ഇന്ന്​ ലോക ഹെപ്പറ്റെറ്റിസ് ദിനം; നൈജീരിയയുടെ ഗതി നമുക്കും വരണമോ

ഹെപ്പറ്റെറ്റിസി​​െൻറ പിടിയിൽ നിന്ന് നൈജീരിയ പതുക്കെപ്പതുക്കെ കര കയറാനുള്ള ശ്രമത്തിലാണ്. രണ്ട് കൊല്ലം മുമ്പ് അവിടെ 22 മില്യൺ ജനങ്ങൾക്കാണ് ഹെപ്പറ്റൈറ്റിസ് ബാധിച്ചത്. നാലു മില്യൺ പേർ ഹെപ്പറ്റൈറ്റിസ് സി ബാധിതരുമായി. ഈ മാരക രോഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ മൂലം നൈജീരിയയിൽ കോടികളാണ് ഇതിനകം മരിച്ചത്.

ഒടുവിൽ ഈ രോഗത്തിനെതിരെ സന്ധിയില്ലാ യുദ്ധം നടത്താൻ അവിടത്തെ സർക്കാർ ചങ്കൂറ്റം കാണിച്ചു. 2004 മുതൽ അവിടെ കുഞ്ഞുങ്ങൾക്ക് ഹെപ്പറ്റെറ്റിസ് ബി ക്കും സിക്കും എതിരെ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. നൈജീരിയയിൽ ഗർഭിണികൾ വൈറസുകൾക്കെതിരെ ഒരു തരത്തിലുമുള്ള കുത്തിവെപ്പും എടുക്കുന്നില്ല. ഹെപ്പറ്റെറ്റിസ് രോഗികളായിട്ടാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത്. അവിടെ ആരും വാർഷിക വൈദ്യ പരിശോധനയും നടത്തുന്നില്ല.അതേക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ല.

നമ്മുടെ നാട്ടിൽ ജനങ്ങൾ പല കാര്യങ്ങളിലും അതീവ ജാഗ്രതയുള്ളവരാണ്. കാൻസർ, എയ്‌ഡ്‌സ്‌ എന്നൊക്കെ കേട്ടാൽ ഞെട്ടി വിറക്കും. അവക്കെതിരെ കൃത്യമായി പ്രതിരോധവും എടുക്കും. എന്നാൽ, ഹെപ്പറ്റെറ്റിസിനെക്കുറിച്ചും മറ്റു കരൾ രോഗങ്ങളെ കുറിച്ചും ഒട്ടും ധാരണയില്ല. അത് തീർത്തും അവഗണിക്കുകയാണ്. ഇക്കാരണത്താൽ ഈ രോഗം മൂലമുള്ള മരണ നിരക്ക് കൂടുകയാണ്.


ഹെപ്പറ്റെറ്റിസ് ഓരോ വർഷവും ഏതാണ്ട് 1.34 ദശ ലക്ഷം പേരെ കൊല്ലുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക്. ഈ സാഹചര്യത്തിൽ 2016ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ തന്ത്രം ആവിഷ്ക്കരിച്ചു. 2030 ഓടെ ഹെപ്പറ്റെറ്റിസ്സിനെ എങ്കിലും നിർമാർജനം ചെയ്യലായിരുന്നു ലക്ഷ്യം. 194 രാഷ്ട്രങ്ങളിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും ഇന്ത്യ അടക്കം 12 രാജ്യങ്ങൾ മാത്രമാണ് ഈ പാതയിൽ എത്തിയത്. അതാകട്ടെ എങ്ങും എത്തിയിട്ടുമില്ല.

