‘ഡ്രൈവ് വിത്ത് അവെയർനസ്’ ബോധവൽക്കരണ കാമ്പയിന്‍റെ വിജയികൾ അധികൃതർക്കൊപ്പം
ദുബൈ: ദുബൈ പൊലീസും നിസാൻ മിഡിൽ ഈസ്റ്റും അബ്ദുൽ വാഹിദ് അൽ റുസ്താമനി ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ‘ഡ്രൈവ് വിത്ത് അവെയർനസ്’ ബോധവൽക്കരണ കാമ്പയിന്‍റെ വിജയികളെ ആദരിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി കഴിഞ്ഞ ജൂലൈയിലാണ് ഈ പങ്കാളിത്ത പ്രചാരണം ആരംഭിച്ചത്. ദുബൈ പൊലീസിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തിയ ഇന്‍ററാക്ടീവ് ട്രാഫിക് മത്സരത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
യു.എ.ഇ പൗരനായ ഖാലിദ് മുഹമ്മദ് അൽ സറൂണി, ബംഗ്ലാദേശ് സ്വദേശിയായ അബ്ദുൽ റഹീം നൂർ മുഹമ്മദ് എന്നിവരാണ് മത്സരത്തിലെ ഗ്രാൻഡ് പ്രൈസ് വിജയികൾ. വിജയികൾക്ക് സമ്മാനമായി ഓരോ നിസാൻ കിക്സ് കാറുകൾ വീതം നൽകി. പൊതുജനങ്ങളിൽ ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനും സുരക്ഷിതമായി വാഹനം ഓടിക്കാൻ പ്രേരിപ്പിക്കുന്നതിനുമായാണ് മത്സരം സംഘടിപ്പിച്ചത്. സുരക്ഷിത അകലം പാലിക്കാതിരിക്കൽ, അപ്രതീക്ഷിതമായി വരികൾ മാറുന്നത്, അമിതവേഗം, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, ശ്രദ്ധയില്ലായ്മ എന്നിവയാണ് റോഡപകടങ്ങൾക്ക് പ്രധാന കാരണം. ഗതാഗത നിയമങ്ങൾ പാലിക്കുന്നത് പിഴകളിൽ നിന്ന് രക്ഷപ്പെടാൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ വ്യക്തമാക്കി.
റോഡപകടങ്ങളും പരിക്കുകളും മരണങ്ങളും കുറക്കുക എന്ന ദുബൈ സർക്കാരിന്‍റെ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പദ്ധതി. സർക്കാരും സ്വകാര്യ മേഖലയും ഒന്നിച്ചുപ്രവർത്തിക്കുന്നതിലൂടെ ഡ്രൈവിങ് രീതികളിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് നിസാൻ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്‍റ് തിയറി സബാഗ് അഭിപ്രായപ്പെട്ടു.
യുവാക്കളെയും പുതിയ ഡ്രൈവർമാരെയും സുരക്ഷിത ഡ്രൈവിങ് ശീലങ്ങളിലേക്ക് ആകർഷിക്കാൻ ഇത്തരം കാമ്പയിനുകൾ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.