കേരളത്തിലെ വർധിക്കുന്ന ആത്മഹത്യകൾ പറയുന്നത്

നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യനിരക്ക് കേരളത്തിലെ ആരോഗ്യരംഗത്ത് ഗുരുതര പ്രശ്നമായി മാറിയിരി ക്കുകയാണ്. പുതിയ കണക്കനുസരിച്ച് 2016ൽ കേരളത്തിലെ ആത്മഹത്യനിരക്ക് ദേശീയ നിരക്കിനേക്കാൾ ഇരട്ടിയാണ്. ഒരു ലക്ഷത്തി ൽ ശരാശരി 22.5 പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുേമ്പാൾ ദേശീയതലത്തിൽ ഇത് 11.2 ആണ്. 2016ൽ 7705 പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്ത ത്. കേരളത്തിൽ പ്രതിദിനം 24 പേർ ആത്മഹത്യ ചെയ്യുന്നു. 15നും 45നും ഇടക്ക് വയസ്സുള്ളവരാണ് കൂടുതലും ആത്മഹത്യ ചെയ്യുന് നത്. പുരുഷ-സ്ത്രീ അനുപാതം 3:1 ആണ്. കൂടുതൽ ആത്മഹത്യകൾ നടന്നിട്ടുള്ളത് ഇടുക്കി ജില്ലയിലാണ്. വയനാട്, തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നിവയാണ് തൊട്ടുപിറകിൽ. കുറവ് മലപ്പുറം ജില്ലയിലാണ്.

ഏതു വിഭാഗക്കാരാണ് കൂടുതൽ?
സ്റ്റേറ്റ് ൈക്രം റെക്കോഡ് ബ്യൂറോ കണക്കനുസരിച്ച് (2016) കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും തൊഴിൽരഹ ിതർ (20.2), ബിസിനസുകാർ (16.8), വീട്ടമ്മമാർ (10.9), കൃഷിക്കാർ (4.8), സ്വകാര്യ സ്ഥാപന ജോലിക്കാർ (5.2), വിദ്യാർഥികൾ (4.4), സർക്കാർ/പൊതുമേഖല ജീവനക്കാർ (2.4), ഉദ്യോഗത്തിൽനിന്ന് വിരമിച്ചവർ (1.5) എന്നിവരാണ്. ആത്മഹത്യ ചെയ്തവരിൽ 78 ശതമാനവും വിവാഹിതരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 51 ശതമാനവും പത്താം ക്ലാസിനു താഴെ വിദ്യാഭ്യാസമുള്ളവരാണ്. തൂങ്ങിമരണമാണ് ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച മാർഗം (71.3). വിഷം കഴിച്ചുള്ളതാണ് തൊട്ടുപിന്നിൽ (14.7). മുങ്ങിമരണം (4.5), സ്വയം തീക്കൊളുത്തൽ (3.7), വാഹനത്തിെൻറ മുന്നിലേക്ക് ചാടുക (3.5), സ്വയം മുറിവേൽപ്പിക്കുക (0.4) എന്നിവയാണ് മറ്റു മാർഗങ്ങൾ.

കാരണങ്ങൾ
പൊലീസ് രേഖകളിലും ആശുപത്രികളിലും വ്യത്യസ്ത കാരണങ്ങളാണ് ആത്മഹത്യക്ക് കാണാറുള്ളത്. പൊലീസ് രേഖകളനുസരിച്ച് കുടുംബപ്രശ്നങ്ങളാണ് (44.1) ഭൂരിഭാഗം ആത്മഹത്യകൾക്കും പിന്നിൽ. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽനിന്ന് അണുകുടുംബത്തിലേക്കുള്ള പരിണാമം ആത്മഹത്യാപ്രവണതക്ക് ആക്കം കൂട്ടുന്നു. സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുംപെട്ട് നിരാശരായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 3.4 ശതമാനം മാത്രമാണ്. ശാരീരിക രോഗങ്ങൾ (12.6), മനോരോഗങ്ങൾ (19.1), തൊഴിലില്ലായ്മ (1.6), േപ്രമനൈരാശ്യം (2.1), പരീക്ഷയിൽ തോൽവി (0.7) എന്നിവയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റു കാരണങ്ങൾ. കേരളത്തിൽ മനോരോഗങ്ങൾ കാരണം ആത്മഹത്യ ചെയ്തവരുടെ നിരക്ക് (19) ദേശീയ നിരക്കായ അഞ്ച് ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. ഇന്ത്യയിലെ മനോരോഗികളുടെ നിരക്ക് ലക്ഷത്തിൽ 132 ആണെങ്കിൽ കേരളത്തിൽ ഇത് 283 ആണ്. മനോരോഗങ്ങളിൽ വിഷാദരോഗം, അമിത മദ്യപാനം, സ്കീസോഫ്രീനിയ എന്നിവയിൽ ആത്മഹത്യ സാധ്യത 10 മുതൽ 15 ശതമാനമാണ്.

