അജ്മാന്‍: ആന്ധ്രയിലെ വിജയവാഡയിൽ ടീസ്റ്റാൾ നടത്തിവന്ന കാലത്താണ് നാദാപുരം കടമേരി ഒതിയോത്ത് അബ്ദുല്ലക്ക് ദുബൈ സുൽത്താൻ ബേക്കറി മാനേജറായിരുന്ന ബന്ധു മന്നത്ത് മൊയ്തു വിസ നൽകുന്നത്.
1977 ആഗസ്റ്റിൽ ബോംബയില്‍ നിന്ന് ദുബൈക്ക് വിമാനമേറിയ അബ്ദുല്ല നാലു പതിറ്റാണ്ട് പ്രവാസം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നു. തൊഴിലന്വേഷിച്ച് നടക്കുന്നവർക്കായി ദിവസവും സ്ഥാപനത്തിൽ സൗജന്യ ഭക്ഷണമൊരുക്കിയിരുന്ന, അക്കാലത്ത് ഗൾഫിലെത്തുന്ന മലയാളികളുടെ ആശാകേന്ദ്രങ്ങളിലൊന്നായിരുന്ന മേനക്കണ്ടി അബ്ദുല്ല ഹാജി ആയിരുന്നു സുല്‍ത്താന്‍ ബേക്കറി ഉടമ. ദേരയിലെ നൈഫ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 1988ൽ മദീന ബേക്കറി എന്ന പേരിൽ അജ്മാനിലേക്ക് മാറ്റി .അതോടെ അബ്ദുല്ലയും അജ്മാനിലേക്ക് മാറി. സാധാരണ തൊഴിലാളിയായി തുടങ്ങിയ ഇദ്ദേഹം സെയില്‍സ് മാനായാണ് പിരിയുന്നത്.
പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാഞ്ഞത് മനസിലെ നൊമ്പരമാണിപ്പൊഴും. എന്നാൽ ദാരിദ്യത്തില്‍ നിന്നും തനിക്ക് മെച്ചപ്പെട്ട ജീവിതം സമ്മാനിച്ചത് പ്രവാസ ജീവിതമാണെന്ന് ഇദ്ദേഹം പറയുന്നു. രണ്ടു പെൺമക്കളും വിവാഹിതരാണ്, ആൺ മക്കൾ രണ്ടുപേരും പഠിക്കുന്നു.കെ.എം.സി.സി പ്രവര്‍ത്തകനാണ്.
വന്ന കാലത്ത് ജുമൈറയിൽ ഒരു വലിയ കെട്ടിടം മാത്രമാണ് കണ്ടിരുന്നത്. പിന്നീട് ദുബൈയിൽ കൂറ്റൻ കെട്ടിടങ്ങള്‍ നിറയുന്നതിനു സാക്ഷിയാകാന്‍ കഴിഞ്ഞു.
പഴയ കാലത്തെ ദേര സിനിമയും ദുബൈ സിനിമയും മധുരിക്കുന്ന ഓര്‍മകളാണ്. നാട്ടിലെത്തി എന്തെങ്കിലും കച്ചവടം ചെയ്ത് ശിഷ്ടജീവിതം നയിക്കണമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.