കേരളത്തിന്റെ വികസന മാതൃകകളിൽ എക്കാലവും മുൻപന്തിയിൽ നിന്നിട്ടുള്ള ഒന്നാണ് ആരോഗ്യരംഗം. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ സൂചികകൾ നമുക്കുണ്ടായതിന് പിന്നിൽ സർക്കാർ മേഖലയോടൊപ്പം തന്നെ തോളോട് തോൾ ചേർന്ന് നിന്ന സ്വകാര്യ ആശുപത്രികളുടെ പങ്കും ചെറുതല്ല. എന്നാൽ സമീപകാലത്ത് കേരളത്തിലെ സ്വകാര്യ ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയൊരു മാറ്റത്തിന് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.
വൻകിട വിദേശ കോർപ്പറേറ്റ് കമ്പനികൾ നമ്മുടെ നാട്ടിലെ ആശുപത്രികളിൽ വൻതോതിൽ നിക്ഷേപം നടത്തുകയും പല പ്രമുഖ ആശുപത്രികളുടെയും ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്യുന്നു. ആഗോളവൽക്കരണത്തിന്റെ ഭാഗമായി ഇതിനെ സ്വാഭാവികമായ ഒരു നീക്കമായി കാണാമെങ്കിലും, കേരളം പോലെ സവിശേഷമായ ഒരു സാമൂഹിക പശ്ചാത്തലമുള്ള സംസ്ഥാനത്ത് ഇത് വരുത്തിവെക്കാവുന്ന മാറ്റങ്ങൾ ഗൗരവകരമായ ചർച്ചകൾ അർഹിക്കുന്നു.
ആധുനിക സജ്ജീകരണങ്ങളും അത്യാധുനിക ചികിത്സാ രീതികളും കൊണ്ടുവരുന്നതിനായി വിദേശ നിക്ഷേപം സഹായിക്കുമെന്നത് ഒരു വസ്തുതയാണ്. എന്നാൽ ഇത്തരം നിക്ഷേപങ്ങളുടെ പ്രാഥമിക ലക്ഷ്യം പലപ്പോഴും ലാഭവിഹിതം മാത്രമായി ചുരുങ്ങുന്നു എന്നതാണ് പ്രധാന വെല്ലുവിളി. കോര്‍പ്പറേറ്റ് കമ്പനികള്‍ വരുമ്പോള്‍ അവർക്ക് ഒരു എക്സിറ്റ് ക്ലോസ് (Exit Clause) ഉണ്ടാകും; എട്ടോ പത്തോ വര്‍ഷമാകും ഇതിന്റെ കാലയളവ്. എത്ര ഇൻവെസ്റ്റ് ചെയ്താലും ഈ കാലയളവിനുള്ളില്‍ തന്നെ പരമാവധി ലാഭം കൊയ്യുക എന്നതാവും അവരുടെ ലക്ഷ്യം.
സാധാരണഗതിയിൽ ഡോക്ടർമാരുടെയോ പ്രാദേശികമായ കൂട്ടായ്മകളുടെയോ നേതൃത്വത്തിൽ നടന്നിരുന്ന ആശുപത്രികൾ ഇന്ന് വൻകിട നിക്ഷേപക ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലേക്ക് മാറുകയാണ്. ഇതോടെ ചികിത്സ എന്നത് ഒരു സേവനമെന്ന നിലയിൽ നിന്ന് പൂർണ്ണമായും ഒരു വ്യാപാര സംരംഭം എന്ന നിലയിലേക്ക് പരിവർത്തനം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. വൻകിട യന്ത്രസാമഗ്രികളും റോബോട്ടിക് സർജറികളും വലിയ കെട്ടിടസമുച്ചയങ്ങളും ഒരുപക്ഷേ ഈ നിക്ഷേപങ്ങളിലൂടെ നമുക്ക് ലഭ്യമായേക്കാം. എന്നാൽ ചികിത്സാച്ചെലവ് സാധാരണക്കാരന് താങ്ങാവുന്നതിലപ്പുറമായി ഉയരുന്നത് നമ്മുടെ ആരോഗ്യ മാതൃകയെ പ്രതികൂലമായി ബാധിക്കും.
