ദുബൈ: രാജ്യത്തെ ശാസ്ത്ര-സാങ്കേതിക മേഖലയിലെ ആഗോള കേന്ദ്രമാക്കാൻ ഉദ്ദേശിച്ചുള്ള ചുവടുവെപ്പുകൾക്ക് അംഗീകാരം നൽകി യു.എ.ഇ മന്ത്രിസഭ യോഗം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ അബൂദബി ഖസർ അൽ വത്വനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഈ ലക്ഷ്യം നേടുന്നതിനായി ഗവേഷണ ഭരണനയം സ്വീകരിക്കാനും ഗവേഷണ വികസന കൗൺസിൽ രൂപവത്കരിച്ചതായും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിശൈഖ് അബ്ദുല്ല ബിൻ സായിദാണ് കൗൺസിലിന് നേതൃത്വം നൽകുക. രാജ്യത്തിെൻറ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും സഹായിക്കുന്ന ദേശീയ വൈജ്ഞാനിക സംവിധാനം എന്ന ലക്ഷ്യത്തോടെയാണ് കൗൺസിൽ പ്രവർത്തിക്കുക. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം, വികസനം എന്നിവയുടെ ആഗോള ഹബെന്ന നിലയിൽ രാജ്യത്തിെൻറ സ്ഥാനം വർധിപ്പിക്കാൻ ഇത് സഹായിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന 'അമ്പത് പദ്ധതികൾ'ക്ക് ആവശ്യമായ പിന്തുണ നൽകാനും വിജയിപ്പിക്കാനും മന്ത്രാലയങ്ങളോടും ഫെഡറൽ സ്ഥാപനങ്ങളോടും ശൈഖ് മുഹമ്മദ് അധ്യക്ഷ സംസാരത്തിൽ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന 50വർഷക്കാലത്ത് രാജ്യത്തിെൻറ വികസനഗതി നിർണയിക്കുന്നതിനായി രൂപപ്പെടുത്തിയ പത്ത് തത്ത്വങ്ങൾ നടപ്പിലാക്കുന്നതിനും പിന്തുടരുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ അംഗീകരിച്ച തത്ത്വങ്ങൾ വരാനിരിക്കുന്ന കാലത്തേക്ക് വഴികാട്ടിയും രാജ്യത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും മാർഗദർശനവുമാണെന്ന് ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച, 75,000 ഇമാറാത്തികൾക്ക് തൊഴിൽ ലഭിക്കുന്ന 24ബില്യൺ ദിർഹം ചെലവഴിക്കുന്ന പദ്ധതിയും മന്ത്രിസഭ ചർച്ച ചെയ്തു. കള്ളപ്പണം, ഭീകരവാദത്തിന് ധനസഹായം, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം എന്നിവക്ക് എതിരായ ഫെഡറൽ നിയമം ഭേദഗതി ചെയ്യുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. യുവാക്കളെ പിന്തുണക്കുന്നതിനുള്ള യുവ ശാക്തീകരണ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.