ന്യൂഡൽഹി: പത്രത്താളുകളിൽ പലഹാരങ്ങൾ, ചിപ്സ്, എണ്ണക്കടി അടക്കമുള്ള ഭക്ഷണങ്ങൾ പൊതിഞ്ഞുനൽകുന്നത് ഇന്ത്യൻ തെരുവുകളിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). പത്രങ്ങളിലെ അച്ചടി മഷിയും മറ്റും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ജൂൺ 5-ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
അച്ചടി മഷിയിൽ രാസവസ്തുക്കൾ, പിഗ്മെന്റുകൾ, ബൈൻഡറുകൾ, കളറന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണവുമായി കൂടിക്കലരുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അച്ചടി മഷികളിൽ ലെഡും മറ്റ് ഘനലോഹങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണവുമായി കലരുകയും ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാം. മാത്രമല്ല, അച്ചടി, വിതരണം എന്നിവയ്ക്കിടെ പൊടി, അഴുക്ക്, വൃത്തിഹീനമായ സാഹചര്യങ്ങൾ എന്നിവയുമായി സമ്പർക്കമുണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പത്രക്കടലാസുകൾ രോഗവാഹകരാകാനും സാധ്യതയുണ്ട്. ഇതും മനുഷ്യനെ അപകടത്തിലാക്കും.
മുംബൈയിൽ ഒരു പ്രശസ്ത വടാപാവ് വിൽപ്പനക്കാരൻ ഭക്ഷണം പൊതിയാൻ പത്രങ്ങൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിർദേശം. എഫ്.എസ്.എസ്.എ.ഐ.യുടെ വെസ്റ്റേൺ റീജിയണും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിച്ചു. ഫുഡ്-ഗ്രേഡ് പേപ്പർ, ബട്ടർ പേപ്പർ എന്നിവ ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ പറഞ്ഞു.
തെരുവ് കച്ചവടക്കാർ, മൊബൈൽ ഭക്ഷണ വിൽപ്പനക്കാർ, ചെറുകിട ചില്ലറ വ്യാപാരികൾ എന്നിവരുൾപ്പെടെ എല്ലാ ഭക്ഷണവിൽപ്പനക്കാരും പത്രക്കടലാസുകളിൽ പൊതിഞ്ഞ് നൽകുന്നത് ഉടൻ നിർത്തണമെന്ന് എഫ്.എസ്.എസ്.എ.ഐ നിർദേശിച്ചു.
2018 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ (പാക്കേജിംഗ്) ചട്ടങ്ങൾ പ്രകാരം പത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നതും പൊതിയുന്നതും വിളമ്പുന്നതും നിരോധിച്ചിട്ടുണ്ടെന്ന് റെഗുലേറ്റർ വ്യക്തമാക്കി. സമൂസ, പക്കോഡ, വടാപാവ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളിൽ നിന്ന് എണ്ണ ആഗിരണം ചെയ്യാൻ പത്രങ്ങൾ ഉപയോഗിക്കുന്നതും തയ്യാറാക്കിയ ഭക്ഷണം മൂടുന്നതിനോ സൂക്ഷിക്കുന്നതിനോ നിരോധനം ബാധകമാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി. ഭക്ഷണം പൊതിയാൻ അച്ചടി മഷിയില്ലാത്ത ടിഷ്യു പേപ്പർ, ബട്ടർ പേപ്പർ തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമാകാത്ത വസ്തുക്കൾ ഉപയോഗിക്കണമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.