ഹെപ്പറ്റെറ്റിറ്റിസ് രോഗം മൂലം ലോകത്ത് പ്രതി ദിനം 4000 പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു. ലോകത്ത് 290 മില്യൺ ജനങ്ങൾ തങ്ങൾ ഹെപ്പറ്റൈറ്റിസ് രോഗികളാണെന്ന് അറിയാതെയാണ് ജീവിച്ചു വരുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. സ്റ്റ്രാറ്റിഫൈഡ് റാൻഡം സാമ്പിളിങ്ങിലൂടെയാണ് ഈ കണക്കിലെത്തിയത്. അതുകൊണ്ടു കൂടി രോഗികളായ കോടികളെ കണ്ടെത്തുക (Find The missing millions) എന്നതാണ് ഇത്തവണത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിൻ്റെ പ്രമേയമായി നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് വർഷം നീളുന്ന ആഗോള കാമ്പയിനാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനമായ ജൂലൈ 28ന് തുടക്കം കുറിക്കുന്നത്.

മനുഷ്യനെ പിടികൂടുന്ന നിശബ്ദ കൊലയാളികളാണ് ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങളെന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജിലെ കരൾ, ഉദര രോഗ വിദഗ്ദ്ധനും തൃശൂർ ലിവർ ക്ലബ് പ്രസിഡന്റുമായ ഡോ. വൈ. പ്രവീൺ കുമാർ പറയുന്നു.. അതി ഭീകരമാരാണ് ഇവയുടെ വൈറസുകൾ. ലോക ജനസംഖ്യയുടെ ഒമ്പത് ശതമാനത്തോളം പേർ ഇതി​​െൻറ പിടിയിലാണെന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു. ഇതിൽ ആറ് ശതമാനം ജനങ്ങൾ ഹെപ്പറ്റൈറ്റിസ് ബി ബാധിതരാണ്.

ഈ രോഗികളിൽ 80 ശതമാനം പേർക്കും രോഗ നിർണയ, ചികിത്സാ സൗകര്യങ്ങൾ ഇല്ല. സർക്കാരുകളുടെ സഹകരണത്തോടെ ഇവരെ കണ്ടെത്തുകയും ചികിത്സക്കുകയുമാണ് ലക്ഷ്യം. അതുവഴി മരണ നിരക്ക് കുറക്കുകയും. അതുകൊണ്ടാണ് ഇത്തവണത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണ പ്രമേയം ഫൈൻഡ് ദ മിസിങ് മില്യൺസ് എന്നാക്കിയതെന്നും ഡോ. പ്രവീൺ കുമാർ വ്യക്തമാക്കുന്നു.


ഡോ. പ്രവീൺ കുമാറുമായി സംസാരിച്ചതി​​െൻറ പ്രസക്ത ഭാഗങ്ങൾ

പകർച്ച വ്യാധി മഞ്ഞപ്പിത്തം മൂലം കരളിന് ഉണ്ടാകുന്ന നീർവീക്കമാണ് ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കം. ഇവയെ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചാക്കി തിരിച്ചിട്ടുണ്ട്. രോഗം പൊടുന്നനെ ഉള്ളവയും (അ ക്യൂട്ട് ) സ്ഥായിയായവും ( ക്രോണിക്ക്) ഉണ്ട്. ബി യിലും സി യിലും മാത്രമാണ് ക്രോണിക്ക് രോഗമുള്ളത്. നേരത്തെ പറഞ്ഞ കണക്കുകൾ ക്രോണിക്ക് രോഗികളെ സംബന്ധിച്ചാണ്.

തുടക്കം മുതൽ ചികിത്സ കിട്ടാതായാൽ ഹെപ്പറ്റൈറ്റിസ് ബി യും സിയും കരൾ സിറോസിസ് (കരൾ ചുരുങ്ങൽ), കരൾ കാൻസർ എന്നിവയായി മാറുകയും രോഗി മരിക്കുകയും ചെയ്യും. കാൻസർ വിഭാഗത്തിൽ ഏറ്റവും മാരകമായ മൂന്നാമത്തേതാണ് കരൾ കാൻസർ. ലോകത്ത് പ്രതിവർഷം 62,000 പേർ ഹെപ്പറ്റൈറ്റിസ് ബി മൂലം മരിക്കുന്നുവെന്നാണ് കണക്ക്.

