ദുബൈ: പുതുവർഷം ആഘോഷിക്കലും പുതുദേശങ്ങളെ അറിയലും ചെറുപ്പക്കാരുടെയും പുരുഷൻമാരുടെയും മാത്രം അവകാശമാണെന്ന നമ്മുടെ നാട്ടുനടപ്പിനെ പൊളിച്ചെഴുതുകയാണ് കോഴിക്കോട് നിന്ന് തനിയെ ദുബൈ കാണാനെത്തിയ ഒരു പറ്റം ഉമ്മമാർ. ഉമ്മമാരെന്നു വെച്ചാൽ എല്ലാവരും ജീവിതത്തിൽ അര നൂറ്റാണ്ട് തികച്ചവർ. ഒരേ തറവാട്ടിൽ കളിച്ചു വളർന്നവർ. കുട്ടികളെയും പേരമക്കളെയും വളർത്തി വലുതാക്കി പറത്തി വിട്ട് സ്വസ്ഥമായപ്പോഴാണ് ഇവരുടെ മനസിലെ സഞ്ചാര മോഹങ്ങൾക്ക് ചിറക് വെച്ചത്. കോഴിക്കോട് ടൗണിലെ കളരിക്കണ്ടി മാളിയേക്കൽ മാർക്കറ്റ് മമ്മു ഹാജിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയിലെ ഇൗ സ്്ത്രീകൾ ചേർന്ന് ആദ്യം ചെയ്തത് വാട്ട്സ്ആപ്പിൽ ഒരു ട്രിപ്പ് ഗ്രൂപ്പുണ്ടാക്കുകയാണ്. ആലപ്പുഴയിൽ ഹൗസ്ബോട്ട് കയറാനും കൊച്ചിയിൽ കറങ്ങി നടക്കാനുമെല്ലാം ഇവർ പദ്ധതിയിടുന്നത് ഇതു വഴിയാണ്. അങ്ങിനെ ഒരു നാൾ ആനക്കാം പൊയിലിലേക്ക് പോയ വിനോദയാത്രയുടെ അവസാനത്തിൽ ദുബൈ മീഡിയാ സിറ്റിയിൽ ജോലി ചെയ്യുന്ന അസ്ഹദും ഭാര്യ ഫെബിനും ഒന്ന് ക്ഷണിച്ചതാണ്, ഇതുപോലെ എല്ലാവരും കൂടി ഒന്ന് ദുബൈക്ക് വരിൻ എന്ന്. ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കണം എന്നാണല്ലോ- മാസം രണ്ട് പിന്നിടുേമ്പാഴേക്കും കോഴിക്കോട് നിന്ന് വിളിയെത്തി-ഞങ്ങള് പൊറപ്പെട്ട്ക്ക്ണു േട്ടാ!
നാലു വയസുകാരൻ നിമർ ഹാരിസ് ഒഴികെ സമ്പൂർണ വനിതാ സംഘമാണ് ദുബൈയിൽ പറന്നിറങ്ങിയത്.
സംഘത്തിലെ മുതിർന്ന അംഗം ആയിശക്ക് വയസ് അറുപത്തി നാല്. ഏറ്റവും ഇഷ്ടപ്പെട്ടതെന്താണ് എന്നു കേട്ടാൽ ഞെട്ടരുത്-ഡെസർട്ട് സഫാരിയിൽ വണ്ടി മണലിലൂടെ ചീറിപ്പാഞ്ഞത്. സംഘത്തിലെ ഇളമുറക്കാരായ ജസി (40),റൻസ (24) എന്നിവരെക്കാൾ ആവേശത്തിലാണ് മുത്തശ്ശിമാരായ സുഹ്റ (60), ഇരട്ട സഹോദരിമാരായ സുലൈഖ -സക്കീന (59), റസിയ (57), റസീന (55),സുബൈദ (54),ബീബി ജാൻ(54) എന്നിവർ ഒട്ടകപ്പുറത്തേറി നടന്നതിെൻറ ആശ്ചര്യവും യാത്രയിലെ സന്തോഷങ്ങളും വിവരിക്കുന്നത്.സഞ്ചാര രീതികളിലും വ്യത്യസ്തതയുണ്ട്. ബന്ധുവീടുകളിൽ വിരുന്നിരിക്കുകയും കാറിൽ മാത്രം കറങ്ങുകയും ചെയ്യുന്ന ടൂറിലും ഇവർക്ക് താൽപര്യമില്ല. ബസ്, മെട്രോ, ട്രാം, അബ്ര എന്നിങ്ങനെ പൊതുഗതാഗത രീതിയോടാണ് ഇഷ്ടമായത്. കോഴിക്കോടൻ വിഭവങ്ങൾ വിൽക്കുന്ന ഹോട്ടലുകളില്ലെല്ലാം രുചിയും പരീക്ഷിച്ചു. ജുമൈറ ബീച്ചിൽ പർദയുമണിഞ്ഞ് പോയി നീന്തി തിമിർത്തു. മാളുകളിലും മ്യൂസിയങ്ങളിലും മാത്രമല്ല വർഷങ്ങളായി യു.എ.ഇയിൽ താമസിച്ചുപോരുന്നവർ എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിൽ പോലും ഇവർ ചെന്നെത്തി. യാത്രകളുടെ ഇടവേളയിൽ ബന്ധുക്കളായ വസന്തിനും റോക്സിക്കുമൊപ്പം ദൈദിൽ പോയി ബാർബിക്യൂ ചുട്ടു. ദുബൈയിലേക്ക് ആൺതുണയില്ലാതെ യാത്രപോകുന്നുവെന്ന് കേട്ട് കളിയാക്കിയവർക്ക് കൊടുക്കാൻ സമ്മാനങ്ങളും വാങ്ങി. ആരോഗ്യ വിവരമന്വേഷിച്ച് വിളിച്ചവരോട് പറഞ്ഞു-ഉണ്ടായിരുന്ന അസുഖങ്ങൾ പോലും മാറി, മുമ്പത്തെക്കാൾ ഉഷാറാണ് നമ്മള്. സീരിയലും അടുക്കളപ്പണിയുമായി ഒതുങ്ങിക്കൂടുന്നവരോട് അവർക്കു പറയാനുള്ളതും അതു തന്നെ^ സീരിയലും കണ്ട് കണ്ണീരൊലിപ്പിച്ച് ചടഞ്ഞിരിക്കുന്ന നേരം മതി ലോകം ചുറ്റി വരാൻ. രണ്ടാഴ്ച നീണ്ട സംഭവ ബഹുല സഞ്ചാരത്തിനു ശേഷം ഇന്നവർ നാട്ടിലേക്ക് പെട്ടി കെട്ടുകയാണ്. അവിടെ അവർ കളിച്ചു വളർന്ന മിഠായി തെരുവ് മൊഞ്ചാക്കിയത് ഒന്ന് വിസ്തരിച്ച് നടന്നു കാണണം. പിന്നെ അടുത്ത സർക്കീട്ടിനുള്ള സ്ഥലവും സമയവും തീരുമാനിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.