ദുബൈ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമുഖ പണ്ഡിതൻമാരുടെ വിദഗ്ധ അഭിപ്രായങ്ങളുടെ വെളിച്ചത്തിൽ അടച്ചിട്ടിരുന്ന മസ്ജിദുകൾ കർശന നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കാൻ ദുബൈ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി ദുബൈ ഒൗഖാഫ് പ്രതിനിധികൾ പ്രധാന പള്ളികൾ സന്ദർശിച്ച് സ്ഥിതിഗതികളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നുണ്ട്.
സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിച്ച് പള്ളികൾ തുറക്കുവാനാണ് തീരുമാനം. പള്ളികളിൽ ഇതു സംബന്ധിച്ച നിർദേശങ്ങൾ അടങ്ങുന്ന പോസ്റ്ററുകളും പതിക്കുന്നുണ്ട്. എന്നു മുതൽ പള്ളികൾ തുറക്കും എന്ന കാര്യം അടുത്ത ദിവസങ്ങളിൽ അറിയാനാവും.ആദ്യഘട്ടത്തിൽ പള്ളിയുടെ ഒരു ഭാഗം മാത്രമാവും തുറക്കുക. സ്ത്രീകളുടെ നമസ്കാര ഇടം അടഞ്ഞു കിടക്കും. 12 വയസിന് താഴെയും 60 വയസിന് മുകളിലുമുള്ളവരുടെ സുരക്ഷയെ കരുതി പള്ളിയിൽ എത്തുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ബാങ്ക് വിളി സമയത്തോടനുബന്ധിച്ച് മാത്രമേ വിശ്വാസികൾക്ക് പള്ളിയിൽ എത്താനാവൂ. സ്വന്തം മുസല്ലയുമായി വേണം നമസ്കാരത്തിനെത്താൻ. മാസ്കും ഗ്ലൗസും നിർബന്ധമാണ്. ഒന്നര മീറ്റർ അകലത്തിൽ വേണം വിശ്വാസികൾ നമസ്കാരത്തിനായി അണിനിരക്കാൻ. നിരകൾ തമ്മിലും സുരക്ഷിത അകലം വേണം. നേരത്തേ പള്ളിയിൽ വന്നിരിക്കുന്ന ശീലം താൽകാലികമായി അനുവദിക്കപ്പെടില്ല. ഇമാമൊന്നിച്ച് നടക്കുന്ന ഒൗദ്യോഗിക ജമാഅത്തിനു ശേഷം സംഘടിത നമസ്കാരം പറ്റില്ല. നമസ്കാര ശേഷം പള്ളിയിൽ തങ്ങുവാനോ വിശ്രമിക്കുവാനോ പറ്റില്ല. നമസ്കാരം കഴിഞ്ഞാലുടൻ പള്ളികൾ അടച്ചിടും. ഹസ്തദാനമോ ആലിംഗനമോ പാടില്ല.
കോവിഡ് ബാധയുള്ളവരുമായി ഇടപഴകുന്നവർ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പള്ളിയിൽ വരുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. കടുത്ത അസുഖങ്ങൾ ഉള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരുമായ ആളുകൾ അവരവരുടെ സുരക്ഷയെക്കരുതിയും പളളിയിൽ വരുന്നത് ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.