ഇന്ത്യൻ ജനസംഖ്യയുടെ 4.7 ശതമാനം ഈ രോഗികളാണ്. അതിൽ ഏകദേശം ഒരു ലക്ഷത്തിന് വീതം പ്രതിവർഷം ജീവൻ പൊലിയുന്നു എന്നും കണക്കാക്കുന്നു. ഇന്ത്യൻ ജനതയുടെ ഒരു ശതമാനം ഹെറ്റൈറ്റിസ് സി ബാധിതരാണ്. ബി.സി. രോഗികൾക്ക് കോവിഡ് ബാധിക്കാനും ഇത് പിടിപ്പെട്ടവരുടെ രോഗാവസ്ഥ ഹെപ്പറ്റൈറ്റിസ് ബിയും സിയുമായി മൂർഛിക്കാനും സാധ്യത ഏറെയാണ്.

ലക്ഷണങ്ങൾ

ബി, സി രോഗങ്ങൾക്ക് ബാഹ്യ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. രോഗം അറിയൽ അവസാനഘട്ടത്തിലാവും. കരളിൻ്റെ പ്രവർത്തനം ഏതാണ്ട് 70 ശതമാനം തകരാറിലായ ശേഷമാവും ആദ്യ ലക്ഷണങ്ങൾ പ്രകടമാവുക - പനി, ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ, ക്ഷീണം, ശരീരവേദന, മഞ്ഞപ്പിത്തം മുതലായവ. ഹെപ്പറ്റൈറ്റിസ് എയുടെയും ഇ യുടെയും ലക്ഷണങ്ങളും ഇതൊക്കെ തന്നെയാണ്. രോഗം അപ്പോഴേക്കും സിറോസിസോ, കാൻസറോ ആയി മാറിയിട്ടുണ്ടാവും.

ഗർഭിണികൾ, വിദേശ ജോലിക്ക് ശ്രമിക്കുന്നവർ, രക്തദായകർ എന്നിവർ നടത്തുന്ന രക്ത പരിശോധനകളിലൂടെയോ മറ്റെന്തെങ്കിലും രോഗ നിർണയത്തിനായി നടത്തുന്ന പരിശോധനകളിലൂടെയോ ആകാം ചിലപ്പോൾ ഒരാൾ ബി, സി എന്നിവയുടെ പിടിയിലാണെന്ന് മനസിലാവുക. അതും വളരെ വൈകിയിട്ടുണ്ടാകും. രോഗം തുടക്കത്തിൽ കണ്ടുപിടിച്ചില്ലെങ്കിൽ ജീവന് ആപത്താണ്.


ഗർഭിണികൾ

ഗർഭിണികൾക്ക് ഈ രോഗമുണ്ടാകാൻ വൻ സാധ്യതയുണ്ട്. രോഗം ബാധിച്ചാൽ അത് ഗർഭസ്ഥ കുഞ്ഞുങ്ങൾക്കും പകരും.നിലവിലെ ഹെപ്പറ്റൈറ്റിസ് ബി രോഗികളിൽ പകുതിയലധികവും ഇങ്ങനെയുള്ളവരാണ്. അഥവാ അവർക്ക് അമ്മമാരിൽ നിന്നാണ് പകരുന്നത്.ഇങ്ങനെ പിറക്കുന്ന കുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ കരൾ സിറോസിസ്, കരൾ കാൻസർ രോഗികളാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹെപ്പറ്റൈറ്റിസ് ബി ഡി.എൻ.എ കൂടുതലുള്ള ഗർഭിണികളെ ഗർഭകാലത്തു തന്നെ ചികിത്സിച്ചാൽ കുട്ടികളിലേക്ക് രോഗം പടരില്ല. ഇത്തരം ഗർഭിണികൾ പ്രസവിച്ചാലുടൻ കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പും ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോ ഗ്ലോബുലിനും നൽകണം.

