പാറക്കടവ് േബ്ലാക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ചെങ്ങമനാട് കുടുംബാരോഗ്യ കേന്ദ്രം
ചെങ്ങമനാട്: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നൂറുകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമായ ചെങ്ങമനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കാത്തത് പ്രവർത്തനത്തെ ബാധിക്കുന്നു.
ഒരേക്കറോളം സ്ഥലത്ത് പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്നം. അറ്റൻഡറുടെയും ഫാർമസിസ്റ്റിന്റെയും മറ്റും കുറവാണ് ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്നത്. പ്രതിദിനം 300നും 350നുമിടയിൽ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഒരു സിവിൽ സർജനും അസി.സർജനുമാണ് സ്ഥിര ഡോക്ടർമാർ.
രണ്ട് എൻ.എച്ച്.എം ഡോക്ടർമാരും ഈവനിങ് ഒ.പിക്കായി ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ ഡോക്ടറും ഇതിന് പുറമെയുണ്ട്. എന്നാൽ, രോഗികളുടെ വരവിനനുസരിച്ച് ഒരു ഡോക്ടറുടെ കുറവുണ്ട്. ഒരു ഹെഡ് നഴ്സും നാല് സ്റ്റാഫ് നഴ്സും രണ്ട് അസി.നഴ്സുമാരുമുണ്ടെങ്കിലും ഒരു സ്റ്റാഫ് നഴ്സിന്റെ കുറവ് പരിഹരിക്കാനാകാത്തത് പലപ്പോഴും പ്രവർത്തനത്തെ ബാധിക്കുന്നു. 28 വർഷത്തോളം സർവിസ് നടത്തിയിരുന്ന ജീപ്പ് കട്ടപ്പുറത്തായിട്ട് വർഷങ്ങൾ പിന്നിട്ടു.
ഡ്രൈവർ ആലുവ ജില്ല ആശുപത്രിയിലാണ് സേവനം ചെയ്യുന്നത്. പാർട്ടൈം സ്വീപ്പറും ഒരാൾ മാത്രമാണുള്ളത്. അറ്റൻഡർ പോസ്റ്റിലും കുറെ നാളായി ഒരാൾ മാത്രമാണുള്ളത്. അതിനാൽ ശീട്ടെഴുതുന്ന ഭാഗത്ത് പലപ്പോഴും നീണ്ടവരിയാണ് അനുഭവപ്പെടുന്നത്. തിരക്ക് വർധിക്കുമ്പോൾ ഡ്രസ്സിങ്ങിലെ ജീവനക്കാരിയായിരിക്കും സഹായിക്കാനെത്തുക. സ്ഥിരമായ ഫാർമസിസ്റ്റും ദിവസവേതനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഫാർമസിസ്റ്റുമടക്കം രണ്ട് പേരുണ്ടെങ്കിലും ഒരാൾ ലീവെടുക്കുന്നതോടെ വരിനീളും.
അടിയന്തരമായി അറ്റൻഡർ പോസ്റ്റ് നികത്തണമെന്ന ആവശ്യം ഏറെനാളായി പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാൽ, ഓഫിസ് പ്രവർത്തനം കാര്യക്ഷമമാണ്. ഫീൽഡ്സ്റ്റാഫിൽ ഹെൽത്ത് സൂപ്പർവൈസർ സർവിസിൽനിന്ന് വിരമിക്കാറായതിനാൽ ദീർഘകാല അവധിയിലാണ്. ഹെൽത്ത് ഇൻസ്പെക്ടറും മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുമുണ്ട്. എന്നാൽ, ഹെൽത്ത് ഇൻസ്പെക്ടർമാരിൽ ഒരാൾ ഹോട്ടൽ, വെള്ളം പരിശോധനകളിലും മറ്റുമാണ് സേവനം അർപ്പിക്കുന്നത്. ‘ആർദ്രം പദ്ധതി’ സംവിധാനമൊരുക്കി ഉദ്ഘാടനം നിർവഹിച്ചെങ്കിലും പദ്ധതിപ്രകാരം ആവശ്യമായ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് പരിഹരിക്കപ്പെടാത്തതിനാൽ ആധുനിക കിടത്തിച്ചികിത്സ സ്വപ്നമായി അവശേഷിക്കുകയാണ്.
ഏതാനും വർഷംകൊണ്ട് മുഖച്ഛായതന്നെ മാറിയ ഈ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണുള്ളത്. എന്നാൽ, നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള കുടുംബാരോഗ്യ കേന്ദ്രമെന്ന നിലയിൽ ഗവർണർ അടക്കമുള്ള വി.ഐ.പികൾ വിമാനത്താവളത്തിൽ വന്നുപോകുമ്പോൾ ആശുപത്രിയിൽനിന്ന് ഡോക്ടർമാരും നഴ്സുമാരും മറ്റും ഉൾപ്പെട്ട ടീം മെഡിക്കൽ അകമ്പടി പോകേണ്ടിവരുന്നതും ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഇവിടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.