ദുബൈ: ഇന്റർനെറ്റ് ഉപയോഗത്തിൽ സ്വകാര്യത ഉറപ്പുവരുത്തുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾക്ക്(വി.പി.എൻ) യു.എ.ഇയിലും ആവശ്യക്കാർ വർധിക്കുന്നു. ഈ വർഷം ഗൾഫിലാകെ വി.പി.എൻ ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 30ശതമാനം വർധിച്ചതായാണ് 'നോഡ് സെക്യൂരിറ്റി'പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം യു.എ.ഇയിൽ വി.പി.എൻ ആവശ്യക്കാരുടെ എണ്ണം 36 ശതമാനമാണ് വർധിച്ചത്. ശരിയായ രീതിയിലും നിയമവിരുദ്ധമായും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഗവൺമെന്റിന്റെയും ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് വി.പി.എൻ ഉപയോഗിക്കുന്നതെങ്കിൽ നിയമവിരുദ്ധമല്ല. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ആഭ്യന്തര ആവശ്യങ്ങൾക്കായി വി.പി.എൻ ഉപയോഗിക്കാം.
അതേസമയം നിരോധിത ഓൺലൈൻ കണ്ടൻറുകൾ ലഭിക്കാൻ ഇത് ഉപയോഗപ്പെടുത്തുന്നതിന് ശക്തമായ നിയന്ത്രണം രാജ്യത്ത് നിലവിലുണ്ട്. എന്നാൽ ഡേറ്റിങ്, ചൂതാട്ടം, അശ്ലീല വെബ്സൈറ്റുകൾ എന്നിവ പോലുള്ള നിയന്ത്രണമുള്ള ഉള്ളടക്കം ലഭിക്കാനും ഓഡിയോ-വിഡിയോ കാളിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ഉപയോഗപ്പെടുത്തുന്നവരുണ്ട്.
വാട്സ്ആപ്, സ്കൈപ്പ്, ഫേസ്ടൈം, ഡിസ്കോർഡ്, ഐ.എം.ഒ, ഡേറ്റിങ് ആപ്പുകൾ എന്നിവയിലൂടെ ഓഡിയോ-വിഡിയോ കാളുകൾ ചെയ്യാൻ വി.പി.എൻ ഉപയോഗിക്കുന്നത് കൂടുതലായിട്ടുണ്ട്. ഉള്ളടക്കത്തിൽ നിയന്ത്രണം വർധിക്കുമ്പോൾ വി.പി.എൻ ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നതാണ് വിലയിരുത്തൽ.
എന്നാലിത് പിടിക്കപ്പെടുന്നത് കനത്ത പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് പല തവണ യു.എ.ഇയിലെ നിയമവൃത്തങ്ങളും അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 10പ്രകാരം, വി.പി.എൻ ദുരുപയോഗം ചെയ്യുന്ന ആളുകൾക്ക് തടവും 500,000 ദിർഹം മുതൽ രണ്ട് ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.