ബി, സി വൈറസുകൾ

ബി വൈറസുകളെ പ്രതിരോധിക്കാൻ വാക്സിൻ സൗജന്യമായി ലഭിക്കും. തുടക്കം മുതൽ ഇതു ചെയ്താൽ ലക്ഷങ്ങൾ ചികിത്സാ ചിലവ് വരുന്ന രോഗത്തെ തടയാം. ഇടക്കിടെ രക്ത പരിശോധന നടത്തി ഈ രോഗം ഇല്ലെന്ന് ഉറപ്പു വരുത്തണം.

രക്തം സ്വീകരിക്കുമ്പോൾ ദാതാവിന് ബി, സി രോഗാണു ബാധ ഇല്ലെന്ന് ഉറപ്പു വരുത്തണം.

രക്തത്തിലൂടെയും ലൈംഗിക ബന്ധങ്ങളിലൂടെയുമാണ് ഈ രോഗം പകരുന്നത്. ഈ ബോധം എപ്പോഴും ഉണ്ടാകണം. മദ്യം, മറ്റു ലഹരി വസ്തുക്കൾ എന്നിവ പൂർണമായും ഒഴിവാക്കണം. അർബുദ, ഹീമോഫീലിയ, വൃക്ക, പ്രമേഹ, കൊളസ്ട്രോൾ, ഹൃദ് രോഗികളും പൊണ്ണത്തടിയുള്ളവരും ഗർഭിണികളും ഇടക്കിടെ രക്ത പരിശോധന നടത്തി തങ്ങൾക്ക് ഈ രോഗം ഇല്ലെന്ന് ഉറപ്പു വരുത്തണം.

അന്ധവിശ്വാസങ്ങളും ഒറ്റമൂലി അടക്കമുള്ള അശാസ്ത്രീയ ചികിത്സാ രീതികളും ഒഴിവാക്കണം. നവദമ്പതികൾ തങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് ബിയും സിയും ഇല്ലെന്ന് ഉറപ്പു വരുത്തണം. രക്ത ബാങ്കുകളിലെ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തണം.

നിലവിൽ ഹെപ്പറ്റൈറ്റിസ് സി ക്ക് വാക്സിൻ ഇല്ല. എന്നാൽ ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്.ശരിയായ അറിവുണ്ടെങ്കിൽ ഏത് രോഗത്തെയും പ്രതിരോധിക്കാം. അഥവാ ശരിയായ അറിവാണ് യഥാർത്ഥ പ്രതിരോധം.

കാരണങ്ങൾ

ശുചിത്വമില്ലായ്മയാണ് രോഗം വരാനുള്ള പ്രധാന കാരണം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ശുദ്ധമായ വെള്ളവും ശുദ്ധമായ ഭക്ഷണവും എന്നിവ ഉണ്ടെങ്കിൽ രോഗ ബാധ ഇല്ലാതെ നോക്കാം. ഭക്ഷണം ചൂടോടെ കഴിക്കാൻ ശ്രമിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കേണ്ടത്.

ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പ്രധാനമായും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. ഏത് പ്രായക്കാർക്കും ഹെപ്പറ്റൈറ്റിസ് എ ബാധിക്കുമെങ്കിലും പൊതുവെ 5 - 14 പ്രായക്കാർക്കാരെയാണ് ഇത് പിടികൂടുന്നത്. ഇ ബാധിക്കുന്ന ഗർഭിണികളിൽ 10-25 ശതമാനം പേർ മരണമടയാൻ സാധ്യതയുണ്ട്. അതേ സമയം എ യും ഇ യും സിറോസിസും കാൻസറുമായി മാറില്ല. എന്നാൽ ഇവരുടെ കരളിൻ്റെ പ്രവർത്തനങ്ങൾ പൊടുന്നനെ പരാജയപ്പെടുമ്പോഴാണ് ( Acute Liver Failure_ ALF) മരണം സംഭവിക്കുന്നത്. ഹെപ്പറ്റൈറ്റിസ് D പൊതുവെ നമ്മുടെ നാട്ടിൽ കാണാറില്ല.


