പ്രസവാനന്തര മാനസിക പ്രശ്‌നങ്ങള്‍; അറിയാം, കരുതലേകാം...

ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് പലതരം ഘട്ടങ്ങളിലൂടെയും കടന്നു പോകുന്ന പ്രക്രിയയാണ്. മാനസികവും ശാരീരികവുമായി വളരെയെറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ഒരു സ്ത്രീ അമ്മയാവുന്നത്. ഒരുപാട് കഷ്ടതകൾക്കൊടുവിൽ പ്രസവിച്ച ശേഷം തന്റെ കുഞ്ഞിന്റെ മുഖം കാണുന്നതോടെ അവൾ ഏറെ സന്തോഷവതിയാകും.

എന്നാൽ, പ്രസവാനന്തരം ചിലരിലെങ്കിലും കണ്ടുവരുന്ന അവസ്ഥയാണ് വിഷാദരോഗം. "കുട്ടിയെ നോക്കാനുള്ള മടി കാരണം എപ്പോഴും വിഷമിച്ച് മുറിക്കുള്ളിൽ ഇരിപ്പാണു സാറെ അവൾ" എന്നു പരാതിക്കെട്ടഴിക്കുന്ന ചില അമ്മായിഅമ്മമാരെ കാണാറുണ്ട്. ഈ വിഷമിച്ചുള്ള മുറിയിലിരിപ്പിന് പിന്നിലെ കാരണമെന്താണെന്ന് പരിശോധിക്കാൻ പലപ്പോഴും അവർ മുതിരാറില്ല.

നവജാത ശിശുവിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നതായും മറ്റും നാം പത്രങ്ങളിൽ വായിക്കാറില്ലേ.? ഇതുപോലെ ഒരുപാട് സംഭവങ്ങൾ നാം അറിയാറുണ്ട്. എന്തായിരിക്കാം ഇതിന്റെയെല്ലാം കാരണം? പല കാരണങ്ങളുണ്ടാകാമെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിഷാദരോഗം.

പുതിയ അമ്മമാരിൽ ചിലരെങ്കിലും പ്രസവാനന്തരം (Post partum depression) ഈ പ്രശ്നത്തിലൂടെ കടന്നു പോയിട്ടുണ്ടാകും.. കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം വളരെ നേരത്തെ കല്യാണം കഴിക്കേണ്ടി വരികയും പെട്ടെന്ന് തന്നെ അമ്മയാവേണ്ടി വരികയും ചെയ്യുന്ന ചില പെൺകുട്ടികളിൽ ഇത്തരം മാനസിക പ്രശ്നങ്ങൾ കാണാറുണ്ട്.

പോസ്റ്റ് പാർട്ടം സൈക്കോസിസ്

1000 അമ്മമാരിൽ ഒരാൾക്ക് എന്ന തോതിൽ ഉണ്ടാകുന്ന കടുത്ത രോഗാവസ്ഥയാണിത്. അകാരണമായ പേടിയും വെപ്രാളവും മൂലവും കൂടാതെ, കുട്ടി തന്റേതല്ലെന്ന തോന്നൽ കാരണവും ഉണ്ടാവുന്ന അവസ്ഥയാണിത്. പ്രസവം കഴിഞ്ഞ് ആദ്യ രണ്ടാഴ്ചകളിലാണ് സാധാരണയായി ഈ അവസ്ഥ പ്രകടമാവുക. കിടത്തി ചികിത്സയും മരുന്നുമാണ് ഇതിനുള്ള പ്രധാന പരിഹാരമാർഗം.

പ്രസവാനന്തര വിഷാദരോഗം കൂടുതൽ ബാധിക്കുക ഇവരെ

1. ജീവിതത്തില്‍ കടുത്ത സംഘർഷങ്ങളും വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളും നേരിടുന്നവർ.
2. ഭർത്താവ് മരണപ്പെട്ടവരോ അവരുമായി പിരിഞ്ഞു ജീവിക്കുന്നവരോ ആയവർ.
3. സാമ്പത്തികമായി മോശം അവസ്ഥ നേരിടുന്നവരും കുടുംബത്തിൽ ആരും സഹായത്തിനില്ലാത്തവരും ആയ സ്ത്രീകൾ.
4. ഗർഭിണി ആയപ്പോഴോ അതിന് മുൻപോ മാനസിക രോഗം വന്നവർ.
5. പ്രസവത്തിന്റെ ഭാഗമായി പല ഗുരുതരാവസ്ഥയും നേരിട്ടവർ.

