നിപ: യുവ ഡോക്ടർമാർ ഉയർത്തിപ്പിടിച്ചത് ഡോ.പൽപ്പുവിെൻറ പാരമ്പര്യം

കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തിയ നിപയെ പ്രതിരോധിച്ച് കൈയടി നേടിയിരിക്കുകയാണ് ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ ആരോഗ്യ പ്രവർത്തകർ. നമ്മുടെ ആരോഗ്യമേഖല കച്ചവടവത്കരിക്കപ്പെട്ടുെവന്ന ആശങ്കൾക്കിടയിലും പ്രതീക്ഷ നൽകുന്നതാണ് യുവ ഡോക്ടർമാരുടെ പ്രവർത്തനം. എല്ലാവർക്കും മാതൃകയാകുന്ന തരത്തിലുള്ള  യുവ ഡോക്ടർമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുകയാണ് ഡോ.ബി.ഇക്ബാലും. നവോത്ഥാന നായകൻ ഡോ.പൽപ്പു 1896ൽ ബംഗളൂരുവിലെ പ്ലേഗ് കാലത്ത് നടത്തിയ ആരോഗ്യ പ്രവർത്തനങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു യുവ ഡോക്ടർമാരുടെ പ്രവർത്തനണമന്നാണ് ഇക്ബാൽ അഭിപ്രായെപ്പടുന്നത്. 

രോഗ പ്രതിരോധ വാക്സിനുകൾക്കെതിരെ നടക്കുന്ന അശാസ്തീയ പ്രചാരണങ്ങളെ നേരിടുന്നതിലും നിപ വൈറസ് രോഗ ബാധ പ്രതിരോധിക്കുന്നതിലും യുവ ഡോക്ടർമാർ കാട്ടിയ നിസ്വാർത്ഥ സേവനതാത്പര്യവും ഉത്സാഹവും പല്പു പ്ലേഗ് രോഗനിയന്ത്രണത്തിനും വാസ്കിൻ നിർമ്മാണത്തിനും കാട്ടിയ സേവനങ്ങളെ അനുസ്മരിപ്പിക്കുന്നു. ശാസ്ത്രബോധവും സാമൂഹ്യ പ്രതിബന്ധതയും സാമൂഹ്യനീതിയും സമന്വയിപ്പിക്കണമെന്നതാണ് ഡോ പല്പു തന്റെ ജീവിതത്തിലൂടെ നൽകുന്ന സന്ദേശം. പല്പു കാട്ടിയ വഴിയിലൂടെ ആധുനിക കാലത്ത് നടത്തിയ പ്രയാണമായിട്ടാണ് യുവഡോക്ടർമാരുടെ പ്രവർത്തനങ്ങളെ ഞാൻ കാണുന്നത്. നമ്മുടെ നവോത്ഥാന നായകരിൽ പ്രമുഖനായ ഡോ പാല്പുവിന്റെ മഹത്തായ മാതൃകയാണ് അവർ പിന്തുടർന്നതും ഉയർത്തിപ്പിടിച്ചതും- ഇക്ബാൽ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ രൂപം:

യുവ ഡോക്ടർമാർ പിന്തുടരുന്നത് ഡോ പല്പുവിന്റെ മഹത്തായ പാരമ്പര്യം

നിപ വൈറസ് ബാധ പ്രതിരോധിക്കാനും രോഗികൾക്ക് ചികിത്സനൽകാനും ജീവൻവരെ പണയപ്പെടുത്തി നിരവധി നഴ് സുമാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നിസ്വാർത്ഥ സേവനം നടത്തിയതിന്റെ ഫലമായാണ് രോഗം നിയന്ത്രിക്കാൻ കഴിഞ്ഞത്. ഇതിനിടെ ജീവത്യാഗം ചെയ്യേണ്ടി വന്ന സഹോദരി ലിനിക്ക് നമുക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ഒരിക്കൽ കൂടി അർപ്പിക്കാം.

