ഷാർജ: ഷാർജ ഹൽവാനിലെ ശൈഖ് സായിദ് റോഡിനോടുചേർന്ന് പറക്കും തളികയുടെ ആകൃതിയിൽ 1970ൽ നിർമിച്ച കെട്ടിടം സാംസ്കാരിക നവീകരണങ്ങൾ പൂർത്തിയാക്കി 26ന് തുറക്കുമെന്ന് ഷാർജ ആർട്ട് ഫൗണ്ടേഷൻ (സാഫ്) പറഞ്ഞു.പുതിയ ബാഹ്യയിടങ്ങളും കമ്യൂണിറ്റി ഒത്തുചേരൽ ഇടങ്ങളും ഭൂഗർഭ അറകളും ഉൾപ്പെടുത്തി വികസിപ്പിച്ച പറക്കും തളികയുടെ മുറ്റത്തുതന്നെയുണ്ട് വായനശാല. ഒന്നിലധികം സ്ക്രീനിങ് മതിലുകൊണ്ടുള്ള മൾട്ടി- ആക്റ്റിവിറ്റി കഫേയും ഉൾപ്പെടുന്നു. ഫ്ലൈയിങ് സോസർ 1970കളുടെ അവസാനം മുതൽ ഷാർജ നിവാസികൾക്ക് പ്രിയപ്പെട്ടതാണ്. അതിെൻറ വൈവിധ്യം നിറഞ്ഞ ഘടനയെ സംരക്ഷിക്കുക മാത്രമല്ല, പുതുതലമുറക്ക് സാംസ്കാരിക വെളിച്ചം പകരുക കൂടി ലക്ഷ്യമാണെന്ന് സാഫ് ഡയറക്ടർ ശൈഖ ഹൂർ അൽ ഖാസിമി പറഞ്ഞു.
പറക്കും തളിക ഷാർജയുടെ കൂട്ടായ സാംസ്കാരിക ഓർമകളുടെയും സ്വത്വത്തിെൻറയും ഭാഗമാണ്. 1960കളിലെയും '70കളിലെയും പാശ്ചാത്യ സാഹിത്യത്തിെൻറയും ജനപ്രിയ സംസ്കാരത്തിെൻറയും ബഹിരാകാശ ഗവേഷണങ്ങളുടെയും ഷാർജയുടെ സാംസ്കാരിക മുന്നേറ്റങ്ങളുടെയും ഇമറാത്തി വാസ്തുവിദ്യയുടെയും മുന്നേറ്റത്തെയാണ് അതിെൻറ ഘടന ഉയർത്തിക്കാട്ടുന്നത്. വി ആകൃതിയിലുള്ള തുണുകളും 23 അടി ഉയരമുള്ള താഴികക്കുടവും ചേർന്ന് പറന്നുയരാൻ പോകുന്ന നിലയിലാണ് പറക്കും തളികയുടെ ആകൃതി.2012ലാണ് സാഫ് ഈ കെട്ടിടം ഏറ്റെടുത്തത്. 2015ലെ വെനീസ് ബിനാലെ ഇവിടെയാണ് അരങ്ങേറിയത്. ലോക പുസ്തക തലസ്ഥാന പദവി അലങ്കരിക്കുന്ന ഷാർജയുടെ സാംസ്കാരിക അഴകിന് കിരീടം ചൂടുകയാണ് നവീകരിച്ച പറക്കും തളിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.