കുഞ്ഞുങ്ങളിലെ അവയവ ദാനം; പ്രായം തടസമല്ലെന്ന് ഡോക്ടർമാർ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ ഷെറിൻ എബ്രഹാം. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഈ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ പിറന്നത് അവയവദാന ചരിത്രത്തിലെ പുതിയൊരു അധ്യായമാണ്. നാല് പേർക്ക് പുതു ജീവൻ നൽകിയ ആലിന്‍റെ വിയോഗ വാർത്ത വിങ്ങലോടെയാണ് കേരളസമൂഹം കേട്ടത്.

കുഞ്ഞുങ്ങളുടെ അവയവദാനവുമായി ബന്ധപ്പെട്ട് പലർക്കും ഈ അവസരത്തിൽ സംശയങ്ങൾ ഉണ്ടായേക്കാം. മുതിർന്നവരുടേത് പോലെയല്ല, ശിശുക്കളുടെ അവയവ ദാനം വളരെ അപൂർവമായി മാത്രമേ സംഭവിച്ചിട്ടുള്ളു. മെഡിക്കൽ സങ്കീർണതകളും നിയമപരവും ക്ലിനിക്കൽ പരവുമായ കടുത്ത പ്രോട്ടോകോളുകളും എല്ലാറ്റിനുമുപരി വൈകാരിക വിഷയങ്ങളുമാണ് ഇതിന് പിന്നിൽ. ഇവിടെ പ്രായം മാത്രമല്ല പ്രശ്നമെന്ന് ഡോക്ടർമാർ പറയുന്നു.

കുഞ്ഞുങ്ങളിലെ അവയവദാനത്തിന് കർശനമായ മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ടെന്ന് മണിപ്പാൽ ഹോസ്പിറ്റൽ വൈറ്റ്ഫീൽഡിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലെ ലീഡ് കൺസൾട്ടന്റും ക്ലിനിക്കൽ സർവീസസ് മേധാവിയുമായ ഡോ. രാജേഷ് മോഹൻ ഷെട്ടി പറയുന്നു. ശിശുക്കളിലും ചെറിയ കുട്ടികളിലും മരണ ശേഷം മാത്രമേ ദാതാവിന്റെ അവയവദാനം സാധ്യമാകൂ. ഈ പ്രായത്തിലുള്ളവരിൽ തത്സമയ അവയവദാനം അനുവദനീയമല്ല. അവയവങ്ങൾ ദാനം ചെയ്യാൻ രണ്ട് മെഡിക്കൽ മാർഗങ്ങളാണുള്ളത്.

1. മസ്തിഷ്ക മരണം

കുട്ടികളിലെ അവയവ ദാന കേസുകളിൽ ഏറ്റവും സാധാരണമായ മാർഗമാണിത്. തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലക്കുന്ന അവസ്ഥയാണിത്. ഇന്ത്യയിൽ ഇതിനെ നിയമപരമായി മരണമായി കണക്കാക്കുന്നു. റോഡ് അപകടങ്ങൾ അല്ലെങ്കിൽ തലച്ചോറിനുണ്ടാകുന്ന മറ്റ് ഗുരുതര പരിക്കുകൾ എന്നിവയാണ് സാധാരണയായി മസ്തിഷ്ക മരണത്തിന് കാരണമാകുന്നത്. തലച്ചോറിന്റെ പ്രവർത്തനം നിലച്ചിട്ടുണ്ടെങ്കിലും മറ്റ് അവയവങ്ങൾ വൈദ്യസഹായത്തോടെ പ്രവർത്തനക്ഷമമായേക്കാം. അവയവ ദാനത്തിന് മുമ്പ് കർശനമായ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ഡോക്ടർമാരുടെ ഒരു പാനൽ മസ്തിഷ്ക മരണം സാക്ഷ്യപ്പെടുത്തണം.

2. ഹൃദയാഘാതം

ഹൃദയത്തിന്‍റെ പ്രവർത്തനം എന്നന്നേക്കുമായി നിലക്കുന്ന അവസ്ഥയാണിത്. ഇത്തരം കേസുകളിൽ ദാനം ചെയ്യുന്ന അവയവങ്ങളുടെ പ്രവർത്തന ക്ഷമത എത്ര വേഗത്തിൽ നടപടികൾ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. മസ്തിഷ്ക മരണം സംഭവിച്ച കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ശിശുക്കളിൽ ഇത്തരം സന്ദർഭങ്ങളിലെ അവയവ ദാനങ്ങൾ കുറവാണ്.

സാഹചര്യമേതായാലും അവയവദാനത്തിന് മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാവിന്റെയോ സമ്മതം നിർബന്ധമാണ്. മെഡിക്കൽ മാനദണ്ഡങ്ങൾ പ്രകാരം മരണം സ്ഥിരീകരിച്ചതിനുശേഷം മാത്രമാണ് ശിശുക്കളുടെ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക. ഇവിടെ പ്രധാന ഘടകം പ്രായമല്ല, അവയവങ്ങളുടെ ആരോഗ്യമാണ്.

അവയവദാനം നടക്കണമെങ്കിൽ, അവയവങ്ങൾ വൈദ്യശാസ്ത്രപരമായി അനുയോജ്യമായിരിക്കണം. ട്രാൻസ്പ്ലാൻറ് ടീമുകളാണ് ഈ വിലയിരുത്തൽ ശ്രദ്ധാപൂർവ്വം നടത്തുന്നത്. മരിക്കുന്ന എല്ലാ ശിശുക്കളുടെയും അവയവങ്ങൾ ദാനം ചെയ്യാൻ കഴിയില്ല. ഇക്കാര്യത്തിൽ തീരുമാനം പൂർണമായും മെഡിക്കൽ സംഘത്തിന്‍റേതാണ്.

ഇന്ത്യയിൽ അവയവദാനത്തിന് കുറഞ്ഞ പ്രായപരിധിയില്ല. ശിശുക്കൾക്കും നവജാതശിശുക്കൾക്കും അവയവങ്ങൾ ദാനം ചെയ്യാൻ കഴിയും. അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾ പ്രകാരം മരണം സ്ഥിരീകരിക്കണമെന്ന് മാത്രം. അവയവങ്ങൾ വൈദ്യശാസ്ത്രപരമായി അനുയോജ്യമാകണം. മാതാപിതാക്കളിൽ നിന്നോ നിയമപരമായ രക്ഷിതാക്കളിൽ നിന്നോ സമ്മതം വാങ്ങണം.

നവജാതശിശുക്കളുടെ കാര്യത്തിൽ, അവയവങ്ങളുടെ പ്രവർത്തനക്ഷമത ഒരു ഘടകമായതിനാൽ 36 ആഴ്ചക്ക് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഡോക്ടർമാർ സാധാരണയായി പരിഗണിക്കാറുള്ളത്. അവയവദാനത്തിന് നിയമപരമായി പ്രായം ആരെയും അയോഗ്യരാക്കുന്നില്ല.

എന്നിരുന്നാലും, എല്ലാ സാഹചര്യങ്ങളിലും എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കഴിയില്ല. കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം സ്വീകർത്താക്കളുടെ ശരീര വലുപ്പവും പങ്ക് വഹിക്കുന്നു. ശിശുക്കളുടെ അവയവങ്ങൾ രോഗികളായ കുട്ടികൾക്കാണ് ലഭിക്കാറുള്ളത്. 

Tags:    
News Summary - Kerala's youngest organ donor: Age no factor, says doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.