‘ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ പേഴ്സനാലിറ്റി’ പുരസ്കാരം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിക്കുന്നു
അബൂദബി: അന്താരാഷ്ട്ര തലത്തിൽ നടത്തിവരുന്ന ജീവകാരുണ്യ മേഖലയിലെ പ്രവർത്തനത്തിന് അംഗീകാരമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ‘ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ പേഴ്സനാലിറ്റി’ പുരസ്കാരം. മെഡിറ്ററേനിയൻ പാർലമെന്ററി അസംബ്ലിയാണ് അവാർഡ് പ്രഖ്യാപിച്ചത്. സംഘടനയുടെ പ്രതിനിധികൾ അബൂദബിയിലെ ഖസ്ർ അൽ ബഹ്റിൽ എത്തി ശൈഖ് മുഹമ്മദിന് അവാർഡ് കൈമാറി.
ആവശ്യക്കാരെ സഹായിക്കുന്നതിന് യു.എ.ഇ എക്കാലവും പ്രതിജ്ഞാബദ്ധമാണെന്ന് അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ ദീർഘകാല ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ കാഴ്ചപ്പാടിന് അനുസൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോ-മെഡിറ്ററേനിയൻ മേഖലയിലെ രാജ്യങ്ങളുടെ താൽപര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് മെഡിറ്ററേനിയൻ പാർലമെന്ററി അസംബ്ലി.
ജോർഡൻ, ഈജിപ്ത്, ഫ്രാൻസ്, ഇറ്റലി, ഗ്രീസ് എന്നിവക്കൊപ്പം യു.എ.ഇയും ഇതിൽ അംഗമാണ്. ദുരന്തബാധിത മേഖലകൾ, പ്രതിസന്ധികൾ നേരിടുന്ന പ്രദേശങ്ങൾ, രോഗബാധിത സ്ഥലങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിൽ അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണക്കുന്നത് യു.എ.ഇ തുടരുമെന്നും ശൈഖ് മുഹമ്മദ് ചടങ്ങിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്താകമാനം ജീവകാരുണ്യ സംവിധാനങ്ങളെ പിന്തുണക്കുന്നതിന് മാർച്ച് മാസത്തിൽ ശൈഖ് മുഹമ്മദ് 2000 കോടി ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ദുർബലരായ സമൂഹങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസങ്ങളിൽ യുദ്ധബാധിത പ്രദേശമായ ഗസ്സയിൽ നിരവധി ജീവകാരുണ്യ സംരംഭങ്ങൾ യു.എ.ഇ നടപ്പിലാക്കിയിരുന്നു. ഈ മാസം വെള്ളപ്പൊക്കം ബാധിച്ച ബ്രസീലിലേക്കും സഹായമെത്തിക്കുകയുണ്ടായി. മെഡിറ്ററേനിയൻ പാർലമെന്ററി അസംബ്ലി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, അബൂദബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വ കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.