ന്യൂഡൽഹി: ഗർഭവതികളായവർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള സമീപകാല തീരുമാനത്തെക്കുറിച്ചും അമ്മയും കുഞ്ഞും കോവിഡ് ബാധിതരാകാതെ സ്വയം സംരക്ഷിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നതിനെക്കുറിച്ചും ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മഞ്ജു പുരി വിശദീകരിക്കുന്നു.

ഗർഭകാലത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് സുരക്ഷിതമാണെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് എത്രമാത്രം സഹായകമാകും?

കോവിഡ് രൂക്ഷമാണെങ്കിൽ ഗർഭാവസ്ഥയിൽ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ചും അവസാന മൂന്നു മാസത്തിൽ ഗർഭപാത്രം വികസിക്കാനും ഡയഫ്രം അമരാനും രക്തത്തിലെ ഓക്സിജൻെറ അളവ് കുറയുന്നതിനെ നേരിടാനുള്ള ഒരു സ്ത്രീയുടെ കഴിവിനെ ബാധിക്കാനും സാധ്യതയുണ്ട്. രക്തത്തിലെ ഓക്സിജൻെറ അളവ് പെട്ടെന്ന് കുറയുന്നതിലൂടെ അമ്മയുടെയും കുഞ്ഞിൻെറയും ജീവൻ പോലും അപകടത്തിലാകും. ഗർഭിണികളായവരിൽ രോഗം ഗുരുതരമാകുന്നത് തടയാൻ വാക്സിനുകൾ സഹായിക്കും.

കൂടാതെ, അമ്മയ്ക്ക് കുത്തിവയ്പ് നൽകുന്നത് നവജാതശിശുവിന് ഒരു പരിധിവരെ സംരക്ഷണം നൽകാനിടയുണ്ട്. വാക്സിനേഷനുശേഷം അമ്മയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആൻറിബോഡികൾ ഗർഭസ്ഥശിശുവിലേക്ക് രക്തത്തിലൂടെ കടന്നു ചെല്ലും. പാലൂട്ടുന്ന അമ്മമാരുടെ കാര്യമെടുത്താൽ, ഒരു കുഞ്ഞിന് ഈ ആൻറിബോഡികൾ ലഭിക്കുന്നത് അമ്മയുടെ മുലപ്പാലിലൂടെയാണ്.

വാക്സിനുകൾ സ്ത്രീകളിൽ വന്ധ്യതക്ക് കാരണമാകുമെന്ന് ചിലർ വിശ്വസിക്കുന്നു. ഇത് സത്യമാണോ?

കോവിഡ് വാക്സിനുകൾ താരതമ്യേന പുതിയതാണെങ്കിലും സമയബന്ധിത പരിശോധനാ രീതികൾ പിന്തുടർന്നാണ് ഇവ വികസിപ്പിച്ചെടുത്തിട്ടുള്ളത്. വാക്സിനുകൾ ഒരു പ്രത്യേക രോഗകാരിക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു, ഇത് മറ്റ് ശരീര കോശങ്ങളെ ബാധിക്കില്ല. വാസ്തവത്തിൽ, ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്ലുവൻസ മുതലായവയ്ക്കുള്ള ചില വാക്സിനുകൾ സ്ത്രീകളെയും കുഞ്ഞിനെയും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഗർഭകാലത്ത് പോലും നൽകുന്നു.

കൂടാതെ, നമ്മുടെ ഔദ്യോഗിക നിയന്ത്രണ സംവിധാനങ്ങൾ ഗർഭവതികളായവരിലെ പ്രതിരോധ കുത്തിവെപ്പിന് അംഗീകാരം നൽകിയിട്ടുണ്ട്. വാക്സിനുകൾ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ വിവരങ്ങളോ പഠനങ്ങളോ ഇല്ല. വാക്സിനുകൾ പ്രത്യുൽപാദന അവയവങ്ങളെ ഒരു തരത്തിലും ബാധിക്കുന്നില്ല.

ഗർഭിണികൾ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം?

ഗർഭിണികൾ വീട്ടിലായിരിക്കുമ്പോഴും മാസ്ക്ക് ധരിക്കണമെന്നും കുടുംബാംഗങ്ങൾക്കിടയിൽ ശാരീരിക അകലം പാലിക്കണമെന്നും ശിപാർശ ചെയ്യുന്നു. ഗർഭവതികളായവർ പുറത്തു പോകുന്നില്ലായിരിക്കാം, പക്ഷേ കുടുംബാംഗങ്ങൾ ജോലിക്ക് പോകുന്നവരുണ്ടെങ്കിൽ അവരിൽ നിന്ന് അണുബാധയുണ്ടാകാം.

അതിനാൽ, ഗർഭാവസ്ഥയിൽ എല്ലാവിധ കോവിഡ് മുൻകരുതലുകളും സ്വീകരിക്കണം. പ്രസവശേഷമുള്ള അണുബാധയും അനുബന്ധ സങ്കീർണതകളും ഇതിലൂടെ തടയാനാകും.

കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഗർഭിണികൾ എന്തുചെയ്യണം?

ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. എത്രയും വേഗം രോഗനിർണയം നടത്തുന്നുവോ അത്രയും നല്ലതാണ്. ഗർഭകാല കോവിഡ് മാനേജ്മെന്റ് മറ്റുരോഗികളുടേതിന് തുല്യമാണ്. ഒരു ഡോക്ടറുടെ കർശന മേൽനോട്ടം അത്യാവശ്യമാണ്.

രോഗബാധ സ്ഥിരീകരിച്ചാൽ ക്വാറൻറീനിൽ പ്രവേശിക്കണം, ധാരാളം പാനീയങ്ങൾ കുടിക്കണം, ഓരോ 4-6 മണിക്കൂറിലും താപനിലയും ഓക്സിജൻ സാച്ചുറേഷനും പരിശോധിക്കണം. പാരസെറ്റമോൾ കഴിച്ചിട്ടും താപനില കുറയുന്നില്ലെങ്കിൽ, ഡോക്ടറെ ബന്ധപ്പെടേണ്ടതുണ്ട്. ഓക്സിജൻെറ അളവ് കുറയുകയാണെങ്കിലോ കുറയുന്ന പ്രവണതയുണ്ടെങ്കിലോ, ഉദാഹരണമായി, രാവിലെ 98ഉം വൈകുന്നേരം 97ഉം തൊട്ടടുത്ത ദിവസം കൂടുതൽ താഴുകയുമാണെങ്കിൽ ഡോക്ടറുമായി ബന്ധപ്പെടണം.

കൂടാതെ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയ അസുഖങ്ങൾ ബാധിച്ച സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അവർക്ക് ആശുപത്രി പ്രവേശനം ആവശ്യമാണ്. രോഗമുക്തി നേടുന്നത് വരെ ഡോക്ടറുടെ ഉപദേശം തേടുക. അമ്മയും ഗർഭസ്ഥ ശിശുവും മികച്ച ആരോഗ്യ സ്ഥിതിയിലാണെന്ന് ഉറപ്പാക്കാൻ കോവിഡ് മുക്തിക്ക് ശേഷവും സമഗ്ര ആരോഗ്യ പരിശോധന വേണമെന്ന് ശിപാർശ ചെയ്യുന്നു.

ഗർഭസ്ഥശിശുവിന് അമ്മയിൽ നിന്ന് കോവിഡ് പകരുമോ?

ഈ ആശങ്ക ശരിവെക്കുന്നതായി തെളിവുകളൊന്നുമില്ല. രണ്ടു പഠനങ്ങൾ ഇതുസംബന്ധിച്ച് നടത്തി. പ്ലാസൻറാ ഭ്രൂണം വളരുന്ന ഗർഭപാത്രത്തിൽ സംരക്ഷണ കവചമായി പ്രവർത്തിക്കുന്നു. നവജാതശിശുവിന് കോവിഡ് ബാധിച്ച ചില കേസുകളുണ്ട്, പക്ഷേ ആ കുഞ്ഞുങ്ങൾക്ക് അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ വെച്ചാണോ അതോ ജനിച്ചയുടനാണോ രോഗബാധ ഉണ്ടായത് എന്ന് ഉറപ്പില്ല.

നവജാതശിശുവിനെ സംരക്ഷിക്കാൻ കോവിഡ് രോഗിയായ അമ്മ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം?

അമ്മ കുഞ്ഞിന് പാലൂട്ടുന്നത് തുടരണം. പക്ഷേ, മുലയൂട്ടാത്തപ്പോൾ കുഞ്ഞിനെ അമ്മയിൽ നിന്ന് 6 അടി ദൂരത്തിൽ മാറ്റിക്കിടത്തണം. നവജാതശിശുവിന് പാലൂട്ടുന്നതിനുമുമ്പ് അമ്മ കൈ കഴുകണം. മാസ്ക്, ഫെയ്സ് ഷീൽഡ് പോലുള്ള സംരക്ഷണ ആവരണം ധരിക്കണം. അമ്മയുടെ ചുറ്റുപാടുകൾ നിരന്തരം അണുവിമുക്തമാക്കണം.

കുട്ടിയെ പരിപാലിക്കാൻ മറ്റാരുമില്ലെങ്കിൽ അമ്മ എല്ലായ്പ്പോഴും മാസ്ക് ധരിക്കേണ്ടതാണ്. മാത്രമല്ല കുട്ടിയുമായി ശാരീരിക അകലം പരമാവധി സൂക്ഷിക്കുകയും വേണം. അമ്മയും കുട്ടിയും നന്നായി വായുസഞ്ചാരമുള്ള മുറിയിൽ താമസിക്കണം. അമ്മ പതിവായി കൈ കഴുകുകയും ചുറ്റുപാടുകൾ അണുവിമുക്തമാക്കുകയും വേണം.

Tags:    
News Summary - pregnant women and covid; Everything you need to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.