കേരളത്തിന്റെ മഹത്തായ ആതുരസേവന പാരമ്പര്യമാണ് ആരോഗ്യ മേഖലയിലുള്ളവർ ഉയർത്തിപ്പിടിച്ചത് എന്ന് പറയേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ ഡോ പല്പു (1863-1950), 1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും തൃണവൽകരിച്ചുകൊണ്ട് നടത്തിയ പോരാട്ടം ഓർക്കാതിരിക്കാനാവില്ല. ഡോക്ടർ പല്പുവായിരുന്നു പ്ലേഗ് നിവാരണത്തിനുള്ള സ്പെഷ്യൽ ഓഫീസർ. സ്വന്തം ജീവൻ പോലും അപകടത്തിലാകുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ പ്ലേഗ് രോഗം ബാധിച്ചവരെ പരിചരിക്കാൻ അദ്ദേഹം തയ്യാറായി. മരണപത്രം നേരത്തെകൂട്ടി ഒപ്പിട്ട് അധികാരികൾക്ക് സമർപ്പിച്ചിട്ടാണ് അദ്ദേഹം കർമ്മനിരതനായത്. ഡോ പൽപ്പുവിന്റെ സീനിയർമാരായിരുന്ന ഡോക്ടർമാർ പ്ലേഗിനെ ഭയന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. പ്ലേഗ് ബാധിച്ച് മരണമടഞ്ഞവരെ ദഹിപ്പിക്കുന്ന ശ്മശാനങ്ങളിൽ വരെ അദ്ദേഹം ജോലിയെടുത്തു.

ഡോ പല്പു നാട്ടിലുള്ള തന്റെ ഒരു സ്നേഹിതനയച്ച കത്തിൽ ഇങ്ങിനെ എഴുതി: 
"എന്റെ ക്യാമ്പിന് ചുറ്റുമുള്ള എട്ടു ചുടലകളിലായി എട്ടു ശവങ്ങൾ ഇപ്പോൾ വെന്തു കൊണ്ടിരിക്കുന്നു. ഈ എട്ടു ശവങ്ങൾ വെന്തു കഴിഞ്ഞാൽ ഉടൻ ചിതയിൽ വയ് ക്കത്തക്കവിധം നാല്പത്തി മൂന്നു ശവങ്ങൾ കഴുകി തയ്യാറാക്കി വച്ചിരിക്കുന്നു. കത്തികൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ കാശിയിലെ ശ്മശാനത്തിൽ ദണ്ഡുമൂന്നി നിന്നിരുന്ന ഹരിശ്ചന്ദ്ര മഹാരാജാവിനെ പോലെ അധികാര ദണ്ഡുമായി ഞാൻ നിൽക്കുന്നു. മനുഷ്യൻ എലികളെ പോലെ ചത്ത് വീഴുകയും ജീവിതത്തെക്കാൽ അധികം മരണത്തെ പ്രദർശിപ്പിക്കയും ചെയ്യുന്നു ബാംഗ്ലൂർ നഗരം. മരണം മരണവും ചുമതല ചുമതലയും.”

പ്ലേഗ് ബാധ ആപത്കരമാം വിധം പടരാതെ നിയന്ത്രിക്കാൻ പല്പുവിനും സഹപ്രവർത്തകർക്കും കഴിഞ്ഞു. പ്ലേഗ് ശമിച്ചപ്പോൾ ഇന്ത്യാ സർക്കാരിലെ സർജന്റ് ജെനറലും സാനിട്ടറി കമ്മീഷണറും മൈസൂർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഡോ. പല്പുവിന്റെ ക്യാമ്പുകൾ മറ്റു ക്യാമ്പുകളേ അപേക്ഷിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് അവർ കണ്ടെത്തി. ഡോക്ടർ പല്പുവിന്റെ പൊതുജനാരോഗ്യ സംരക്ഷണ പാടവത്തെ അവർ പുകഴ് ത്തി. അദ്ദേഹത്തിന്റെ സേവനത്തെ മാനിച്ച് എത്രയും പെട്ടെന്ന് ഉപരിപഠനത്തിന്‌ വിദേശത്തേക്കയക്കാൻ അവർ ശുപാർശ ചെയ്തു. ബ്രീട്ടിഷ് രാജ്ഞി ആഫ്രിക്കയിയിൽ ജോലി വാഗ്ദാനം നൽകി എങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. ആതുരസേവനരംഗത്തെ സ്തുത്യർഹമയ സേവനങ്ങൾ മാനിച്ച് മൈസൂർ സർക്കാർ അദ്ദേഹത്തെ വിദേശത്ത് ഉപരിപഠനത്തിനായി അയച്ചു. ഇംഗ്ലണ്ടിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിലും , പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം പ്രവർത്തിച്ചു. കേംബ്രിഡ്ജിൽ നിന്ന് ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്തും, ലണ്ടനിൽ നിന്ന് എഫ്.ആർ.പി.എച്ച്. ബിരുദവും നേടി.

വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂർ സർക്കാർ നടത്തിയ പരീക്ഷയിൽ നാലാമനായി എത്തിയെങ്കിലും ജാതിയിൽ താണവനാണെന്ന കാരണത്താൽ അദ്ദേഹത്തിന് മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെടുകയാണുണ്ടായതെന്നത് പ്രസിദ്ധമാണല്ലോ. എന്നാൽ ഹതാശനാകാതെ പല്പു മദ്രാസ് മെഡിക്കൽ കോളെജിൽ ‍ചേർന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും സമർത്ഥമായി പഠിച്ച് അദ്ദേഹം നാലുവർഷം കൊണ്ട് എൽ.എം.എസ് ഡിഗ്രി കരസ്ഥമാക്കി ഭിഷഗ്വരനായി. പഠനം പൂർത്തിയാക്കി തിരുവിതാംകൂർ സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ച അദ്ദേഹത്തിനു ജാതീയ കാരണങ്ങളാൽ ജോലിയും നിഷേധിക്കപ്പെട്ടു. തുടർന്ന് അദ്ദേഹം മൈസൂർ സർക്കാരിന്റെ കീഴിൽ ഭിഷഗ്വരനായി സേവനം അനുഷ്ഠിക്കയാണുണ്ടായത്.

ഗോവസൂരി പ്രയോഗത്തിനുള്ള വാക്സിൻ നിർമ്മിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യകാലത്ത് അദ്ദേഹം ജോലി നോക്കിയത്. എന്നാൽ, വാക്സിന് ഗുണനിലവാരമില്ല എന്ന പേരിൽ സർക്കാർ സ്ഥാപനം അടച്ചു. തുടർന്ന്, ബാംഗ്ലൂരിൽ മൈസൂർ സർക്കാരിന്റെ കീഴീൽ ഒരു പുതിയ വാക്സിൻ നിർമ്മാണശാല തുടങ്ങിയപ്പോൾ പല്പു അതിന്റെ മേൽനോട്ടക്കാരനായി നിയമിതനായി. എന്നാൽ മേലുദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരം മൂലം സ്ഥാപനം നിർത്തുകയാണുണ്ടായത്. എങ്കിലും പല്പുവിന്റെ ശ്രമഫലമായി 120 രൂപ ലിംഫ് ശേഖരണത്തിനായി അദ്ദേഹം അനുവദിച്ചെടുത്തു. കന്നുകുട്ടികളെ വാങ്ങി അദ്ദേഹം വാക്സിൻ നിർമ്മാണം പുനരാരംഭിച്ചു. അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി. താമസിയാതെ സർക്കാരിന് അദ്ദേഹത്തിലുള്ള വിശ്വാസം വർദ്ധിക്കുകയും ലിംഫ് നിർമ്മാണത്തിന് കൂടുതൽ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറംരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുകയും മികച്ച ഗുണ നിലവാരത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം ലഭിക്കയും ചെയ്തു.

രോഗ പ്രതിരോധ വാക്സിനുകൾക്കെതിരെ നടക്കുന്ന അശാസ്തീയ പ്രചാരണങ്ങളെ നേരിടുന്നതിലും നിപ വൈറസ് രോഗ ബാധ പ്രതിരോധിക്കുന്നതിലും യുവ ഡോക്ട്രർമാർ കാട്ടിയ നിസ്വാർത്ഥ സേവനതാത്പര്യവും ഉത്സാഹവും പല്പു പ്ലേഗ് രോഗനിയന്ത്രണത്തിനും വാസ്കിൻ നിർമ്മാണത്തീനും കാട്ടിയ സേവനങ്ങളെ അനുസ്മരിപ്പിക്കുന്നു. ശാസ്ത്രബോധവും സാമൂഹ്യ പ്രതിബന്ധതയും സാമൂഹ്യനീതിയും സമന്വയിപ്പിക്കണമെന്നതാണ് ഡോ പല്പു തന്റെ ജീവിതത്തിലൂടെ നൽകുന്ന സന്ദേശം പല്പു കാട്ടിയ വഴിയിലൂടെ ആധുനിക കാലത്ത് നടത്തിയ പ്രയാണമായിട്ടാണ് യുവഡോക്ടർമാരുടെ പ്രവർത്തനങ്ങളെ ഞാൻ കാണുന്നത്. നമ്മുടെ നവോത്ഥാന നായകരിൽ പ്രമുഖനായ ഡോ പാല്പുവിന്റെ മഹത്തായ മാതൃകയാണ് അവർ പിന്തുടർന്നതും ഉയർത്തിപ്പിടിച്ചതും.

Full View
Tags:    
News Summary - Doctors Work During Nipah As Like Dr. Palppu's - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.