ദുബൈ: ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കിക്കൊടുക്കാത്ത തൊഴിലുടമകള്‍ക്കുമേല്‍ പിടിവീഴുന്നു. ഡിസംബറിനകം സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷൂറന്‍സ് ലക്ഷ്യം സാധ്യമാക്കാത്ത പക്ഷം വന്‍തുക പിഴശിക്ഷയടക്കം കടുത്ത നടപടികളാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) സ്വീകരിക്കുക. 2013ലെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം 11 പ്രകാരം ദുബൈ വിസയുള്ള എല്ലാ ആളുകള്‍ക്കും ഈ വര്‍ഷം ജൂണ്‍ 30നകം ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 12 ശതമാനം ആളുകള്‍ക്ക് ഇനിയും ഇന്‍ഷൂറന്‍സ് സൗകര്യം ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് ഇവര്‍ക്കു കൂടി ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്നതിന് സമയം അനുവദിച്ചത്. എന്നാല്‍ ഇനി വിട്ടുവീഴ്ചയുണ്ടാവില്ളെന്നും സമയപരിധി നീട്ടുകയില്ളെന്നും ഡി.എച്ച്.എ ഹെല്‍ത് ഫണ്ടിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ് വ്യക്തമാക്കി. ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കാത്തവര്‍ നിയമലംഘനമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്‍ഷൂറന്‍സ് പ്രീമിയത്തേക്കാള്‍ ഉയര്‍ന്ന തുകയാണ് തൊഴിലുടമയില്‍ നിന്ന് പിഴയായി ഈടാക്കുക. ഒരു വ്യക്തിക്ക് വാര്‍ഷിക ഇന്‍ഷൂറന്‍സ് തുക 550 ദിര്‍ഹമാണ്.
എന്നാല്‍ ജീവനക്കാര്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ വീഴ്ച വരുത്തുന്നവര്‍ പ്രതിമാസം 500 ദിര്‍ഹം പിഴയായി നല്‍കേണ്ടി വരും. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രീമിയം തുക ഈടാക്കാന്‍ ശ്രമിക്കുന്നതും നിയമവിരുദ്ധമാണ്. തൊഴിലുടമ ഇല്ലാത്ത വ്യക്തികളുടെ ഇന്‍ഷൂറന്‍സ് തുക സ്പോണ്‍സര്‍ വഹിക്കണം. ഡോക്ടര്‍മാരുടെ ഫീസ്, ശസ്ത്രക്രിയ, പ്രസവ ശുശ്രൂഷ, അടിയന്തിര ചികിത്സകള്‍ തുടങ്ങിയ ആരോഗ്യ ആവശ്യങ്ങള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും. ഇന്‍ഷൂറന്‍സ് ഇല്ലാത്ത വീട്ടുജോലിക്കാരില്‍ പലരും അസുഖ ബാധിതരായി വന്‍ തുക ആശുപത്രി ചെലവിനായി കണ്ടെത്തേണ്ടി വന്ന നിരവധി സംഭവങ്ങളുണ്ടാവുന്നുണ്ട്. ആരോഗ്യ പരിരക്ഷ ആര്‍ക്കും നിഷേധിക്കപ്പെടരുത് എന്ന നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രികളില്‍ നിന്നു ലഭിക്കുന്ന സേവനങ്ങളില്‍ പരാതിയുള്ളവര്‍ iPROMeS എന്ന പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്നും അനുയോജ്യമായ ഇന്‍ഷൂറന്‍സ് പാക്കേജുകളെക്കുറിച്ച് www.isahd.ae വെബ്സൈറ്റില്‍ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണെന്നും ഡി.എച്ച്.എ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.