ഷാർജ: നിർമിത ബുദ്ധി സംവിധാനം ഉപയോഗിച്ച് സേവനം മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ് ഷാർജയിലെ ടാക്സികൾ. ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിച്ച് അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യം. ഉറക്കം തൂങ്ങിയുള്ള ഡ്രൈവിങ്ങും മൊബൈൽ ഉപയോഗവും ഇതിലൂടെ കണ്ടുപിടിക്കാം. കാമറകളും സെൻസറുകളും ഘടിപ്പിക്കുന്നതുവഴി ഡ്രൈവിങ് രീതി തത്സമയം നിരീക്ഷിക്കാൻ അധികൃതർക്ക് സാധ്യമാകും. നിർമിത ബുദ്ധി ഉപയോഗിച്ച് ടാക്സികളിൽ സ്മാർട്ട് സംവിധാനം ഏർപ്പെടുത്തുന്ന പശ്ചിമേഷ്യയിലെ ആദ്യ നഗരമാവുകയാണ് ഷാർജ. സുരക്ഷയുടെ ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ച് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഷാർജയുടെ ഡിജിറ്റൽ പദ്ധതികളുടെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
സ്മാർട്ട് ടാക്സികൾ ഒരു മൊബൈൽ ഡേറ്റ യൂനിറ്റ് വഴി നിയന്ത്രണ കേന്ദ്രവുമായി സംയോജിപ്പിച്ചാണ് ഇത് നടപ്പിൽ വരുത്തുന്നതെന്ന് ഷാർജ ടാക്സി എക്സിക്യൂട്ടിവ് ഡയറക്ടർ ഖാലിദ് അൽ ഖിന്ദി വ്യക്തമാക്കി. ഇതിലൂടെ ഒരോ ഡ്രൈവർമാരുടെയും റോഡിലുള്ള പ്രകടനം തുടർച്ചയായി മനസ്സിലാക്കാൻ സാധിക്കും.
ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രൈവർമാരുടെ മോശം പ്രകടനത്തിന്റെ കാരണങ്ങൾ ഈ സംവിധാനം വിശകലനം ചെയ്യും. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരും ഉറക്കംതൂങ്ങി ഡ്രൈവ് ചെയ്യുന്നവരും അശ്രദ്ധയോടെ റോഡിൽ ഓടിക്കുന്നവരും എല്ലാം പിടിയിലാകും. കാറിലെ ശുചിത്വം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തന ക്ഷമത, ഡ്രൈവർമാർ കാർ ദുരുപയോഗം ചെയ്യൽ തുടങ്ങിയ കാര്യങ്ങളൊക്കെ ഇനി യഥാസമയം വിലയിരുത്താം.
ഷാർജയിലെ 750 ഓളം ടാക്സികൾ ഈ സംവിധാനത്തിന് കീഴിൽ വരുന്നതോടെ ആവശ്യക്കാർ ഏറെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ടാക്സികൾ എത്തിക്കാനും ഇനി എളുപ്പമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.