അഞ്ചാം മാസത്തിൽ ബ്ലഡ് കാൻസർ, വെല്ലുവിളികൾ നിറഞ്ഞ ഗർഭകാലം; ആശങ്കകൾക്കൊടുവിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി

ന്യൂഡൽഹി: ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകുമ്പോൾ രണ്ട് തരത്തിലുള്ള പോരാട്ടമാണ് താൻ ഒരേസമയം നടത്തുന്നതെന്ന് കൽപന ഗുപ്തയ്ക്ക് അറിയാമായിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഭയവും സഹനവും നിറഞ്ഞ ഒരു നീണ്ട യാത്രയക്ക് ശുഭകരമായ അന്ത‍്യം കുറിച്ചുകൊണ്ട് ഒരു പെൺകുഞ്ഞിന് അവൾ ജന്മം നൽകി.

മധ്യപ്രദേശ് സ്വദേശിനിയായ 32കാരി കൽപനക്ക് തന്‍റെ മകളുടെ ജനനം വലിയൊരു അതിജീവനത്തിന്റെ കഥയാണ്. നേരത്തെ ഒരു കുഞ്ഞിനെ പ്രസവസമയത്ത് നഷ്ടപ്പെട്ട കൽപന വീണ്ടും ഗർഭിണിയായപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ അഞ്ചാം മാസത്തിൽ അപ്രതീക്ഷിതമായി 'അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ' എന്ന ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചതോടെ ആ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങി. രോഗം കൽപനക്ക് ഗർഭകാലത്തെ വലിയൊരു വെല്ലുവിളിയായി.

അമ്മയുടെ ജീവനോടൊപ്പം ഗർഭസ്ഥ ശിശുവിന്റെ സുരക്ഷയും ഉറപ്പാക്കേണ്ടത് ഡോക്ടർമാർക്ക് വലിയ പരീക്ഷണമായിരുന്നു. എന്നിരുന്നാലും ഡൽഹിയിലെ ബി.എൽ.കെ-മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാർ കല്പനയുടെ ചികിത്സയിൽ അതീവജാഗ്രത പുലർത്തി. കുഞ്ഞിന് അപകടമുണ്ടാകാത്ത രീതിയിൽ കീമോതെറാപ്പി ആരംഭിക്കുകയും ഗർഭകാലം പരമാവധി നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു.

`ഗർഭകാലത്ത് ബ്ലഡ് ക്യാൻസർ വരുന്നത് വളരെ അപൂർവ്വവും അപകടസാധ്യതയുള്ളതുമാണ്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി രോഗത്തെ നിയന്ത്രിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി' ഹീമാറ്റോ ഓങ്കോളജി വിഭാഗം ചെയർമാൻ ഡോ. ധർമ്മ ചൗധരി അറിയിച്ചു. 32-ാം ആഴ്ചയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിന് വളർച്ചക്കുറവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ അടിയന്തരമായി പ്രസവം നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയും മേയ് ഏഴിന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അൽക സിൻഹയുടെ നേതൃത്വത്തിൽ സിസേറിയൻ നടത്തുകയും ചെയ്തു.

നിലവിൽ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണ്. കൽപന തന്റെ കാന്‍സർ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ തന്റെ മകളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ കൽപ്പനയ്ക്ക് അത് പുതിയൊരു തുടക്കമായിരുന്നു. ഈ മാതൃദിനം കൽപ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും ദിനമാണ്.

Tags:    
News Summary - Blood cancer in the fifth month, a pregnancy full of challenges; Woman gives birth to a baby girl after much anxiety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.