മറ്റു കരൾ രോഗങ്ങൾ

വൈറൽ ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം കൊണ്ട് മാത്രമല്ല കരളിന് രോഗബാധയുണ്ടാകുന്നത്. മദ്യം, മറ്റു ലഹരികൾ, കുടിവെള്ളത്തിലെ ഇരുമ്പ്, ചെമ്പ് എന്നിവയുടെ സാന്നിധ്യം, ശരീരത്തിലെ ആൻ്റിബോഡി, പൊണ്ണത്തടി, കരളിലെ കൊഴുപ്പിൻ്റെ അതിപ്രസരം, ജനിതക തകരാറുകൾ, പാരമ്പര്യം, ശരീരത്തിലെ ആർസനിക്ക് സാന്നിധ്യം, ഡെങ്കിപ്പനി, എലിപ്പനി, ടി.ബി. എന്നിവ കൊണ്ടെല്ലാം കരൾ രോഗം ഉണ്ടാകും.

മദ്യപാനികളും മറ്റു ലഹരി ഉപയോഗിക്കുന്നവരുമാണെങ്കിൽ അത് പൂർണമായും നിർത്തിയാൽ രോഗം പ്രതിരോധിക്കാം. ലഹരി അല്ലാതെ വരുന്ന കരൾ രോഗം പൊതുവെ നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നും തെറ്റായ ജീവിത ശൈലികൾ മൂലം ഉണ്ടാകുന്നവ നോൺ ആൽക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (NASH) എന്നും അറിയപ്പെടുന്നു. നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസും ജീവിത ശൈലീ രോഗമാണ്. ഇതിന് ബാഹ്യ ലക്ഷണമുണ്ടാകണമെന്നില്ല. പലപ്പോഴും രോഗം 60 ശതമാനത്തിലേറെ മൂർഛിച്ച ശേഷമാവും മനസിലാവുക.

ആറ് മാസം കൂടുമ്പോൾ രക്തം പരിശോധിക്കലും (ലിവർ ഫങ്ങ്ഷൻ ടെസ്റ്റ്, ലിപ്പിഡ് പ്രൊഫൈൽ തുടങ്ങിയവ), വയർ സ്കാൻ ചെയ്യലും രോഗബാധയെ വളരെ തുടക്കത്തിൽ കണ്ടെത്താൻ സഹായിക്കും.ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. ജീവൽ പ്രധാനമായ 500 ഓളം രാസ പ്രർത്തനമാണ് കരൾ ചെയ്യുന്നത്. രക്തത്തിലെ വിഷം അരിച്ചെടുക്കലും ദഹനരസത്തിന് ആവശ്യമായ പിത്തരസം (ബൈൽ) ഉൽപാദിപ്പിക്കുന്നതും കളാണ്. രക്തത്തിൽ അധികമുള്ള പഞ്ചസാരയെ (ഗ്ലൂക്കോസ് ) ഗ്ളൈക്കോജൻ ആക്കി ശേഖരിക്കുന്നതും അവശ്യ ഘട്ടങ്ങളിൽ ഇതിനെ വിഘടിച്ച് ഗ്ലൂക്കോസാക്കി മാറ്റുന്നതും ശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരളാണ്.

കരളിന് രോഗബാധയുണ്ടായാൽ ഈ പ്രവർത്തനം തകിടം മറിയും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ രോഗത്തിൻ്റെ ആദ്യ പടിയാണിത്. പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോൾ എന്നിവയുള്ളവർ ഫാറ്റിലിവറിനെ അവഗണിക്കരുത്. പാരമ്പര്യം ഉള്ളവരും വളരെ ഗൗരവത്തോടെ ഇതിനെ കാണണം. തെറ്റായ ജീവിത ശൈലിയിൽ മാറ്റം വരുത്തിയും ഭക്ഷണം നിയന്ത്രിച്ചും നിത്യേന അര മണിക്കൂറെങ്കിലും വ്യായാമം ചെയ്തും കരൾ രോഗം വരാതെ നോക്കാനും പ്രതിരോധിക്കാനും കഴിയും. ഈ ശൈലി ജീവിതത്തിൽ ഉടനീളം നിലനിർത്തുകയും വേണം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.