വിദേശ നിക്ഷേപം വർധിക്കുന്നതോടെ ആരോഗ്യരംഗം പൂർണ്ണമായും ഇൻഷുറൻസ് അധിഷ്ഠിതമായി മാറുകയാണ്. ഇതിനെ ഒരു ഗുണപരമായ മാറ്റമായി പലരും കാണുന്നുണ്ടെങ്കിലും ഇതിന് പിന്നിൽ അപകടകരമായ ചില വസ്തുതകളുണ്ട്. ഇൻഷുറൻസ് കമ്പനികളും ആശുപത്രി മാനേജ്‌മെന്റുകളും തമ്മിലുള്ള ധാരണകൾ പലപ്പോഴും ചികിത്സാ രീതികളെ സ്വാധീനിക്കുന്നു.
ഇൻഷുറൻസുള്ള രോഗികൾക്ക് അനാവശ്യമായ പരിശോധനകളും ശസ്ത്രക്രിയകളും നിർദേശിക്കപ്പെടുന്ന സാഹചര്യം വ്യാപകമാവുകയാണ്. ഇത് ഇൻഷുറൻസ് പ്രീമിയം തുകകൾ കുത്തനെ ഉയരുന്നതിനും സാധാരണക്കാരന്റെ പോക്കറ്റ് ചോരുന്നതിനും കാരണമാകുന്നു. 'കാഷ്‌ലെസ്' സൗകര്യങ്ങളുടെ മറവിൽ ആശുപത്രികൾ ഈടാക്കുന്ന ഭീമമായ തുകകൾ ഒടുവിൽ ബാധിക്കുന്നത് സാധാരണ ജനങ്ങളെയാണ്. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത സാധാരണക്കാർക്ക് ഇത്തരം ആശുപത്രികളിൽ ചികിത്സ തേടുക എന്നത് അപ്രാപ്യമായ സ്വപ്നമായി മാറുകയും ചെയ്യുന്നു.
വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് നമ്മുടെ നാട്ടിലെ ഇടത്തരം, ചെറുകിട ആശുപത്രികൾക്കാണ്. കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ പോലും സാധാരണക്കാർക്ക് ആശ്രയമായിരുന്ന ഇത്തരം ആശുപത്രികൾക്ക് കോർപ്പറേറ്റുകളുടെ സാമ്പത്തിക കരുത്തിനോട് മത്സരിക്കുക പ്രായോഗികമല്ല. വൻകിട ആശുപത്രികൾ വൻതോതിൽ പരസ്യം നൽകിയും അത്യാധുനിക സൗകര്യങ്ങൾ നിരത്തിയും രോഗികളെ ആകർഷിക്കുമ്പോൾ, കാലപ്പഴക്കം ചെന്നതെങ്കിലും വിശ്വാസ്യതയുള്ള ചികിത്സ നൽകുന്ന ചെറിയ ആശുപത്രികൾ വിപണിയിൽ നിന്ന് പുറന്തള്ളപ്പെടാൻ ഇടയുണ്ട്.
മാത്രമല്ല, വലിയ അനുഭവ പരിചയം ഇല്ലാത്ത ഡോക്ടര്‍മാരെ നിയമിച്ചതിന് ശേഷം കൂടുതൽ കാശ് ഉണ്ടാക്കുകയും കൂടുതൽ പരസ്യം കൊടുക്കുകയും ചെയ്യുന്നതും വലിയ അപകടം ചെയ്യും. ഇരുപതോ ഇരുപത്തിഅഞ്ചോ വർഷത്തെ അനുഭവ പരിചയമുള്ള ഡോക്ടർമാർ പരിശോധിക്കുന്ന ആശുപത്രികളിൽ ജനം പോകാതെ, പരസ്യങ്ങളുടെ സ്വാധീനത്താൽ കോർപ്പറേറ്റ് ആശുപത്രികളിലേക്ക് ജനങ്ങളെ വലിച്ചുകൊണ്ട് പോകുന്ന ഒരു അവസ്ഥയും ഇതിലൂടെ സംജാതമാകും. ഇത് ഗ്രാമീണ മേഖലയിലെ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയെ ബാധിക്കും. ചെറിയ ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വരുന്നത് പ്രാദേശികമായ തൊഴിൽ നഷ്ടത്തിനും ചികിത്സക്കായി നഗരങ്ങളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന അവസ്ഥക്കും വഴിതെളിക്കും.
