ഇടവേളക്ക് ശേഷം കേരളത്തെ ഭീതിപ്പെടുത്തി ഷിഗല്ലെ രോഗം വീണ്ടും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.ഇതൊരു വയറുകടി (dysentery)യാണ്. പല കാരണങ്ങൾകൊണ്ട് വയറുകടി ഉണ്ടാവാമെങ്കിലും, ഷിഗല്ലെ ബാക്ടീരിയകൊണ്ടും പരാദമായ എന്റമീബ കൊണ്ടും ഉള്ളതാണ് അവയിൽ പ്രധാനപ്പെട്ടവ.
1896 ജപ്പാനിൽ ഒരു പകർച്ചവ്യാധിക്കാലത്ത് ഷിഗ എന്ന ശാസ്ത്രജ്ഞൻ രോഗാണുവിനെ വേർതിരിച്ചെടുത്തു. അതിന് ഷിഗല്ലെ എന്ന് പേരും വന്നു. ഷിഗല്ലെ രോഗാണുക്കൾ നാല് വിധമുണ്ട്.ഷിഗല്ലെ ഡിസെന്ററിയെ ടൈപ്പ് 1 ആണ് അതിമാരകം. ഇത് ആദ്യം രക്തത്തിലും പിന്നെ നാഡീവ്യൂഹത്തിലും നാശമുണ്ടാക്കുകയും പിന്നീട് കുടലിൽ നീര് വരുത്തുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
വായിലൂടെയാണ് രോഗബാധ തുടങ്ങുന്നത്. 10 മുതൽ 100 രോഗാണുക്കൾ മാത്രം മതി രോഗം തുടങ്ങാൻ. രോഗിയുടെ വൻകുടലിന്റെ ഉപരിഭാഗത്തെ കോശങ്ങളിൽ പ്രവേശിച്ച് അവിടെ പെറ്റു പെരുകുന്നു. കൂടെക്കൂടെയുണ്ടാവുന്ന വയറിളക്കം, അല്പം മാത്രം മലത്തോടൊപ്പം രക്തവും പഴുപ്പും ചേർന്ന മലശോധന, ഇടക്കിടെ ഉണ്ടാവുന്ന വയറുവേദന, കൊളുത്തിപ്പിടിത്തം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ഇതോടൊപ്പം പനിയും ഛർദ്ദിയും ഉണ്ടാവാം.
രോഗപകർച്ച തടയുന്നതിന് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രധാനമാണ്. മലിനമായ കൈകൾ കൊണ്ടുള്ള ഭക്ഷണ വിതരണം,മലിന ജലം, തണുത്ത ജ്യൂസുകൾ, ഈച്ച എന്നിവ കാരണവും സ്വവർഗ ലൈംഗിക വേഴ്ച മൂലവും രോഗപ്പകർച്ച ഉണ്ടാവാം. കതകിന്റെ പിടികൾ, ശുചിമുറിയിലെ ഇരിപ്പിടം,ടാപ്പ് എന്നിവ വൃത്തിയായി വെക്കാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.