പ്രസവാനന്തര വിഷാദ രോഗത്തെ രണ്ടായി തിരിക്കാം:

1. പോസ്റ്റ് പാർട്ടം ബ്ലൂസ് / ബേബി ബ്ലൂസ്

ഏകദേശം 80% വരെ സ്ത്രീകളിൽ ഈ അവസ്ഥ കാണാം. പ്രസവശേഷം രണ്ടോ മൂന്നോ ദിവസം കൊണ്ടുണ്ടാകുന്ന ഈ ബുദ്ധിമുട്ട് 2, 3 ആഴ്ചകൾ കൊണ്ട് മാറി വരുന്നതും കാണാറുണ്ട്. എല്ലാവരോടും ദേഷ്യം തോന്നുക, പെട്ടെന്ന് വെപ്രാളവും കരച്ചിലും വരിക എന്നിവയാണ് ലക്ഷണങ്ങൾ. പങ്കാളിയുടെയും കുടുംബത്തിന്റെയും കരുതലും പിന്തുണയും കൊണ്ട് ഈ അവസ്ഥ മാറ്റിയെടുക്കാം.

2. പോസ്റ്റ് പാർട്ടം ഡി പ്രഷൻ

ഏകദേശം 2, 3 ആഴ്ചകൾ കൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായി തുടങ്ങുക. സാധാരണയായി ഇത്തരം രോഗികളിൽ വിശപ്പും ഉറക്കവും കുറഞ്ഞിരിക്കും. ഇത്തരക്കാർക്ക് കുട്ടിയെ നോക്കുമ്പോഴോ കുട്ടിയോടൊത്ത് സമയം ചിലവഴിക്കുമ്പോഴോ സന്തോഷം ലഭിക്കാതിരിക്കും. ഈ അവസ്ഥ രൂക്ഷമാവുമ്പോൾ ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നുകയും ചെയ്യുന്നു. കൗൺസിലിങ്ങ് കൊണ്ട് ഈ അവസ്ഥ മാറ്റിയെടുക്കാം.



ഗർഭകാല വിഷാദരോഗത്തെ എങ്ങനെ നേരിടാം?

നാനാ മേഖലയിലും വികാസം കൈവരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. കുടുംബാംഗത്തിന്റെ ഗർഭകാല അവസ്ഥയെ കുറിച്ച് മറ്റ് കുടുംബാംഗങ്ങൾക്ക് അറിവുകൾ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.

അവൾക്കായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

1. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും അവസാനിപ്പിച്ച് മനസിക പിന്തുണ നൽകാൻ പങ്കാളി അടങ്ങുന്ന കുടുംബം ശ്രമിക്കണം.

2. അമ്മ, അമ്മമ്മ , അയൽവക്കത്തെ വല്ല്യമ്മ, കുളിപ്പിക്കാൻ വരുന്ന ചേച്ചി തുടങ്ങിയവരിൽ നിന്ന് ഗർഭകാലം മുതൽ കുട്ടിയുടെ ഓരോ വളർച്ചയിലും അമ്മക്ക് കുന്നോളം അനുഭവ കഥകളാണ് കേൾക്കാനുണ്ടാവുക. യഥാർഥത്തിൽ അത്തരം വലിയ ഉപദേശങ്ങളുടെ കാര്യമുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. കാരണം ആധുനിക ചികിത്സാ രീതികൾ ബഹുദൂരം മുന്നോട്ട് കുതിച്ച, വിദ്യാസമ്പന്നമായ ലോകത്തിലാണ് ഇന്നത്തെ അമ്മമാർ ജീവിക്കുന്നത്. "പണ്ട് നെല്ല് കുത്തി കൊണ്ടിരിക്കുമ്പോൾ വേദന വന്നു പ്രസവിച്ചതാ. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഒന്നിനും വയ്യ, വിശ്രമം മാത്രമേയുള്ളൂ" തുടങ്ങി, എരിതീയിൽ എണ്ണയൊഴിക്കുന്ന വാക്കുകൾകൊണ്ട് വാചാലമാവാനും ചില ഉപദേശികൾ മറക്കാറില്ല. ഇതെല്ലാം ഒഴിവാക്കി ഗർഭിണിയുടെ മനസിന് സമാധാനം നൽകുക.

