ദുബൈ: ഇൻഷൂറൻസ് ലഭിക്കാത്തതിനാൽ പാലക്കാട് കൂറ്റനാട് സ്വദേശി ബഷീർ വളപ്പിലിന്‍റെ അടിയന്തര ശസ്ത്രക്രിയ വൈകുന്നു. ആശുപത്രി അധികൃതർ ആവശ്യമായ നടപടിയെടുക്കാത്തതിനാലാണ് ഇൻഷൂറൻസ് നടപടികൾ വൈകുന്നതെന്നും ഇതിനെതിരെ ദുബൈ ഹെൽത്ത് അതോറിറ്റിയിൽ പരാതി നൽകിയതായും ബഷീറിന്‍റെ ബന്ധുക്കൾ അറിയിച്ചു.
ഒരാഴ്ചമുൻപാണ് ഡി.ഐ.പിയിൽ വെച്ച് അജ്ഞാത വാഹനം ഇടിച്ച് ബഷീറിന് പരിക്കേറ്റത്. നിർത്താതെ പോയ വാഹനത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗുരുതര പരിക്കേറ്റ ബഷീറിനെ ഡി.ഐ.പിയിലെ പ്രമുഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യ ദിവസങ്ങളിലെ ചികിത്സക്ക് ഇൻഷൂറൻസ് ലഭ്യമാക്കിയിരുന്നു. എന്നാൽ, രണ്ട് ദിവസം മുൻപ് നടക്കേണ്ടിയിരുന്ന പ്രധാന ശസ്ത്രക്രിയ ഇൻഷൂറൻസിന്‍റെ പേരിൽ മുടങ്ങിയിരിക്കുകയാണ്. ഇൻഷൂറൻസ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ ആശുപത്രിയിൽ നിന്ന് അപേക്ഷിക്കാത്തതിനാലാണ് നടപടിയെടുക്കാത്തതെന്നാണ് അവർ പറയുന്നത്. ബഷീർ ജോലി ചെയ്തിരുന്ന സ്ഥാപനം കൈയൊഴിഞ്ഞതോടെയാണ് ആശുപത്രിക്കാർ അപേക്ഷ നൽകാൻ മടിക്കുന്നത്. മക്തൂം എയർപോർട്ടിനടുത്തുള്ള സ്ഥാപനത്തിലെ ഡ്രൈവറാണ് ബഷീർ. മുൻകൂർ പണം അടച്ചാൽ മാത്രമെ ശസ്ത്രക്രിയ നടക്കൂ എന്നും ഇൻഷൂറൻസ് തുക ലഭിക്കുമ്പോൾ ഈ പണം തിരികെ നൽകാം എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, ചെറിയ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ബഷീറിന്‍റെ പക്കൽ ഇത്രയും തുക അടക്കാനുള്ള പണമില്ല. ഇതോടെയാണ് ഹെൽത്ത് അതോറിറ്റിയിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.