന്നവിധം അണ്ഡം മരവിപ്പിച്ച് സൂക്ഷിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്നും ഇത് 4,153 ൽ നിന്ന് 16,436 ആയി ഉയർന്നുവെന്നും കഴിഞ്ഞ മാസം അമേരിക്കൻ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പുറത്തുവിട്ടു.

ഇതിൽ ശ്രദ്ധേയമായത്, സ്ത്രീകൾ ചെറുപ്പത്തിൽ തന്നെ അണ്ഡങ്ങൾ സൂക്ഷിക്കുന്ന വഴി തെരഞ്ഞെടുക്കുന്നു എന്നതാണ്. 2014ൽ ഇതിന്റെ ശരാശരി പ്രായം 36 ആയിരുന്നുവെങ്കിൽ ഏഴു വർഷത്തിനു ശേഷം, 2021ൽ 34.9 ആയി താഴ്ന്നു.

ഇലക്ടീവ് ഫെർട്ടിലിറ്റി’ സംരക്ഷണത്തെക്കുറിച്ച് ഇതുവരെ യു.എസിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പഠനമാണിത്. വിദ്യാഭ്യാസം, തൊഴിൽ, വ്യക്തിഗത ലക്ഷ്യങ്ങൾ എന്നിവ പിന്തുടരുന്നതിനായി കൂടുതൽ സ്ത്രീകൾ പ്രസവം വൈകിപ്പിക്കുന്നതിനാൽ പ്രത്യുൽപാദന സ്വഭാവത്തിലെ വ്യക്തമായ മാറ്റത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഇത് വെളിപ്പെടുത്തുന്നുവെന്ന് ലോസ് ആഞ്ചൽസ് ഡേവിഡ് ഗെഫെൻ സ്കൂൾ ഓഫ് മെഡിസിനിലെ പ്രഫസറും പഠന സംഘത്തിലെ മുതിർന്ന അംഗവുമായ ലിൻഡ്സെ ക്രോണർ പറഞ്ഞു.

അണ്ഡങ്ങൾ സൂക്ഷിക്കാൻ തെരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും, പഠനം നടത്തിയ അഞ്ചു മുതൽ ഏഴു വർഷം വരെയുള്ള കാലയളവിൽ പ്രസ്തുത സ്ത്രീകളിൽ 6ശതമാനത്തിൽ ൽ താഴെ പേർ മാത്രമേ ശീതീകരിച്ച അണ്ഡം ഉപയോഗിച്ചുള്ളൂ. അണ്ഡങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കാൻ തയാറായവർ 38 നും 42 നും ഇടയിൽ പ്രായമുള്ളവരായിരുന്നു.

കുട്ടികളുണ്ടാകേണ്ടെന്ന് തീരുമാനിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്നതായി കാണിക്കുന്ന മുൻ ഗവേഷണങ്ങളുടെ തുടർച്ചയായുള്ള പഠനത്തിലാണ് കണ്ടെത്തലുകൾ. 2024 ലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് ആഗോളതലത്തിൽ പ്രത്യുൽപാദന ശേഷി കുറയുന്നതായി കണ്ടെത്തിയിരുന്നു. കൂടുതൽ സ്ത്രീകളും വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിക്കുന്നതു മൂലമാവാമിതെന്നാണ് മറ്റ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. യു.എസ് സെൻസസ് ബ്യൂറോ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള 2019 ലെ മോർഗൻ സ്റ്റാൻലി പഠനം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള സ്ത്രീകളിൽ (25–44 വയസ്സ്) 45ശതമാനവും 2030 ആകുമ്പോഴേക്കും അവിവാഹിതരായിരിക്കുമെന്ന് പ്രവചിക്കുന്നു. 2018 ൽ 41ശതമാനം ആയിരുന്നു ഇത്.

കുട്ടികളുടെ പരിചരണച്ചെലവ് വർധിക്കുന്നതും ചെറിയ കുട്ടികളെ പരിപാലിക്കുന്നതിനായി സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നുവെന്നതും ഉൾപ്പെടെ നിരവധി കാരണങ്ങളാൽ സ്ത്രീകൾ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചേക്കാം. എങ്കിലും ഇക്കാര്യത്തിൽ ഉറച്ച നിഗമനങ്ങളിൽ എത്തുന്നതിനുമുമ്പ് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും വിദഗ്ധർ പറയുന്നു.

എന്താണ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കൽ?

‘ഇലക്റ്റീവ് എഗ് ഫ്രീസിങ്’ അഥവാ ‘ഓസൈറ്റ് ക്രയോപ്രിസർവേഷൻ’ എന്നാണ് ഇതിന്റെ മെഡിക്കൽ പ്രയോഗം. ഇവിടെ ഒരു സ്ത്രീയുടെ അണ്ഡങ്ങൾ ശേഖരിക്കുകയും ഫ്രീസുചെയ്‌ത് ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുകയും ചെയ്യുന്നു. 35 വയസ്സിനു ശേഷം പ്രത്യുൽപാദന ക്ഷമത ഗണ്യമായി കുറയുന്നവരും പല കാരണങ്ങളാൽ കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് നീട്ടിവെക്കുന്നവരും ഈ രീതി സ്വീകരിക്കുന്നു. ഹോർമോണുകൾ ഉപയോഗിച്ചുള്ള അണ്ഡാശയ ഉത്തേജനത്തിലൂടെ മയക്കത്തിൽ ഏറ്റവും ആരോഗ്യമുള്ള അണ്ഡം ശേഖരിച്ച ശേഷം ഒരു പ്രത്യേക ഫ്രീസറിൽ സൂക്ഷിക്കുന്നു. ഭാവിയിൽ ഗർഭധാരണം ആഗ്രഹിക്കുന്ന അവസരത്തിൽ ഇത് വീണ്ടെടുത്ത് ബീജസങ്കലനത്തിലൂടെ മാതാവിന്റെയോ വാടക മാതാവിന്റെയോ ഗർഭ പാത്രത്തിൽ നിക്ഷേപിച്ച് കുഞ്ഞിനായി കാത്തിരിക്കുന്നു.


Tags:    
News Summary - Number of women freezing their eggs increases; but many don't return to use them, study finds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.