ചികിത്സാ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഡോക്ടറും രോഗിയും തമ്മിലുള്ള ആത്മബന്ധമാണ്. കോർപ്പറേറ്റ് മാനേജ്‌മെന്റുകൾ ലാഭത്തിന് മുൻഗണന നൽകുന്നതോടെ കൂടുതൽ പരിശോധനകളും ശസ്ത്രക്രിയകളും നിർദ്ദേശിക്കാൻ ഡോക്ടർമാർ നിർബന്ധിതരാകുന്ന സാഹചര്യം ഇത് സൃഷ്ടിച്ചേക്കാം. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ പലപ്പോഴും വെറുമൊരു ജീവനക്കാരനായി മാത്രം ഒതുക്കപ്പെടുന്നു എന്നതും ഖേദകരമാണ്. പ്രഗത്ഭരായ ഡോക്ടർമാരെ വൻ തുക നൽകി ഇത്തരം സ്ഥാപനങ്ങൾ സ്വന്തമാക്കുമ്പോൾ അത് സാധാരണക്കാർക്ക് ആ ഡോക്ടർമാരുടെ സേവനം അപ്രാപ്യമാകുന്നതിനും കാരണമാകുന്നു.
കേരളം കൈവരിച്ച ആരോഗ്യ നേട്ടങ്ങൾ പാവപ്പെട്ടവനും സാധാരണക്കാരനും ചികിത്സ ലഭ്യമായിരുന്നതിനാലാണ്. എന്നാൽ വിദേശ നിക്ഷേപങ്ങളുടെ വരവോടെ ആരോഗ്യമേഖലയിൽ പണമുള്ളവർക്കും ഇൻഷുറൻസ് ഉള്ളവർക്കും മാത്രം ലഭിക്കുന്ന മികച്ച ചികിത്സയും അല്ലാത്തവർക്കുള്ള ചികിത്സയും എന്ന വിഭജനമുണ്ടാകാം. വിദേശ കമ്പനികൾക്ക് ലാഭം മാതൃരാജ്യത്തേക്ക് കൊണ്ടുപോകുന്നതിലായിരിക്കും താത്പര്യം. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ദീർഘകാലാടിസ്ഥാനത്തിൽ എങ്ങനെ ബാധിക്കുമെന്നതും പഠനവിധേയമാക്കണം. കൂടാതെ, വിദേശ നിക്ഷേപകർ ലാഭകരമായ ചികിത്സാ ശാഖകളിൽ (ഉദാഹരണത്തിന് കാർഡിയോളജി, ഓങ്കോളജി) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ലാഭം കുറഞ്ഞതും എന്നാൽ അത്യന്താപേക്ഷിതവുമായ പൊതുജനാരോഗ്യ വിഭാഗങ്ങൾ അവഗണിക്കപ്പെടാനും സാധ്യതയുണ്ട്.
വിദേശ നിക്ഷേപങ്ങളെ പൂർണ്ണമായും എതിർക്കുക എന്നതല്ല ഇതിനുള്ള പരിഹാരം. മറിച്ച് കൃത്യമായ നിയന്ത്രണങ്ങളും മാർഗ്ഗരേഖകളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. വൻകിട നിക്ഷേപങ്ങൾ വരുന്നതിനൊപ്പം തന്നെ നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങളെയും സഹകരണ മേഖലയിലെയും മറ്റും ചെറിയ ആശുപത്രികളെയും സംരക്ഷിക്കാനുള്ള നയങ്ങൾ ആവിഷ്കരിക്കണം. ചികിത്സാ നിരക്കുകളിൽ ഏകീകൃത സ്വഭാവം കൊണ്ടുവരാനും ഇൻഷുറൻസ് കമ്പനികളുടെ ചൂഷണം തടയാനും കർശനമായ ഓഡിറ്റിങ് സംവിധാനങ്ങൾ ആവശ്യമാണ്.
വിദേശ നിക്ഷേപം അത്യാധുനിക ഗവേഷണങ്ങൾക്കും മെഡിക്കൽ ടൂറിസത്തിന്റെ വികാസത്തിനുമായി ഉപയോഗപ്പെടുത്തുമ്പോൾ തന്നെ, നാട്ടിലെ സാധാരണക്കാരന്റെ പ്രാഥമിക ആരോഗ്യ ആവശ്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കപ്പെടണം. ആരോഗ്യമേഖല ലാഭം മാത്രം കൊയ്യാനുള്ള മണ്ണല്ലെന്നും അതൊരു വലിയ സാമൂഹിക ഉത്തരവാദിത്തമാണെന്നുമുള്ള ബോധ്യം നിക്ഷേപകർക്കും ഭരണാധികാരികൾക്കും ഉണ്ടാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.