3. എന്ത് പ്രശ്നമുണ്ടായാലും അത് മനസിൽ കൊണ്ടു നടക്കാതെ പങ്കാളിയോട് തുറന്ന് പറയുക. ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റിനോടും തുറന്നു പറച്ചിലുകൾ ആവാം. ഒരു ഗർഭിണിക്കും പുതിയ അമ്മക്കും ഏറെ ആവശ്യം അവളുടെ പങ്കാളിയുടെ കൈത്താങ്ങാണ്.

4. പ്രസവശേഷം പുതിയ അമ്മമാർ നേരിടുന്ന പ്രശ്നങ്ങളാണ് മറ്റുള്ളവരുടെ ചോദ്യങ്ങൾ. അമിതമായ ചോദ്യങ്ങൾ ഉന്നയിച്ച് മറ്റുള്ളവർക്കാർക്കുമില്ലാത്ത എന്തോ പ്രശ്നം തനിക്കും കുഞ്ഞിനും ഉണ്ടോ എന്ന ആശങ്ക അമ്മമാരിൽ ജനിപ്പിക്കാൻ ഇടയാക്കാതിരിക്കുക. അമ്മമാർ കുഞ്ഞിന് കൃത്യമായി മുലപ്പാൽ നൽകുകയും ഡോക്ടറുടെ ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യണം.

5. കുഞ്ഞിന്റെ രൂപം, നിറം, സ്വഭാവം എന്നിവയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങളെ മുഖവിലക്കെടുക്കാതിരിക്കുക.

6. പ്രസവം എന്ന് പറയുന്നത് ഒരു രോഗമല്ല, അതൊരു പ്രകിയയാണ്. പ്രസവരക്ഷ എന്ന പേരിൽ ശാസ്ത്രീയ അടിത്തറയില്ലാത്ത പല കീഴ്വഴക്കങ്ങളും സമൂഹത്തിൽ നിലനിന്നു പോരുന്നുണ്ട്. അവ പിന്തുടരാതിരിക്കുക. ഗുണകരമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നവ മാത്രം ചെയ്യുക. ഏതു കാര്യം ചെയ്യുന്നതിന് മുമ്പും ഡോക്ടറുടെ ഉപദേശം തേടുക. ഗർഭാവസ്ഥയിലുള്ളവർക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രോട്ടീനും വൈറ്റമിൻസും ലഭിക്കുന്ന സമീകൃതാഹാരം ലഭിക്കേണ്ടതുണ്ട്. അതിനാൽ അത്തരം ആഹാരങ്ങൾ ശീലമാക്കുക.
പ്രസവരക്ഷാ കാലത്തെ തെറ്റിദ്ധാരണകളിൽ പ്രധാനിയാണ് വെള്ളം കുടിച്ചാൽ വയറു ചാടും എന്നത്. വയറിനു ചുറ്റും തുണി മുറുക്കി കെട്ടുന്നതുകൊണ്ടും പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ഇതിന്റെയെല്ലാം ശാസ്ത്രീയ വശം മനസിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്.

7. തികച്ചും അശാസ്ത്രീയമായ മറ്റൊരു നിഷ്കർഷയാണ് പ്രസവിച്ച സ്ത്രീകൾ ഭർത്താക്കൻമാരെ കാണാൻ പാടില്ല എന്നത്. ഈ സമയത്ത് അവർക്ക് ആവശ്യമുള്ള സാമിപ്യം തന്റെ പങ്കാളിയുടെതാണ്. അതിന് പകരക്കാരൻ ആവാൻ മറ്റാർക്കും പറ്റില്ല. പ്രസവശേഷമുള്ള മാനസിക, ശാരീരിക പ്രയാസങ്ങളിൽ ഭർത്താവിന്റെ സ്നേഹപൂർവ്വമുള്ള പരിചരണവും സാമീപ്യവും അവൾക്ക് വലിയ കരുത്താണ് നൽകുക. താൻ തനിച്ചല്ലെന്ന ധൈര്യം അവളുടെ മനസിൽ നിറക്കാനും വിഷാദ രോഗത്തിന്റെ പിടിയിലമരാതെ മനസിന് രക്ഷാകവചം തീർക്കുന്നതിനും പങ്കാളിയുടെ സാമീപ്യം വളരെ വലിയ മരുന്നാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.