ഷാര്‍ജയില്‍ അപകടത്തില്‍പ്പെട്ട കപ്പലില്‍ മലയാളിയും;  മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു

അജ്മാന്‍ : കഴിഞ്ഞ ദിവസം കാറ്റിലും കോളിലും പെട്ട് ഷാര്‍ജയില്‍ കരക്കടിഞ്ഞ കപ്പലില്‍ മലയാളിയും. തിരുവനന്തപുരം പാറശാല സ്വദേശി സനല്‍കുമാര്‍ ആണ് അപകടത്തില്‍പ്പെട്ട 13 ഇന്ത്യക്കാരിലെ ഏക മലയാളി. ഗുജറാത്ത്, രാജസ്ഥാന്‍, ദല്‍ഹി, ഹരിയാന, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു തൊഴിലാളികള്‍.  
 ഫെബ്രുവരി രണ്ടിനുണ്ടായ ശക്തമായ കാറ്റിലാണ് അല്‍ മഹറ എന്ന കപ്പല്‍ അപകടത്തില്‍ പെടുന്നത്. അഞ്ചുപേരെ കാണാതായതില്‍ മൂന്നുപേരുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടത്തെിയിരുന്നു. തമിഴ്നാട് സ്വദേശികളായ സുന്ദര പാണ്ട്യന്‍ , രാംകുമാര്‍, യു.പി സ്വദേശി അമിത് കുമാര്‍ യാദവ് എന്നിവരുടെ  മൃതദേഹങ്ങളാണിതെന്ന് തിരിച്ചറിഞ്ഞു. കാണാതായ കിരണ്‍ ബച്ചര്‍, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. കാറ്റിനെ തുടര്‍ന്ന്  കയര്‍ കെട്ടുന്നതിനു മറ്റൊരു കപ്പലില്‍ കയറിയ നൂട്ടന്‍ സിംഗ് എന്നയാള്‍ ആ കപ്പലിലുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. 

രക്ഷപ്പെട്ട തൊഴിലാളികള്‍ക്കെല്ലാം ആടിയുലഞ്ഞ കപ്പലിന്‍െറ തൂണില്‍ ഇടിച്ച്്  പരിക്കുണ്ട്.തലക്ക് പരിക്ക് പറ്റിയ ഹരിയാന സ്വദേശി ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള ആറു തൊഴിലാളികള്‍ പ്രാഥമിക ചികിത്സക്ക് ശേഷം ഹംരിയ പോലീസ് സ്റ്റേഷനില്‍ കഴിയുകയാണ്. ഷാര്‍ജ തുറമുഖമായ അല്‍ ഹംരിയയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് കപ്പല്‍ കരക്കടിഞ്ഞത്. ശക്തമായ തിര ആഞ്ഞടിച്ചപ്പോള്‍ തൊഴിലാളികള്‍ വെള്ളത്തോടൊപ്പം കപ്പലിന്‍െറ അറകളില്‍ കുടുങ്ങിയതാണ് മൂന്ന് പേരുടെ മരണത്തിനും രണ്ടു പേരുടെ തിരോധാനത്തിനും കാരണമെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. 

കാറ്റ് ശക്തമായതോടെ കപ്പല്‍ നങ്കൂരമിടുകയും മറ്റൊരു കപ്പലുമായി ചേര്‍ത്ത് കെട്ടിയിടുകയും ചെയ്തിരുന്നു. എന്നാല്‍ കപ്പല്‍ കാറ്റില്‍ ആടിയുലഞ്ഞതിനെ തുടര്‍ന്ന് കയര്‍ പൊട്ടുകയും നങ്കൂരം ഇളകിപ്പോവുകയുമായിരുന്നു. ഗതി തെറ്റിയ കപ്പല്‍  കാറ്റില്‍ ഒരു വശം ചെരിയുകയും തിരമാലകള്‍ അകത്തേക്ക് ആഞ്ഞടിച്ചതുമാണ് വലിയ അപകടത്തിനു കാരണം .മറ്റുള്ള തൊഴിലാളികള്‍ സേഫ്റ്റി ജാക്കറ്റിന്‍്റെ ബലത്തില്‍ വെള്ളത്തിലേക്ക് എടുത്തു ചാടി. കപ്പലിന്‍െറ തൂണില്‍ ഇടിച്ച്്   മിക്ക തൊഴിലാളികള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 
തുടയെല്ലിനു പരിക്ക് പറ്റിയ ഒരാള്‍ വീല്‍ ചെയറിലാണ് ഇപ്പോള്‍. സേഫ്റ്റി ജാക്കറ്റിന്‍െറ ബലത്തില്‍ കരക്ക് നീന്തിയടുത്തവരെ പ്രദേശത്ത് താമസിക്കുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി  ഉടനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.   തങ്ങളില്‍ അഞ്ചുപേര്‍ കൂടിയുണ്ടെന്ന് ഇവര്‍ അറിയിച്ചതിനെതുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടത്തെിയത്. 

News Summary - uae accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.