സമൂഹത്തിെൻറ പങ്ക്
ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ സമൂഹവും വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. ജീവിതസാഹചര്യങ്ങളിലെ സങ്കീർണത വ്യക്തികളുടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സംഘർഷങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. വ്യാപകമായ ഉപഭോഗസംസ്കാരവും പൊതുജീവിതത്തിലെ മൂല്യച്യുതിയുമാണ് ഇതിന് മുഖ്യകാരണം. വളരുന്ന തലമുറ ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളെ നേരിടാനും അവയെ അതിജീവിക്കാനും കഴിവില്ലാത്തവരായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരക്കാരാണ് ക്ഷമയോടെ പ്രശ്നങ്ങളെ നേരിടാൻ സാധിക്കാതെ മദ്യം, മയക്കുമരുന്ന്, ആത്മഹത്യ എന്നിവയിൽ അഭയം തേടുന്നത്.

സൂചനകൾ അവഗണിക്കരുത്
ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും തെൻറ മനസ്സിലുള്ള ആശയം പ്രത്യക്ഷമായോ പരോക്ഷമായോ നേരത്തേതന്നെ സൂചിപ്പിക്കാറുണ്ട്. പക്ഷേ, ഇത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നതോ, അത് ലഘുവായി കാണുന്നതോമൂലം വേണ്ട മുൻകരുതലുകൾ എടുക്കാൻ കഴിയാതെ പോകുന്നു. വ്യക്തി നേരിട്ട് പറഞ്ഞില്ലെങ്കിൽകൂടിയും അയാളുടെ പെരുമാറ്റ രീതിയിലുള്ള വ്യത്യാസങ്ങൾ മുഖേന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇത് കണ്ടുപിടിക്കാനാകും. ഉറക്കമില്ലായ്മ, വിഷാദം, ഉത്സാഹക്കുറവ്, നിർവികാരത, ക്ഷീണം, അശ്രദ്ധ, അമിതമായ കുറ്റബോധം, പരിഭ്രാന്തി, ആശയക്കുഴപ്പം, സ്ഥലകാലബോധമില്ലായ്മ, ലഹരിസാധനങ്ങളുടെ അമിതമായ ഉപയോഗം, വിൽപത്രം തയാറാക്കി െവക്കൽ തുടങ്ങിയവയൊക്കെ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളാണ്.

എങ്ങനെ കുറക്കാം?
റോക്കറ്റ് പോലെ കുതിച്ചുകയരുന്ന കേരളത്തിലെ ആത്മഹത്യനിരക്കിന് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ സ്ഥിതിവിശേഷം തുടരുകയാണെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ സംസ്ഥാനം ആത്മഹത്യനിരക്കിൽ ലോകത്തിൽതന്നെ ഒന്നാം സ്ഥാനം കൈവരിച്ചുകൂടായ്കയില്ല. ഇതിനുള്ള പ്രതിവിധി ഓരോ വ്യക്തിയും സമൂഹവും ഒരുപോലെ ചെയ്യേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതിയനുസരിച്ച് പണം ചെലവാക്കുക, മദ്യം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക, സ്വന്തം പ്രശ്നങ്ങൾ കുടുംബത്തോടോ, വേണ്ടപ്പെട്ടവരോടോ കൂടിയാലോചിച്ച് പരിഹരിക്കുക, മാനസികരോഗങ്ങളായ വിഷാദരോഗം, അമിത മദ്യപാനം, സ്കീസോഫ്രീനിയ എന്നിവ തുടക്കത്തിലേതന്നെ കണ്ടുപിടിച്ച് ചികിത്സിക്കുക. മറ്റൊരു മാർഗം എല്ലാ ജില്ലകളിലും കമ്യൂണിറ്റി മെഡിസിെൻറ ഭാഗമായി ആത്മഹത്യ പ്രതിരോധകേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതാണ്.

കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജ് സൈക്യാട്രി പ്രഫസറാണ് ലേഖകൻ
Tags:    
News Summary - World Suicide Prevention Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.